'ഔദ്യോഗിക' രാജി; അമ്മയ്ക്ക് മെയിൽ അയച്ച് ജയൻ ചേർത്തലയും കൈലാഷും

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...
'ഔദ്യോഗിക' രാജി; അമ്മയ്ക്ക് മെയിൽ അയച്ച് ജയൻ ചേർത്തലയും കൈലാഷും
Source: FB

ടിനി ടോമിനെ ചോദ്യം ചെയ്തേക്കും

അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കടവന്ത്ര പൊലീസ്. എഫ്ഐആർ രജിസ്റ്റർ ചെയ്തത് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം. വർഗീയ പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൻ തുടങ്ങിയ പരാതികൾ പരിശോധിക്കാൻ പൊലീസ്.

അയോധ്യ സംഭാവന കൊള്ള

അയോധ്യ സംഭാവന കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ നീക്കം. അന്വേഷണം കേന്ദ്ര എജന്‍സിക്ക് വിടണമെന്ന ആവശ്യം ആര്‍എസ്എസില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഡോളറും മറ്റ് വിദേശ കറന്‍സികളും കണ്ടെത്തിയത് എസ്‌ഐടിയെ ഞെട്ടിച്ചിട്ടുണ്ട്. രണ്ട് പ്രതികളുടെ അടുത്ത ബന്ധുക്കള്‍ നടത്തിയ വിദേശയാത്രയും എസ്‌ഐടിയും അന്വേഷിക്കുന്നു. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാക്കുമെന്നാണ് സൂചന.

ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യും

ഭൂട്ടാൻ കാർ കടത്ത് കേസിൽ ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. ദുൽഖറിന്റെ പേരിൽ കൂടുതൽ കാറുകൾ ഉണ്ടെന്ന് അന്വേഷണസംഘം. ഈ കാറുകൾ എവിടെയെന്ന് കണ്ടെത്താൻ ശ്രമം. ചെന്നൈയിൽ അടക്കം കസ്റ്റംസ് സംഘം പരിശോധന നടത്തിവരികയാണ്. നിലവിൽ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രം. വാഹനങ്ങൾ നിയമാനുസൃതം വാങ്ങി എന്നും കള്ളക്കടത്താണെന് അറിയില്ല എന്നുമായിരുന്നു ദുൽഖറിന്റെ മൊഴി. എന്നാൽ അന്വേഷണ സംഘം ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ കാർ ഉടമകളെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യും.

വൈറ്റില മേൽപ്പാലത്തിൽ അപകടം

വൈറ്റില ഫ്ലൈ ഓവറിന്റെ കൈവരിയിൽ ചരക്കു ലോറി ഇടിച്ചുകയറി അപകടം. ലോറിയിൽ ഉണ്ടായിരുന്നത് ഡ്രൈവറും സഹായിയും. പുലർച്ചെയാണ് അപകടം നടന്നത്. ആളപായമില്ല.

ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: തായന്നൂരിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എണ്ണപ്പാറ സ്വദേശി വിശാല്‍ ബാബു, പറക്കളായി തോണിക്കല്ല് സ്വദേശി അഭിനവ് എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.

ദേശാഭിമാനിയുടെ യു ടേൺ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ നിലപാട് തിരുത്തി ദേശാഭിമാനി. കൺസഷൻ കരാറിന് വിരുദ്ധമായി ഓഹരി MSC ക്ക് നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് പുതിയ വാർത്ത. 25 % ഓഹരി കൈമാറിയാൽ ഉടമസ്ഥതയിൽ മാറ്റം വരും. തുറമുഖം സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ നിന്നാലേ നേട്ടം ഉണ്ടാകൂ. ഒറ്റ കമ്പനിയിലേക്ക് കുത്തകയായി വിഴിഞ്ഞം മാറുമെന്നും ഇന്നത്തെ വാർത്തയിൽ പറയുന്നു. എന്നാൽ എൽഡിഎഫ് സർക്കാരിൻ്റെ ദീർഘവീക്ഷണത്തിൻ്റെ നേട്ടമാണ് വിദേശ നിക്ഷേപം എന്നായിരുന്നു ഇന്നലെ ദേശാഭിമാനി വാർത്ത നൽകിയത്.

