കള്ളാടി മണ്ണിടിച്ചില്‍: മൂന്ന് മരണം സ്ഥിരീകരിച്ചു; കണ്ടെത്താനുള്ളത് അഞ്ചു പേരെ, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഇന്നത്തെ പ്രധാന വാർത്തകളറിയാം...
കള്ളാടി മണ്ണിടിച്ചില്‍: മൂന്ന് മരണം സ്ഥിരീകരിച്ചു; കണ്ടെത്താനുള്ളത് അഞ്ചു പേരെ, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അന്വേഷണം ഇന്ന് പുനഃരാരംഭിക്കും

ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം ഇന്ന് പുനരാരംഭിക്കും. സർക്കാർ തല അന്വേണത്തിൽ നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനമെടുക്കും. വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് അടക്കം മന്ത്രിസഭയിൽ ചർച്ചയാകും.

എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി

ഉപനേതൃ പദവിയെ ചൊല്ലി എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി. പ്രതിപക്ഷ ഉപനേതൃ പദവി മുന്നണിയിൽ ചർച്ച ചെയ്യണമെന്ന സിപിഐ ആവശ്യത്തെ ഘടകകക്ഷികൾ പിന്തുണച്ചില്ല. സിപിഐഎമ്മും സിപിഐയും തമ്മിൽ മാത്രമൊണ് തർക്കമെന്നാണ് ഘടകകക്ഷികളുടെ നിലപാട്.

എൻ. ശേഷാദ്രിനാഥന്‍ ഇന്ന് ചുമതലയേൽക്കും

വിവാദങ്ങൾക്കിടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥന്‍ ഇന്ന് ചുമതലയേൽക്കും. കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ എതിർപ്പ് മറികടന്നാണ് നിയമനം. രാവിലെ കമ്മീഷൻ ആസ്ഥാനത്ത് എത്തി ചുമതലയേൽക്കും.

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കേസിൽ പ്രതി ചേർക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കോടതിയെ സമീപിച്ചത്. മുഖ്യപ്രതി ജിതിന്‍ ഭാസ്‌കറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പരാതിയിൽ എസ്ഐടി നിയമോപദേശം തേടി.

സിൻഡിക്കേറ്റ് യോഗം ഇന്ന്

വിവാദങ്ങൾക്കിടെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന്. പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ യോഗത്തിൽ, യുഡിഎഫിൻ്റെ പുതിയ ആറ് അംഗങ്ങൾ പങ്കെടുക്കും.

ഇറാനെതിരെ ഭീഷണിയുമായി വീണ്ടും ട്രംപ്

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാന് നേരെ വീണ്ടും ഭീഷണി മുഴക്കി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി കരാറിലെത്തുമെന്നും അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘർഷം ജനങ്ങളെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് കരാറിലെത്താൻ ആഗ്രഹിക്കുന്നത്. ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സമാധാന കരാറിൻ്റെ ഭാഗമായുള്ള വിട്ടുവീഴ്ചകൾ ഇറാൻ പാലിക്കണമെന്നും ട്രംപ് വ്യക്തമാക്കി.

നെയ്യാറ്റിൻകര കൊലപാതകം; പ്രതിയുടെ വാഹനം കത്തിച്ചു

നെയ്യാറ്റിൻകര കൊലപാതകത്തിലെ പ്രതിയുടെ ബൈക്ക് കത്തിച്ച് മരിച്ച യുവാവിൻ്റെ സുഹൃത്തുക്കൾ. ഈ ബൈക്കിലായിരുന്നു മരിച്ച മനുവിൻ്റെ വീടിനു മുന്നിൽ പ്രതികൾ ശബ്ദമുണ്ടാക്കിയത് . കേസിലെ പ്രായപൂർത്തിയാകാത്ത പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് ആണിത്. എപ്പോഴാണ് ബൈക്കിന് തീയിട്ടതെന്ന് വ്യക്തമല്ലെന്ന് പൊലീസ് .

