ഉപദ്രവം അവസാനിപ്പിക്കൂ... വാക്ക് പാലിക്കൂ...; ഐഷിക്ക് എന്തെങ്കിലും സംഭവിച്ചാൽ രാജ്യം ഇതുവരെ കാണാത്തവിധം പ്രക്ഷോഭം: സിജെപി

ഇന്നത്തെ പ്രധാന വാർത്തകൾ
ഉപദ്രവം അവസാനിപ്പിക്കൂ... വാക്ക് പാലിക്കൂ...; ഐഷിക്ക് എന്തെങ്കിലും സംഭവിച്ചാൽ രാജ്യം ഇതുവരെ കാണാത്തവിധം പ്രക്ഷോഭം: സിജെപി

മണ്ണാർക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പാലക്കാട് മണ്ണാർക്കാട് തെങ്കര മെഴുകുംപാറയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് പുലർച്ചെയോടെയാണ് കുടുങ്ങിയത്. മാസങ്ങളായി പ്രദേശത്ത് പുലി ശല്യം ഉണ്ടായിരുന്നു. പുലിയെ മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസിൽ എത്തിച്ചു.

ആറ്റിങ്ങലിൽ ടോറസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

ആറ്റിങ്ങലിൽ ടോറസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഹോട്ടലും ലോറിയുടെ ക്യാബിനും കത്തി നശിച്ചു. ലോറി ഡ്രൈവറും ഹോട്ടൽ ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട സമയത്ത് അഞ്ചിലധികം ജീവനക്കാർ ഹോട്ടലിൽ ഉണ്ടായിരുന്നു. അമിത വേഗമാണ് അപകടകാരണം. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീയണച്ചു.

പാർട്ടിയിൽ സ്വാതന്ത്ര്യമില്ല; അഖിൽ മാരാർ ട്വിൻ്റി ട്വിൻ്റി വിട്ടു

അഖിൽ മാരാർ ട്വിൻ്റി ട്വിൻ്റി വിട്ടു. പാർട്ടിയിൽ സംഘടനാ സ്വാതന്ത്ര്യം ഇല്ലെന്ന് അഖിൽ ആരോപിച്ചു. തെരഞ്ഞെടുപ്പിന് ബിജെപി നൽകിയ പണം സാബൂ ജേക്കബ് സ്ഥാനാർഥികൾക്ക് നൽകിയില്ലെന്നും അഖിൽ ആരോപിച്ചു.

ഊരാളുങ്കൽ ചെയർമാൻ പാലേരി രമേശൻ അന്തരിച്ചു

ഊരാളുങ്കൽ ചെയർമാൻ പാലേരി രമേശൻ അന്തരിച്ചു. 64 വയസായിരുന്നു. കോയമ്പത്തൂർ ആശുപത്രിയിൽ വെച്ചയായിരുന്നു അന്ത്യം.

പ്രധാനമന്ത്രിയെ അവഹേളിച്ചു; ജാൻമണിക്കെതിരെ കേസ്

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ ജാൻമണിക്കെതിരെ കേസ്. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യഹരിദാസിൻ്റെ പരാതിയിലാണ് കേസ്.

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ ബഹളം; അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യം

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ ബഹളം. അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം. ചോദ്യോത്തര വേളയ്ക്ക് ശേഷം വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണിവരെ നിർത്തി വച്ചു

വിവാദ പരാമർശം; ടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസ്

വിവാദ പരാമർശത്തിൽ ടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസ്. മോഹൻദാസിൻ്റെ അഭിപ്രായങ്ങൾ അങ്ങേയറ്റം അപലപനീയം. ആർഎസ്എസ് അതിനോട് ഒരുതരത്തിലും യോജിക്കുന്നില്ലെന്നും ആർഎസ്എസ് നേതൃത്വം വ്യക്തമാക്കി. ടി.ജി. മോഹൻദാസിന് ആർഎസ്എസിൻ്റെ ഒരു ചുമതലയും ഇല്ലെന്നും വിശദീകരണം.