അഡ്വ. തോമസ് എബ്രഹാം രാജിവച്ചു

കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. വിസി സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ച സാഹചര്യത്തിലാണ് പ്രതിഷേധ രാജി. വൈസ് ചാൻസലർക്കെതിരെ രാജിക്കത്തിൽ ഗുരുതര പരാമർശങ്ങളാണ് അടങ്ങിയിട്ടുള്ളത്. തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്ന് രാജിക്കത്തിൽ തോമസ് എബ്രഹാം. സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ അധികാരമുള്ളത് സിൻഡിക്കേറ്റിനെന്നും കത്തിൽ പറയുന്നു. വി സിയുടെ നിയമവിരുദ്ധ നടപടികളും രാജിക്കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

രണ്ടാം ക്ലാസുകാരനെ മർദിച്ച അധ്യാപകന് സസ്പെൻഷൻ

കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പട്ടാനൂർ യുപി സ്കൂൾ അധ്യാപകൻ വിപിനെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസ് എടുത്തതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

കാട്ടാന ആക്രമണത്തിൽ ക്ഷീര കർഷകന് പരിക്ക്

കാട്ടാന ആക്രമണത്തെ തുടർന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ ക്ഷീര കർഷകന് പരിക്ക്. സുൽത്താൻ ബത്തേരി പഴേരി വീട്ടികുറ്റി ഉന്നതിയിലെ ശശി (55) നാണ് പരിക്കേറ്റത്. ഇടത് കാലിന് പരിക്കേറ്റ ശശിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലളക്കാൻ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

കോന്നിയിൽ ഊര് മൂപ്പനെ കാണാതായിട്ട് ആറു ദിവസം

പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് ആറു ദിവസം. തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും എസ്പിക്കും കുടുംബം പരാതി നൽകി. ഇന്ന് ഉൾവനത്തിൽ കൂടുതൽ പരിശോധന നടത്തും. പൊലീസിനും വനംവകുപ്പിനും ഒപ്പം കുടുംബവും തെരച്ചിലിൽ പങ്കെടുക്കും. കോടതിയിൽ നിന്ന് സമൻസ് കിട്ടിയതിന് പിന്നാലെയായിരുന്നു മോഹൻദാസ് കാടുകയറിയത്.

"മുഖ്യമന്ത്രിയുടെ വാചക കസർത്തിൽ മാത്രം കാര്യങ്ങൾ നടക്കില്ല";കെ.എൻ ബാലഗോപാൽ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ.എൻ.ബാലഗോപാൽ. മുഖ്യമന്ത്രി ഇപ്പോഴും പ്രതിപക്ഷ നേതാവായി തന്നെയാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാചകകസർത്തിൽ മാത്രം കാര്യങ്ങൾ നടക്കില്ലെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. കിഫ്ബി നിർത്തലാക്കിയാൽ വലിയ പദ്ധതികൾ നടത്താൻ കഴിയില്ല. സർക്കാർ ഒരു കാര്യവും തുറന്ന് ചർച്ച ചെയ്യാൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബെംഗളൂരു ക്വാറിയിൽ ഭീമൻ പാറ തകർന്നുവീണു; ഏഴ് തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു മടപ്പട്ടണയിലെ കരിങ്കൾ ക്വാറിയിൽ ഭീമൻ പാറ തകർന്നുവീണ് ഏഴ് തൊഴിലാളിക്ക് ദാരുണാന്ത്യം. മരിച്ചത് ബിഹാർ, അസം സ്വദേശികൾ. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മിനിമം വേജസ് ആക്ട് നടപ്പിലാക്കാൻ രണ്ടു മാസമെങ്കിലും എടുക്കും: കെ.മുരളീധരൻ

മിനിമം വേജസ് ആക്ട് നടപ്പിലാക്കിയാൽ നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കാമെന്നാണ് മാനേജ്മെൻ്റ് നിലപാടെന്ന് മന്ത്രി കെ. മുരളീധരൻ. ആക്ട് നിയമം ആക്കണമെങ്കിൽ രണ്ടുമാസം എടുക്കും. പരമാവധി വേഗത്തിൽ ആക്കാൻ ശ്രമിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നിയമം നടപ്പിലാക്കുന്നത് വരെ നാലായിരം രൂപ ശമ്പള വർധന കൊടുക്കണമെന്ന ആവശ്യത്തിനും മാനേജ്മെൻറ് ഇതുവരെയും വഴങ്ങിയില്ലെന്നും കെ.മുരളീധരൻ. നഴ്‌സുമാരുടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചർച്ച തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികളെ സ്വകാര്യവൽക്കരിക്കില്ല; കെ.മുരളീധരൻ