കൂടുതൽ തെളിവുകൾ പുറത്തു വിടാനൊരുങ്ങി ശ്വേത മേനോൻ

അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടാൻ ഒരുങ്ങി ശ്വേത മേനോൻ. നടിമാർ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടിൽ ശ്വേത മേനോൻ മാധ്യമങ്ങളെ കണ്ട് വ്യക്തത വരുത്തും. ലക്ഷ്‌മി പ്രിയയ്ക്കും,തൃപ്പുണിത്തുറ വനിത എസ് ഐ രേഷ്മയ്ക്കും എതിരായ കേസിൽ തൻ്റെ പരാതിക്ക് കാരണമായ സംഭവങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോപണവുമായി അൻസിബ രംഗത്തെത്തി.

വിഴിഞ്ഞം സ്വർണ പണയ കേസ്; സിന്ധു കുമാരിക്കെതിരെ കൂടുതൽ പരാതികൾ

വിഴിഞ്ഞം സ്വർപ്പണയ തിരിമറി കേസിനെ തുടർന്ന് രണ്ടു യുവതികൾ ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സിന്ധു കുമാരിക്കെതിരെ കൂടുതൽ പേർ രംഗത്ത്. സിന്ധു കുമാരിക്കെതിരെ ഇതുവരെ ലഭിച്ചത് 12 ഓളം പരാതികളാണ്. തട്ടിയെടുത്ത സ്വർണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. 2 യുവതികളിൽ നിന്നായി 70 പവനോളം സ്വർണം തട്ടിയെടുത്ത കേസിൽ സിന്ധുകുമാരി നിലവിൽ റിമാൻഡിലാണ്.

കുട്ടമ്പുഴയിൽ കാട്ടാന കിണറ്റിൽ വീണു

കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന കിണറ്റിൽ വീണു . ആനയെ പുറത്ത് ഇറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കുട്ടമ്പുഴ, കൂവപ്പാറ സ്വദേശിയുടെ പുരയിടത്തിലെ കിണറ്റിലാണ് ആന വീണത്. പുലർച്ചെയോടെ ആന കിണറ്റിൽ വീണ നിലയിൽ സമീപ വാസികളാണ് കണ്ടെത്തിയത്.

ട്രെയിനുകൾ വൈകിയോടുന്നു

മാഹിയിൽ മരം റെയിൽപാളത്തിൽ വീണതിനെ തുടർന്ന് തടസം. മലബാർ എക്സ്‌പ്രസും പുനെ സൂപ്പർ ഫാസ്റ്റും വടകരയിൽ പിടിച്ചിട്ടിരിക്കുകയാണ്. മംഗലാപുരത്തേക്കുള്ള തിരുവനന്തപുരം സെൻട്രൽ, എം.ജി. ആർ ചെന്നൈ സൂപ്പർ ഫാസ്റ്റ്, എന്നിവയും വൈകി ഓടുന്നു. മറ്റു ട്രെയിനുകളും വൈകും.

ജീവനക്കാര്‍ ഒപ്പിട്ട് മടങ്ങി 

കോറോഹെല്‍ത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ ഇന്ന് തുറന്നില്ല. രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ ഓഫീസിനുള്ളില്‍ കയറാനാകാതെ പുറത്ത് തന്നെ ഏറെ നേരം കാത്തിരുന്നു. പിന്നീട് തൊഴില്‍ വകുപ്പ് ജീവനക്കാര്‍ നല്‍കിയ രേഖയില്‍ അറ്റന്‍ന്റന്‍സ് മാര്‍ക്ക് ചെയ്ത ശേഷമാണ് മടങ്ങിയത്.

കൂട്ടപ്പിരിച്ചു വിടലിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്ന് വി.വസീഫ്

കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടലിൽ ജീവനക്കാർക്കൊപ്പം നിൽക്കാനാകില്ലെന്ന് വി.ഡി.സതീശന് പറയാനാകുമോയെന്ന് വി.വസീഫ്. വി ഡി സതീശൻ നെഹ്‍റുവിയൻ കോൺഗ്രസ് എന്നാണല്ലോ പറഞ്ഞത് . ഇവിടെ ലേബർ കോഡ് നടപ്പാക്കിയിട്ടില്ല. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് ഭയപ്പെടേണ്ടതുണ്ട് . സർക്കാർ ശക്തമായ നിലപാട് എടുത്താൽ കോർപ്പറേറ്റുകളെ നേരിടാനാകുമെന്നും വി.വസീഫ് പറഞ്ഞു.