സ്വകാര്യാശുപത്രിയിലെ ശുചി മുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

സ്വകാര്യ ആശുപത്രിയിൽ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി. നിലമ്പൂർ - അകമ്പാടത്തെ ഫാത്തിമ ആശുപത്രിയിൽ ആണ് സംഭവം. ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് മുങ്ങിയത്. വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തു. അതിനിടയിൽ ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടത്.

വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസടുക്കണമെന്ന് അന്വേഷി പ്രസിഡൻ്റ് കെ.അജിത

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ മോശം പരാമർശം നടത്തിയ ടി.ജി. മോഹൻദാസിനെതിരെ കേസടുക്കണമെന്ന് അന്വേഷി പ്രസിഡൻ്റ് കെ.അജിത. സ്ത്രീത്വത്തെ അപമാനിച്ച പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

ചുറ്റുമതിൽ നിർമാണത്തിനിടെ അപകടം; മൂന്നു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു

ചുറ്റുമതിൽ നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. കാസർഗോഡ് ചെറുവത്തൂർ കൊത്തങ്കരയിൽ വീടിൻ്റെ ചുറ്റുമതിൽ നിർമിക്കുന്നതിനിടെയാണ് സംഭവം. ഫയർഫോഴ്സിൻ്റെയും നാ ട്ടുകാരുടെ നേതൃത്വത്തിൽ തൊഴിലാളികളെ പുറത്തെടുത്തു.

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ചയിൽ തുടങ്ങി

പരീക്ഷാ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി. എട്ട് മണിക്കൂർ ചർച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭ രണ്ട് മണി വരെ നിർത്തി വച്ചിരുന്നു.

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി ചലനമാണ് അനുഭവപ്പെട്ടത്. ക്യൂഷു ദ്വീപിലെ കുമമോട്ടോ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. തീരപ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾക്ക് അടിയന്തര നിർദേശം.

കടുത്തുരുത്തിയിലെ വയോധികൻ്റെ മരണം കൊലപാതകം; ചവിട്ടി കൊന്നത് മകൻ

കടുത്തുരുത്തിയിലെ വയോധികൻ്റെ മരണം കൊലപാതകം. മകൻ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച മാന്നാർ മൂർക്കാട്ടിൽ മാത്യുവിനെ വീടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തർക്കത്തിനൊടുവിൽ മകൻ എബി മാത്യു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലം വിൽപ്പനയെ ചൊല്ലി ഇരുവരും തർക്കം സ്ഥിരമായിരുന്നു. എബിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വടകര ലഹരി കേസ്; ഒരു അധ്യാപിക കൂടി പിടിയിൽ

വടകര ലഹരി കേസിൽ ഒരു അധ്യാപിക കൂടി പിടിയിൽ. പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ അധ്യാപിക നീഷ്മയെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ഡല്‍ഹി എകെജി സെന്ററില്‍ പൊലീസ്

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന്റെ നീക്കം. ഡല്‍ഹി എകെജി സെന്ററിലെത്തിയായിരുന്നു അറസ്റ്റിന് നീക്കം. സിവില്‍ വേഷത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥ സിപിഐഎം പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്. എന്നാല്‍, യൂണിഫോമും ബാഡ്ജും ഇല്ലാതെ എത്തിയതിനെ ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യം ചെയ്തു. യൂണിഫോം ഇടാഞ്ഞത് മഴ കാരണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ മറുപടി. പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ, അതുവരെ ഞാനിവിടെ ഉണ്ടാകുമെന്ന് ബ്രിട്ടാസും പ്രതികരിച്ചതോടെ പൊലീസ് സംഘം പിന്തിരിയുകയായിരുന്നു.

2021ലെ ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയാണിതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ഡല്‍ഹി സമരത്തില്‍ പങ്കെടുത്തവരെ തെരഞ്ഞുപിടിച്ചു അറസ്റ്റ് ചെയ്യുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.