സർക്കാർ മേഖലയിലുള്ള ഒരു ആരോഗ്യ സ്ഥാപനവും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് മന്ത്രി. ഏതു ഭീമൻ വന്നാലും സർക്കാർ ആശുപത്രികളെ തൊടാൻ അനുവദിക്കില്ല ഇത് തൻ്റെ ഉറപ്പാണെന്നും കെ.മുരളീധരൻ വ്യക്തമാക്കി.

നീറ്റ് പരീക്ഷ ഘട്ടങ്ങളായി നടത്തണമെന്ന് പാർലമെന്ററി സമിതി ശുപാർശ

ഒറ്റ ദിവസം പരീക്ഷ നടത്തുന്നത് വലിയ ക്രമീകരണ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനാൽ നീറ്റ് പരീക്ഷ ഘട്ടങ്ങളായി നടത്തണമെന്ന് പാർലമെന്ററി സമിതി ശുപാർശ. പരീക്ഷ ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതിലും സമിതി ആശങ്ക പ്രകടിപ്പിച്ചു. മുകുൾ വാസ്‌നിക് അധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്. അതേസമയം, ശുപാർശ അപ്രായോഗികം എന്ന് എൻടിഎ അറിയിച്ചു.

അയൽവാസിയുമായി തർക്കം;കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു

പത്തനംതിട്ട അടൂർ പള്ളിക്കലിൽ അയൽവാസിയുമായുള്ള തർക്കത്തെ തുടർന്ന് കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു. പള്ളിക്കൽ ജൂവൽ വീട്ടിൽ വാസുദേവൻ (65) ആണ് മരിച്ചത്. അയൽവാസിയായ യുവതിയുടെ വീടിൻറെ സിറ്റൗട്ടിൽ ചെന്നാണ് കൈത്തണ്ട മുറിച്ചത്. ഇതിന് ശേഷം തൊട്ടടുത്തുള്ള പഞ്ചായത്ത് കിണറ്റിലേക്ക് ചാടുകയായിരുന്നു.

ഏഴാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു;  പ്രധാന അധ്യാപകനെതിരെ പരാതി

പാലക്കാട് നഗരത്തിലെ സർക്കാർ യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് പ്രധാനാധ്യാപകനെതിരെ പരാതി നൽകിയത്. പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർഥിയെ പ്രധാനാധ്യാപകൻ പീഡിപ്പിച്ചെന്നാണ് പരാതി. പ്രധാനാധ്യാപകനെതിരെ പൊലീസ് കേസെടുത്തു.

മകളോട് അതിക്രമം; അയൽവാസിയുടെ കാല് തല്ലിയൊടിച്ച് പിതാവ്

തിരുവനന്തപുരം പോത്തൻകോട് മകളോട് അതിക്രമം കാണിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച് പിതാവ്. തിങ്കളാഴ്ച വൈകിട്ട് ആണ് സംഭവം. അയൽവാസിയായ 40 കാരൻ്റെ പേരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മുൻ വൈരാഗ്യത്താൽ തന്നെ മർദ്ദിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതി നൽകിയ പരാതിയിൽ പിതാവിനെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

വർക്കലയിൽ വിദ്യാർഥിയെ കാണാതായതായി പരാതി

തിരുവനന്തപുരം വർക്കലയിൽ പ്ലസ് ടു വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി. വർക്കല തൊടുവേ മേലതിൽ വീട്ടിൽ ജീവനെയാണ് (17) കാണാതായത്. കഴിഞ്ഞ ചൊവ്വാഴ്ച സുഹൃത്തിന്റെ ജേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തൃശൂരിൽ പോയ ജീവൻ തിരികെ വീട്ടിലെത്തിയില്ല. ഇതേ ദിവസം വർക്കലയിൽ നിന്ന് മറ്റു രണ്ടു പത്താം ക്ലാസ് വിദ്യാർഥികളെയും കാണാതായിരുന്നു. ഇവർക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