പുള്ളിപ്പുലിയെ ഓടിച്ച് മരത്തിൽ കയറ്റി കടുവ

തമിഴ്നാട് കോത്തഗിരി കടബെട്ടു പ്രദേശത്ത് ഇന്നലെയാണ് സംഭവം. തേയിലത്തോട്ടത്തിൽ പാറപ്പുറത്ത് വിശ്രമിക്കുകയായിരുന്ന പുള്ളിപ്പുലിയ്ക്ക് പിന്നാലെയാണ് കടുവയെത്തിയത്. കടുവ മടങ്ങി പോകുന്നത് വരെ മരത്തിൻ്റെ മുകളിൽ പുള്ളിപ്പുലി നിലയുറപ്പിച്ചു.

റിട്ടയേർഡ് എസ് ഐ മരിച്ച നിലയിൽ

റിട്ടയേർസ് എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് കൽപ്പറ്റ നോർത്ത് മിത്ര തൊട്ടിയിൽ ടി.എം.ജോസഫ്. മൃതദേഹം കണ്ടത് താമരശ്ശേരി പുതിയ സ്റ്റാൻറിന് പിന്നിലെ വാട്ടർ ടാങ്കിന് സമീപം. മൃതദേഹം കണ്ടത് സ്ഥല ഉടമ.

"ആരോപണം ഉണ്ടായപ്പോൾ ശ്വേത ഓടി രക്ഷപെട്ടു"

ആരോപണം ഉണ്ടായപ്പോൾ ശ്വേത ഓടി രക്ഷപെട്ടുവെന്നും നേരിടാൻ തയ്യാറായില്ലെന്നും നടൻ രവീന്ദ്രൻ. മോഹൻലാലും, മമ്മൂട്ടിയും ഉറപ്പായും ഇടപെടും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും രവീന്ദ്രൻ പറഞ്ഞു. അമ്മ പിരിച്ചുവിടണമെന്ന പ്രസ്താവന അംഗീകരിക്കാനാവില്ല. ഒരുപാടുപേർക്ക് ആശ്വാസമാകുന്ന സംഘടനയാണ്. സംഘടനയെ ഇല്ലാതാക്കാൻ ആരും ശ്രമിക്കരുത് എന്നും രവീന്ദ്രൻ പറഞ്ഞു.

വീട്ടു വളപ്പിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പാലക്കാട് വീട്ടു വളപ്പിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. വാടാനാംകുറുശ്ശി പൊയ്ലൂരിലാണ് വീട്ടുവളപ്പിൽ പുരുഷൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആൾ താമസമുള്ള വീട്ടുവളപ്പിലാണ് തെങ്ങിൻ ചുവട്ടിൽ രാവിലെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

വിഴിഞ്ഞത്തെ ചെലവ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ കണക്ക് തെറ്റ്: വി.എൻ.വാസവൻ

വിഴിഞ്ഞത്തെ ചെലവ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ മറുപടി വസ്തുതാ വിരുദ്ധമെന്ന് വി.എൻ വാസവൻ. ചെലവിൻ്റ 61.5 % തുക സർക്കാരാണ് ചെലവഴിച്ചത്. ട്രയൽ റണ്ണിന്റെ സമയത്ത് തന്നെ സർക്കാർ കണക്ക് പരസ്യപ്പെടുത്തിയിരുന്നു. അദാനി ഗ്രൂപ്പിനും അതിനോട് എതിർപ്പുണ്ടായിരുന്നില്ല. മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പിശക് ഉണ്ട്. അവർ തന്നെ പരിശോധിച്ചു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വാസവൻ പറഞ്ഞു.

കൂടൽ പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

കൂടൽ പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി . കസ്റ്റഡി മർദ്ദനത്തിന് ഇരയായവരുടെ പരാതി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അട്ടപ്പാടിയിൽ നാശം വിതച്ച് കാട്ടാന

പാലക്കാട് അട്ടപ്പാടി കാവുണ്ടിക്കല്ലിലാണ് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചത്. ഇന്നലെ രാത്രി തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കാവുണ്ടിക്കല്ലിലെ തമിഴ്നാട് സ്വദേശികളുടെ വീടിന് മുകളിലേക്ക് കാട്ടാന കൂട്ടം തെങ്ങ് തള്ളിയിട്ടു. ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം നിലയുറപ്പിക്കുന്നതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.