സ്റ്റേ ഇല്ല; എം.ആര്‍. അജിത് കുമാറിന്റെ സസ്പെന്‍ഷന്‍ തുടരും

സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് എഡിജിപി എം.ആർ. അജിത് കുമാർ നൽകിയ ഹര്‍ജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. സസ്പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ട്രിബ്യൂണല്‍ തള്ളി. ഹർജിയിൽ പിന്നീട് വിശദവാദം കേൾക്കും.

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജ്; അടുത്ത അധ്യയനവർഷം 100 എംബിബിഎസ് സീറ്റിൽ പ്രവേശനം: മന്ത്രി കെ. മുരളീധരൻ

തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ. കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം 100 എംബിബിഎസ് സീറ്റിൽ പ്രവേശനം. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ തത്വത്തില്‍ അംഗീകാരമായതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. കോടികൾ മുടക്കി 10 വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടും എംബിബിഎസ് പഠനം ആരംഭിക്കാൻ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനോടകം 1,100 കുട്ടികൾക്ക് ഇവിടെ എംബിബിഎസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചതായും മുരളീധരന്‍ പറഞ്ഞു.

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്കൂള്‍ അടയ്ക്കും

സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ നടത്താൻ തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം. 21ന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. അവധി കഴിഞ്ഞ് 31ന് സ്കൂളുകൾ തുറക്കും. എൽപി ക്ലാസുകൾക്കും രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ഓഗസ്റ്റ് 14ന് ആയിരിക്കും പരീക്ഷ തുടങ്ങുക.

സമരക്കാര്‍ക്കെതിരായ കേസുകൾ പിൻവലിക്കണം; മുഖ്യമന്ത്രിക്ക് പിണറായിയുടെ കത്ത്

സിജെപി സമരത്തെ പിന്തുണച്ചുള്ള കേരളത്തിലെ പ്രതിഷേധങ്ങൾക്കെതിരെ യുഡിഎഫ് സർക്കാർ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രതിപക്ഷ നേതാവിന്റെ കത്ത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേസെടുത്തെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കേരളത്തിൽ നടന്ന സമരത്തിലും ഡൽഹിയിലേതിന് സമാനമായി ലാത്തിച്ചാർജും ജലപീരങ്കിയും ഉണ്ടായി. കേസ് പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അങ്ങനെയൊരു തീരുമാനമില്ലെന്നും പിണറായി വിജയൻ കത്തിൽ ആരോപിച്ചു. പിന്നാലെ പരിശോധിച്ച് നടപടിയെടുക്കണമെന്നു കാട്ടി പ്രതിപക്ഷ നേതാവിന്റെ കത്ത് മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്ക് കൈമാറി.

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ കേരളത്തിലും പ്രതിഷേധം

ഡല്‍ഹി എകെജി ഭവനില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ അധ്യക്ഷയും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കത്തില്‍ കേരളത്തിലും വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ, സിപിഐഎം പ്രവര്‍ത്തകര്‍ ഏജീസ് ഓഫീസിലേക്ക് സംയുക്തമാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികള്‍ എകെജി ഹാളില്‍ നിന്നാരംഭിച്ച മാര്‍ച്ചിനൊപ്പം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്ന് സിപിഐഎം നേതാക്കളും അണിനിരന്നു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സിഎസ്.സുജാത, സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയ്, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ വി. ശിവന്‍കുട്ടി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്, സംസ്ഥാന പ്രസിഡന്റ് വി. വസീഫ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. എജീസ് ഓഫീസിന് മുന്നില്‍ പോലീസ് ബരിക്കേഡ് ഉയര്‍ത്തി മാര്‍ച്ചിനെ തടഞ്ഞു. തുടര്‍ന്ന് സിഎസ്. സുജാത മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.