പാതിരി വനത്തിൽ കാട്ടാന ചരിഞ്ഞു

പുൽപ്പള്ളി പെരിക്കല്ലൂരിനടുത്ത് പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപം കാട്ടാന ചരിഞ്ഞു. 70 വയസ് പ്രായം മതിക്കുന്ന ആനയെ ആണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

'ഡല്‍ഹിയില്‍ ചാരപ്പണി':നാലുപേർ അറസ്റ്റിൽ

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഡല്‍ഹിയിലും പഞ്ചാബിലും നിന്നുമായി നാലുപേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ പൊലീസ് വിന്യാസത്തെക്കുറിച്ചുള്ള വിവരം ഇവർ ശേഖരിച്ചതായാണ് വിവരം.

വീണ്ടും കോടതിയെ സമീപിച്ച് അൻസിബ

കൊച്ചി: വീണ്ടും കോടതിയെ സമീപിച്ച് അൻസിബ ഹസൻ. ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെ നൽകിയ പരാതിയിലാണ് കോടതിയെ സമീപിച്ചത്. പാലാരിവട്ടം പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ല. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി 9 ൽ ആണ് പരാതി സമർപ്പിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി 9 ൽ ആണ് പരാതി സമർപ്പിച്ചത്.

പൊലീസ് സ്റ്റേഷനിൽ നിന്ന് 8 പവൻ കാണാതായി; കൊണ്ടുപോയ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് 8 പവൻ സ്വർണ്ണം കാണാതായ സംഭവത്തിൽ സ്വർണം കൊണ്ടുപോയ കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിയെ സസ്പെൻഡ് ചെയ്തു. കൊണ്ടോട്ടി എസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കൂടുതൽ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ഇയാൾ കൃത്യവിലോപത്തിന് നേരത്തെയും നടപടി നേരിട്ടിരുന്നു.

എടുത്തത് ഏകണ്ഠമായ തീരുമാനങ്ങൾ; ആര്‍.ചന്ദ്രശേഖരൻ

കശുവണ്ടി ഇറക്കുമതി അഴിമതിയിൽ പ്രതികരണവുമായി ആർ. ചന്ദ്രശേഖരൻ. 2012 മുതല്‍ 2015 വരെയാണ് ചെയര്‍മാനായത്. കോടതി പറഞ്ഞത് 2005 മുതല്‍ 2015 കാര്യങ്ങൾ അന്വേഷിക്കാനാണ്. ചെയര്‍മാനിരിക്കെ ഏകകണ്ഠമായ തീരുമാനങ്ങളാണ് എടുത്തതെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി. ഏകകണ്ഠമായ തീരുമാനങ്ങളുടെ ഉത്തരവാദിത്വം ചെയര്‍മാനില്‍ മാത്രം നിഷിപ്തമാകുന്നതെങ്ങനയെന്നും ചന്ദ്രശേഖർ ചോദിച്ചു. കൊല്ലത്തെ കാഞ്ഞങ്ങാട് കമ്പനിയില്‍ പരാതിക്കാരന്‍ പുതിയ യൂണിയൻ ഉണ്ടാകാന്‍ ശ്രമിച്ചതാണ് പരാതിക്ക് കാരണം. തനിക്കെതിരെ അന്നത്തെ ധനകാര്യ വകുപ്പ് തന്നിഷ്ടപ്രകാരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി. അന്തര്‍ദേശീയ കൊള്ളയാക്കി ധനകാര്യവകുപ്പ് ചിത്രീകരിച്ചു. ഇടത് സര്‍ക്കാര്‍ വിഷയം പരിശോധിച്ച് ഇടപാടുകളില്‍ കുഴപ്പമില്ലെന്ന് കണ്ടെത്തിയതാണെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.