"പരിഗണിക്കേണ്ട സമയത്ത് പരിഗണിച്ചില്ല"; അടൂർ പ്രകാശ്

കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടി മത്സരിക്കാനില്ലെന്ന് അടൂർ പ്രകാശ്. തൻ്റെ പേര് പരിഗണിക്കുന്നുവെങ്കിൽ അതിൽ സന്തോഷം മാത്രം. ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കടപ്പെട്ടവനാണ്. പരിഗണിക്കേണ്ട സമയത്ത് പരിഗണിച്ചില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ഇപ്പോൾ സ്ഥാനം ഏൽപ്പിക്കുകയാണെങ്കിൽ ഉത്തരവാദിത്തത്തോടെ ചെയ്യുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

ചന്തേര പോലീസിന്റെ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. വലിയപറമ്പ് മാടക്കാല്‍ സ്വദേശി മുനീര്‍ എം.കെ, പയ്യന്നൂര്‍ കവ്വായി സ്വദേശി മുഹമ്മദ് സാജിദ് കെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രദേശത്ത് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു.

വയനാടും കോഴിക്കോടും റെഡ് അലേർട്ട്

അതിതീവ്ര മഴയെ തുടർന്ന് വയനാട്ടിലും കോഴിക്കോടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ 24 മണിക്കൂർ 265 മില്ലിമീറ്റർ മഴ പെയ്തിട്ടും നൽകിയത് യെല്ലോ അലേർട്ട്. അപകട സ്ഥലത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. മഴയെ തുടർന്ന് ഇന്നലെ തന്നെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന് കളക്ടർക്ക് സ്റ്റോപ്പ് മെമോ കൊടുത്തതായി ദുരന്ത നിവാരാണ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു.

നടന്നത് മണ്ണിടിച്ചിൽ അല്ല; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വയനാട് കള്ളാടിയിൽ നടന്നത് മണ്ണിടിച്ചിലല്ല തുരങ്കപാത നിർമ്മാണ സ്ഥലത്ത് ഉണ്ടായ അപകടമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രദേശത്ത് 265 മില്ലിമീറ്റർ മഴ പെയ്തു. ഇത് മൂലം ഇന്നലെ മുതൽ നിർമാണ പ്രവർത്തികൾ നിർത്തിവെച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

വയനാട്ടിലെ മണ്ണിടച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഫയര്‍ ഫോഴ്‌സ് മേധാവിക്കും വയനാട് ജില്ലാ പോലീസ് മേധാവിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത്

റെഡ് അലേര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച? 

ജില്ലയില്‍ 24 മണിക്കൂര്‍ 265 മില്ലിമീറ്റര്‍ മഴ പെയ്തിട്ടും നല്‍കിയത് യെല്ലോ അലേര്‍ട്ട്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കണം എന്നാണ് ചട്ടം. അപകടം നടന്ന ശേഷമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലേര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച വന്നത് ചര്‍ച്ചയാകും

ദൗര്‍ഭാഗ്യകരമായ ദുരന്തം: മുഖ്യമന്ത്രി

കള്ളാടിയിലെ മണ്ണിടിച്ചില്‍ ദൗര്‍ഭാഗ്യകരമായ ദുരന്തമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ മാസം ഇരുപതിനു തന്നെ മണ്ണ് മാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. പൊതുമരാമത്ത് മന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അലേർട്ടല്ല, മണ്ണ് കൂട്ടിയിട്ടതാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കള്ളാടി മണ്ണിടിച്ചിൽ അലേർട്ടിൻ്റെ പ്രശ്നമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മണ്ണ് കൂട്ടിയിട്ടതാണ് പ്രശ്നം. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് അലേർട്ട് പ്രഖ്യാപിക്കുന്നത്. എന്തെങ്കിലും വിശദാംശങ്ങൾ ഉണ്ടെങ്കിൽ നോക്കാമെന്നും മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടത് മഴ പെയ്താൽ അപകടത്തിലാകുമെന്ന് മുൻപെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി.

രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി

കള്ളാടി മണ്ണിടിച്ചിൽ അപകട സ്ഥലത്തു നിന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ കിട്ടിയതായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ.ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 15 ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. 20 എണ്ണം കൂടിയെത്തുമെന്നും മന്ത്രി അറിയിച്ചു. മണ്ണ് മാറ്റി റോഡ് ഗതാഗതം പുരസ്ഥാപിക്കാനുള്ള പ്രവർത്തിയാണ് നടക്കുന്നത്. പരിക്കേറ്റ 9 പേർ മേപ്പാടി കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നും മന്ത്രി അറിയിച്ചു.