രാജ്യാന്തര തട്ടിപ്പ് സംഘത്തെ വലയിലാക്കിയ പൊലീസിന് സല്യൂട്ട്

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രാജ്യാന്തര ഓൺലൈൻ- ലോൺആപ്പ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭിനന്ദനം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൺ ബി. കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ശ്രീകാര്യത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ 18 ഉത്തരേന്ത്യൻ സ്വദേശികളെ പിടികൂടിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

ഓണക്കാലത്തെ ലഹരി വ്യാപനം; സ്പെഷ്യൽ ഡ്രൈവുമായി എക്സൈസ് വകുപ്പ്

ഓണക്കാലത്തെ ലഹരി വ്യാപനം തടയാന്‍ സ്പെഷ്യല്‍ ഡ്രൈവുമായി കേരള എക്സൈസ് വകുപ്പ്. ഒരു മാസം നീണ്ടു നിൽക്കുന്ന സംസ്ഥാന വ്യാപക പരിശോധനയാണ് ലക്ഷ്യം. ഓഗസ്റ്റ് 01 മുതൽ 31 വരെയാകും സ്പെഷ്യൽ ഡ്രൈവ്. മയക്കുമരുന്ന് കടത്ത്, അനധികൃത മദ്യ വില്പന എന്നിവയ്‌ക്കെതിരെ കർശന നടപടിയുണ്ടാകും. പരിശോധന വിലയിരുത്താൻ എക്സൈസ് ആസ്ഥാനത്ത് കൺട്രോൾ റൂം തുറക്കും. എക്സൈസ് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

കെഎസ്‍ആര്‍ടിസിയില്‍ ആര്‍ത്തവാവധി; മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ വനിത കണ്ടക്ടര്‍മാര്‍ക്ക് രണ്ട് ദിവസം ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി അനുവദിക്കണം എന്നാവാശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ സര്‍ക്കാര്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരെയും കെഎസ്ആർടിസിയേയും കേട്ട് തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.

വനിത കണ്ടക്ടര്‍മാര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ആര്‍ത്തവ അവധി നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ആര്‍ത്തവ അവധി ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കും. സ്ത്രീ ജീവനക്കാരില്‍ ആര്‍ത്തവം ചെലുത്തുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ അംഗീകരിക്കുന്ന പുരോഗമനപരമായ ക്ഷേമ നടപടിയാണ് ആര്‍ത്തവ അവധി. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും നീതിയുക്തവും മാനുഷികവുമായ തൊഴില്‍ സാഹചര്യങ്ങള് ഉറപ്പാക്കുന്നതിനും പിന്തുണയേകുന്ന ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നതാണ് ആര്‍ത്തവ അവധി എന്നും കോടതി പറഞ്ഞു.

എല്‍പി എസ്‌ടി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം; രണ്ടുമാസത്തെ സാവകാശം തേടി സര്‍ക്കാര്‍

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന എല്‍പി എസ്‌ടി റാങ്ക് ഹോൾഡർമാരുമായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ചര്‍ച്ച നടത്തി. ഉന്നയിക്കുന്ന ആവശ്യങ്ങളുടെ നിയമവശം പരിശോധിക്കണമെന്ന് അറിയിച്ച മന്ത്രി പ്രശ്നം പരിഹരിക്കാൻ രണ്ടുമാസത്തെ സാവകാശം തേടി. സമരം തുടങ്ങി 23 ദിവസം പിന്നിടുമ്പോൾ ആറാം തവണയാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച.

വടകര എംഡിഎംഎ കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

വടകര എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഓൺലൈൻ ഡെലിവറി ബോയ് ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ അറസ്റ്റിലായ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി കണ്ടെത്തി. ലഹരി വാങ്ങാൻ എത്തുന്നവർക്ക് നൽകിയത് ഇയാളുടെ ഗൂഗിൾ പേ സ്കാനർ ആണെന്നാണ് വിവരം. ഇയാളെ ഉടൻ വടകരയിൽ എത്തിക്കും.