വിഴിഞ്ഞം പോർട്ടിൻ്റെ ഓഹരി കൈമാറ്റം യുഡിഎഫിൻ്റെ മൗനാനുവാദത്തോടെ; തോമസ് ഐസക്ക്

വിഴിഞ്ഞം പോർട്ടിന്റെ ഓഹരി കൈമാറ്റം യുഡിഎഫിൻ്റെ മൗനാനുവാദത്തോടെയെന്ന് തോമസ് ഐസക്ക്. മിഷൻ സമുദ്രയുടെ പേരിൽ നടക്കാൻ പോകുന്ന വികസന മാതൃകയാണിത്. കേരള സർക്കാർ ഇത് ഔദ്യോഗിമായി അറിഞ്ഞിട്ടില്ല. മംഗലാപുരത്ത് ചാർട്ടേഡ് ഫ്ലൈറ്റിൽ ചെന്ന് വി.ഡി. സതീശൻ ചർച്ച ചെയ്തത് ഇതാണെന്നും തോമസ് ഐസക്ക് ആരോപിച്ചു. സർക്കാർ അറിയാതെയാണ് തീരുമാനം എടുത്തത് എങ്കിൽ ചട്ട ലംഘനമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

മുൻമന്ത്രിമാർ അടക്കമുള്ള എഐഎഡിഎംകെ നേതാക്കാൾ ടിവികെയിൽ

മുൻ മന്ത്രിമാർ അടക്കം എഐഎഡിഎംകെ നേതാക്കൾ ടിവികെയിൽ ചേർന്നു. മുൻമന്ത്രിമാരായ സി. വിജയഭാസ്കർ ,എം ആർ. വിജയഭാസ്കർ ,എസ്. വളർമതി ,എംഎസ്എം ആനന്ദൻ തുടങ്ങിയ നേതാക്കളാണ് ടിവികെയിൽ ചേർന്നത്. ഇതിന് പുറമേ 5 മുൻ എംഎൽഎമാരും ,4 ജില്ലാ സെക്രട്ടറിമാരും ഇവർക്ക് ഒപ്പം ടിവികെ അംഗത്വമെടുത്തു.

കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ

തിരുവനന്തപുരം മെെലാടി സ്വദേശി അരുൺകുമാറിൻ്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇയാളെ കാൺമാനില്ലായിരുന്നു. കിള്ളി മൈലേക്കോണത്തെ ഭാര്യ വീട്ടിൽ നിന്നാണ് ഇയാളെ കാണാതായത്. പൊലീസ് അന്വേഷണത്തിനിടെയാണ് മൈലേക്കോണത്തിന് സമീപമുള്ള പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

അറസ്റ്റ് നീട്ടണമെന്ന ആവശ്യം തള്ളി കോടതി; കുംഭമേള  വൈറൽ പെൺകുട്ടിയുടെ ഭർത്താവിന് തിരിച്ചടി

ഭോപ്പാൽ:കുംഭമേള വൈറൽ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന് ഹൈക്കോടതിയിൽ തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ആവശ്യം അംഗീകരിച്ചില്ല. മധ്യപ്രദേശിലെ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശമാണ് തേടിയത്.

കൊല്ലത്ത് ആദിവാസി കുഞ്ഞിനോട് എസ്‌സി- എസ്‌ടി വകുപ്പിന്റെ അവഗണന

കൊല്ലം: അച്ചൻകോവിലിൽ ആദിവാസി കുഞ്ഞിനോട് SC-ST വകുപ്പിന്റെ അവഗണന. ഭാരക്കുറവുമായി ജനിച്ച കുഞ്ഞിനെ പോറ്റാൻ കഴിവില്ലാതെ ആദിവാസി ദമ്പതികൾ... അമ്മയ്ക്ക് മുലപ്പാൽ കുറവായതിനാൽ കുഞ്ഞിന് തിളപ്പിച്ചാറ്റിയ വെള്ളം ആണ് നൽകുന്നത്. SC-ST വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ദമ്പതിമാരായ അഞ്ജുവും സുനിലും പറഞ്ഞു

വടശ്ശേരിക്കരയിൽ കാട്ടാനക്കൂട്ടം

വടശ്ശേരിക്കര ടൗണിന് തൊട്ടടുത്ത് വില്ലേജ് ഓഫീസിന് സമീപത്തുക്കൂടി ആനകൾ കാടുകയറി. ഇതിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ടൗണിൽ നിന്നും വെറും 150 മീറ്റർ അകലെ വരെ കാട്ടാനകളെത്തി.കല്ലാർ നീന്തിക്കടന്ന് ജനവാസമേഖലയിൽ ഇവ തമ്പടിച്ചത്. വടശ്ശേരിക്കര, കടമാൻകുന്ന്, ഒളിക്കൽ, കുമ്പളത്താംമണ്ണ് മേഖലകളിൽ വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തു.