അപകട സ്ഥലത്ത് 3 എൻഡിആർഎഫ് ടീമുകൾ

കള്ളാടി മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് സജ്ജമാകുന്നത് 3 എൻഡിആർഎഫ് ടീം. വയനാട് സംഘത്തിന് പുറമെ കോഴിക്കോട് തൃശ്ശൂർ ജില്ലകളിൽ നിന്ന് കൂടി സംഘമെത്തും. ഒരു ടീമിൽ ഉള്ളത് 34 പേരാണ്. അപകടസാധ്യതകൾ മുൻനിർത്തി കാലവർഷത്തിനു മുൻപ് തന്നെ എൻഡിആർഎഫ് ടീമുകൾ 9 ജില്ലകളിൽ സജ്ജമായിരുന്നു.

മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ

1. ഹിര കുമാർ (32)

2. ദിലീപ് (19)

3. സൂരജ് യാദവ് (25)

4. സഞ്‌ജയ് താക്കൂർ (35)

5. രജനീഷ് (27)

6. തന്മയ് ഘോഷ് (28)

7. കൂപമാൽ (ജയ) (37)

8. കുഞ്ചു (39)

9. സന്തോഷ് കുമാർ

അപകടത്തിൽ പെട്ടത് മഴവെള്ളം മാറ്റാൻ വന്നവരെന്ന് സംശയം: ടി.സിദ്ദിഖ്

കള്ളാടിയിൽ മണ്ണിടിച്ചിലിൽ പെട്ടത് മഴവെള്ളം വന്നപ്പോൾ മാറ്റാൻ വന്നവരാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി ടി.സിദ്ദീഖ്. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നാണ് കലക്ടർ വ്യക്തമാക്കുന്നത്. നടന്നു പോയവർ അപകടത്തിൽപ്പെട്ടോ എന്നും പരിശോധിക്കുന്നുണ്ട്. ജോലി ചെയ്തിരുന്ന ആളുകളുടെ മസ്റ്റർ റോൾ എടുത്തതിൽ നിന്നാണ് കാണാതായ ആളുകളുടെ എണ്ണം എടുത്തതെന്നും മന്ത്രി അറിയിച്ചു.

ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവം; സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ ദുഖത്തിലാഴ്ത്തുന്ന സംഭവമെന്ന് സുരേഷ് ഗോപി. സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മണ്ണ് മാറ്റാൻ നിർദ്ദേശം കൊടുത്തിട്ടും അത് പാലിച്ചില്ല. അങ്ങനെയെങ്കിൽ ഇതൊരു വീഴ്ചയുടെ ഉദാഹരണമാണെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. വീഴ്ചയുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

കള്ളാടി മണ്ണിടിച്ചിലിൻ്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

ചികിത്സയില്‍ കഴിയുന്ന ഒമ്പത് പേരില്‍ ഒരാള്‍ ആശുപത്രി വിട്ടു. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി എസ്‌ഐ സന്തോഷ് കുമാറാണ് ആശുപത്രി വിട്ടത്.

അപകടം ഒഴിവാക്കാമായിരുന്നോ?

കള്ളാടി മണ്ണിടിച്ചില്‍ അപകടമുണ്ടായ പ്രദേശത്തെ മണ്ണ് നീക്കാനും സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ജൂണ്‍ 20 ന് നല്‍കിയ ഉത്തരവില്‍ കാലവര്‍ഷ സാഹചര്യത്തില്‍ മണ്ണ് കൂട്ടിയിടുന്നത് അപകടമാണെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും സാധ്യതയുണ്ടെന്ന് നേരത്തേ നിര്‍ദേശം നല്‍കി. മണ്ണ് ഒലിച്ചിറങ്ങി ജലസോത്രസുകളിലേക്ക് പതിക്കാതിരിക്കാന്‍ എഞ്ചിനീയറിങ് നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ കമ്പിനി ഇത് അനുസരിക്കാത്തത് അപകടത്തിലേക്ക് നയിച്ചതായാണ് വിലയിരുത്തല്‍.

വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ 

അപകടത്തിൽ മരണം അഞ്ചായി 

"കള്ളാടി ദുരന്തം ഞെട്ടിപ്പിക്കുന്നത്"; പ്രതിപക്ഷ നേതാവ് 

മണ്ണ് പൂര്‍ണമായും നീക്കാന്‍ നിര്‍ദേശമില്ലായിരുന്നു 

വയാനാട് മേപ്പാടിയില്‍ തുരങ്കപാതയുടെ നിര്‍മാണ പ്രദേശത്തുനിന്ന് മണ്ണ് പൂര്‍ണമായും നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് രേഖകള്‍. കൂട്ടിയിട്ട മണ്ണിന്റെ ഉയരം കുറക്കാന്‍ മാത്രമാണ് നിര്‍ദേശം നല്‍കിയത്. പൊതുമരാമത്ത് വകുപ്പിന്റെ അവലോകനയോഗത്തിന്റെ മിനിട്‌സ് പുറത്ത്.

അഞ്ച് മരണം, ഏഴു പേര്‍ക്ക് പരിക്ക്

വയനാട് കള്ളാടി പ്രദേശത്ത് തുരങ്ക നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് മരണം. ദുരന്തത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. നിരവധിപ്പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. എത്ര പേര്‍ ദുരന്തത്തില്‍ അകപ്പെട്ടു എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. അതേസമയം, കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ഫോഴ്‌സിനൊപ്പം, ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തിനുണ്ട്.

കുടുംബങ്ങള്‍ ക്യാംപില്‍

മേപ്പാടി ഗവണ്‍മെന്റ് പൊളിടെക്നിക്ക് കോളേജിൽ 94 പേരാണുള്ളത്. മീനാക്ഷി എസ്റ്റേറ്റിൽനിന്ന് 21 കുടുംബങ്ങളില്‍ നിന്നായി 76 പേരും, അരണമല ഉന്നതിയിലെ ആറ് കുടുംബത്തിലെ 18 പേരുമാണുള്ളത്.

മരിച്ചവരില്‍ മൂന്ന് അതിഥി തൊഴിലാളികള്‍

ദുരന്തത്തില്‍ മരിച്ച മൂന്നു പേരുടെ വിവരങ്ങള്‍ ലഭിച്ചു. മൂന്നു പേരും അതിഥി തൊഴിലാളികളാണ്. ആൻമോൾ ദോദ്റായ് (ജാർഖണ്ഡ്), ബികാഷ് കുമാർ സിങ് (ബിഹാർ),ചന്ദ്രഭാൻ പാൽ (മധ്യപ്രദേശ്) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഉണ്ടായത് വലിയ മണ്ണിടിച്ചില്‍

ചൂരൽമല ദുരന്തം കഴിഞ്ഞ്, രണ്ടു വർഷം പൂർത്തിയാകുമ്പോഴാണ് വയനാട്ടില്‍ മറ്റൊരു ദുരന്തം കൂടി ഉണ്ടായിരുന്നത്. അപകടം നടന്നയുടന്‍ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ഏകോപിപ്പിച്ചു. മഴക്കാല മുന്നൊരുക്കങ്ങള്‍ എല്ലാം നടത്തിയിരുന്നു. ഉണ്ടായത് വലിയ മണ്ണിടിച്ചിലാണ്. റെസ്ക്യൂ ഓപ്പറേഷൻ കൃത്യമായി നടക്കുന്നുണ്ട് - മന്ത്രി എ.പി. അനില്‍ കുമാര്‍

കണ്ടെത്താനുള്ളത് അഞ്ചു പേരെ

മനുഷ്യസാധ്യമായ എല്ലാ ഏകോപനവും നടത്തി. കാണാതായവരെ കണ്ടെത്താന്‍ അപകട സ്ഥലത്തെ നാലു സോണുകളായി തിരിച്ചു പരിശോധന നടത്തും. അഞ്ചു പേരെയാണ് കണ്ടെത്താനുള്ളത്. അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. മരിച്ചവര്‍ നിര്‍മാണ തൊഴിലാളികളാണ്. അതിഥി തൊഴിലാളികളായ മൂവരുടെയും മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. ആശുപത്രിയിൽ ചികിത്സയിലുള്ള ദിലീപ് എന്നയാളുടെ നില ഗുരുതരമാണ്. - മന്ത്രി ടി. സിദ്ദിഖ്

News Malayalam 24x7
newsmalayalam.com