പ്രിയദർശിനി സൗജന്യ യാത്ര; കെഎസ്ആർടിസിക്ക് പണം അനുവദിച്ച് സർക്കാർ

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ടിക്കറ്റ് തുക കെഎസ്‍ആര്‍ടിസിക്ക് അനുവദിച്ച് സര്‍ക്കാര്‍. 41,50,58,555 രൂപയാണ് കെഎസ്ആർടിസിക്ക് കൈമാറിയത്. ജൂൺ 15മുതൽ 30-ാം തീയതി വരെ നൽകിയ ടിക്കറ്റുകളുടെ തുകയാണിത്. പ്രിയദർശിനി പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ നികത്തുമെന്നായിരുന്നു പ്രഖ്യാപനം.

ഐഷിക്ക് എന്തെങ്കിലും സംഭവിച്ചാൽ രാജ്യം ഇതുവരെ കാണാത്തവിധം പ്രക്ഷോഭമെന്ന് സിജെപി

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിന് പിന്തുണയുമായി സിജെപി. "ഐഷി ഘോഷിന് എന്തെങ്കിലും സംഭിച്ചാല്‍, രാജ്യം ഇതുവരെ കാണാത്തവിധം പ്രക്ഷോഭം സര്‍ക്കാര്‍ കാണും. ഞങ്ങളുടെ ടീമിനെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ... വാക്ക് പാലിക്കൂ... "സിജെപി വക്താവ് അശുതോഷ് റങ്ക എക്സില്‍ കുറിച്ചു.

രവി മോഹനുമായുള്ള വിവാഹമോചനക്കേസിൽ ഭാര്യ ആരതിക്ക് തിരിച്ചടി

നടൻ രവി മോഹനുമായുള്ള വിവാഹമോചനക്കേസിൽ ഭാര്യ ആരതിക്ക് തിരിച്ചടി. പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം ആവശ്യപ്പെട്ടുള്ള ആരതിയുടെ ഹർജി കുടുംബ കോടതി തള്ളി. പകരം പ്രതിമാസം മൂന്നുലക്ഷം രൂപ താത്ക്കാലിക ജീവനാംശമായി നൽകാൻ കോടതി ഉത്തരവിട്ടു. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ, ദൈനംദിന ജീവിതച്ചെലവുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെ മാസം തോറും 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് ആരതി ചെന്നൈ കുടുംബ കോടതിയെ സമീപിച്ചത്. 2025 ഏപ്രിൽ മുതൽ രവി മോഹൻ ജീവനാംശമോ കുട്ടികളുടെ സ്കൂൾ ഫീസോ നൽകിയിട്ടില്ലെന്നും ആരതി ഹർജിയിൽ ആരോപിച്ചിരുന്നു. ആരതി ആവശ്യപ്പെട്ട തുക അമിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. കൂടാതെ രവി മോഹന് മക്കളെ സന്ദർശിക്കാനുള്ള അനുമതിയും കോടതി നൽകി.

തെലുങ്ക് നടി പാവല ശ്യാമള അന്തരിച്ചു

സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധേയായ തെലുങ്ക് നടി പാവല ശ്യാമള അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൈദരാബാദിലെ ഒസ്മാനിയ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ തെലുങ്ക് സിനിമാ മേഖലയിൽ തൻ്റേതായ മുദ്ര പതിപ്പിച്ച നടിയായിരുന്നു. അവസാന നാളുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു നടി. ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് പണമില്ലാത്തതിനാൽ മടക്കി അയച്ചതിനെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തിൽ അവരെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസിൻ്റെയും ആർ കെ ഫൗണ്ടേഷൻ്റെയും സഹായത്തോടെയാണ് ചികിത്സ ലഭ്യമാക്കിയത്. 2019 ൽ പുറത്തിറങ്ങിയ മാത്തു വദലര ആണ് ശ്യാമള അഭിനയിച്ച അവസാനത്തെ ചിത്രം.

News Malayalam 24x7
newsmalayalam.com