"പിണറായി സർക്കാർ അഴിമതി കേസിലെ പ്രതികളെ സംരക്ഷിച്ചു"

പിണറായി സർക്കാർ കശുവണ്ടി അഴിമതി കേസിലെ പ്രതികളെ സംരക്ഷിച്ചതായി പരാതിക്കാരനായ കടകംമ്പള്ളി മനോജ്. മൂന്ന് തവണയാണ് ഹൈക്കോടതി പ്രോസിക്യൂഷൻ അനുമതി തേടിയത്. പിണറായി തുടർന്നിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടുമായിരുന്നു. 18 വർഷമായി തുടരുന്ന നിയമ പോരാട്ടത്തിന് ലഭിച്ച നീതിയാണിത്. വി ഡി സതീശൻ സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണെന്നും പരാതിക്കാരൻ പറഞ്ഞു.

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് ക്രെയിൻ മറിഞ്ഞു

തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് റെയിൽവേയുടെ കെട്ടിട നിർമ്മാണത്തിനായി കൊണ്ടുവന്ന ക്രെയിൻ മറിഞ്ഞു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് മുകളിലേക്കാണ് ക്രെയിൻ മറിഞ്ഞത്. ഒന്നാം പ്ലാറ്റ്ഫോമിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചു.

പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം; വധഭീഷണി കോളുകൾ വരുന്നതായി ഫർസീൻ മജീദ്

2022 ജൂൺ 13ന് ഇൻഡിഗോ വിമാനത്തിൽ പിണറായിക്കെതിരായി പ്രതിഷേധിച്ചതിന് വധഭീഷണി കോളുകൾ വരുന്നതായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഫർസീൻ മജീദ്. ഭരണം ഉണ്ടായതിനാൽ വധിക്കാൻ തടസമുണ്ടായിരുന്നു. ഷുഹൈബിൻ്റെ ഗതി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ഫർസീൻ്റെ പരാതി. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ നാളെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. രാത്രി 11.30 വരെ 2.8 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുവാനും നിർദേശം.

കാല്‍തെറ്റി ട്രാക്കിലേക്ക് വീണ് വയോധിക ട്രെയിന്‍ തട്ടി മരിച്ചു

ചെങ്ങന്നൂര്‍ ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു. മുളന്തുരുത്തി സ്വദേശി രത്‌നമ്മ കെ.ആര്‍ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. ട്രെയിനിനായി കാത്തു നില്‍ക്കുന്നതിനിടയില്‍ കാല്‍ തെറ്റി ട്രാക്കിലേയ്ക്ക് വീഴുകയായിരുന്നു. ജനശദാബ്ദി എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.

തമ്പാനൂരില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ഗതാഗതം താത്കാലികമായി നിര്‍ത്തി

തമ്പാനൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് ക്രെയിന്‍ മറിഞ്ഞ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ഗതാഗതം താത്കാലികമായി നിര്‍ത്തി. റെയില്‍വേയുടെ കെട്ടിട നിര്‍മ്മാണത്തിനായി കൊണ്ടുവന്ന ക്രെയിന്‍ ആണ് മറിഞ്ഞത്. ക്രെയിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ ഇലക്ട്രിക് ലൈനിന്റെ മുകളിലേക്കാണ് വീണത്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ഇലക്ട്രിക് ലൈനിന്റെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.

ക്രെയിന്‍ ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ക്രൈം ഉയര്‍ത്തിയാല്‍ ഉടന്‍ വൈദ്യുതി പുനഃസ്ഥാപിക്കും. രണ്ട്, മൂന്ന, നാല് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ട്രെയിന്‍ ഗതാഗതം സാധാരണ നിലയില്‍ നടക്കുന്നുണ്ടെന്നും റെയില്‍വേ.

"ശ്വേത ഉള്‍പ്പെടെയുള്ളവര്‍ പൊതുസമൂഹത്തെ പറ്റിച്ചു"

രാജി പ്രഖ്യാപിച്ച ശ്വേത ഉള്‍പ്പെടെ ആരും രേഖാമൂലം രാജി നല്‍കിയിട്ടില്ലെന്ന് താരസംഘടന അമ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റി. രാജി പ്രഖ്യാപിച്ചവര്‍ അതിനെ കുറിച്ച് വിശദീകരിക്കണമെന്ന് രമേഷ് പിഷാരടി എംഎല്‍എ ആവശ്യപ്പെട്ടു. പൊതുഹമൂഹത്തെ ഉള്‍പ്പെടെ ശ്വേതയും കൂട്ടരും പറ്റിച്ചുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

കറുകപ്പിള്ളി ഇറിഗേഷന്‍ പമ്പ് ഹൗസില്‍ ജലസേചനം പ്രതിസന്ധിയില്‍

കറുകപ്പിള്ളി മൈനര്‍ ഇറിഗേഷന്‍ പമ്പ് ഹൗസില്‍ മോഷണം. കേബിളുകള്‍ മോഷണം പോയതോടെ ജലസേചനം പ്രതിസന്ധിയിലായി. ജലസേചന പദ്ധതിയുടെ പ്രധാന പ്രധാനഭാഗങ്ങളാണ് മോഷണം പോയത്. പമ്പിങ് മോട്ടോറുകളുടെ കേബിളുകളും കണക്ടിങ് സംവിധാനങ്ങളുമാണ് കവര്‍ന്നത്.

ഉയര്‍ന്ന ഗുണമേന്മയുള്ള ചെമ്പ് കേബിളുകളാണിത്. മഴക്കാലമായതിനാല്‍ തുടര്‍ച്ചയായി ജലസേചനം നടന്നിരുന്നില്ല. ഓപ്പറേറ്റര്‍ാര്‍ രാവിലെ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ വേട്ട

നെടുമ്പാശ്ശേരി വിനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കിലോ സ്വര്‍ണവുമായി പാലക്കാട് സ്വദേശി അറസ്റ്റിലായി. ക്വാലാലംപൂരില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തിലാണ് സ്വര്‍ണം എത്തിച്ചത്. കുഴമ്പ് രൂപത്തിലായിരുന്നു സ്വര്‍ണം കടത്തിയത്.

അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തില്‍ അദാനിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂവെന്ന് ചൂണ്ടിക്കാട്ടിയാണ് അതൃപ്തി അറിയിച്ചത്. സര്‍ക്കാരുമായി കൂടിയാലോചന നടത്താതെയാണ് ഓഹരി കൈമാറ്റ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം തുടര്‍ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഹരി കൈമാറ്റം വി.ഡി. സതീശനും അദാനിയും തമ്മിലുള്ള ഡീല്‍ എന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

തൂഫാന്‍ പിടിമുറുക്കുന്നു

ഒരു മാസം കൊണ്ട് ഓപ്പറേഷന്‍ തൂഫാനില്‍ പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കള്‍. സംസ്ഥാനത്ത് ആകെ നടത്തിയ പരിശോധനയില്‍ 5353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 5736 പേരുടെ അറസ്റ്റും രേഖപ്പെടുത്തി. പരിശോധനയില്‍ ഇതുവരെ പിടിച്ചെടുത്തത് 3706.743 ഗ്രാം എം.ഡി.എം.എയാണ്.

392.100 കി ഗ്രാം കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയില്‍, 657.219 ഗ്രാം ബ്രൗണ്‍ ഷുഗര്‍ 12.6709 ഗ്രാം മെത്താഫെറ്റാമിന്‍ എന്നീ ലഹരി വസ്തുക്കളും ഒരു മാസത്തിനിടയില്‍ പിടിച്ചെടുത്തു.

കണ്ണൂരില്‍ അമ്മയും മകളും കിണറ്റില്‍ ചാടി; മകള്‍ മരിച്ചു

കണ്ണൂര്‍ ചവനപ്പുഴയില്‍ അമ്മയും മകളും കിണറ്റില്‍ ചാടി. മകള്‍ മരിച്ചു. കൃഷ്ണപിള്ള വായനശാലയ്ക്ക് സമീപത്തെ കര്യാപ്പത്ത് ചിത്രലേഖയാണ് മരിച്ചത്. അമ്മ കര്യാപ്പത്ത് ലക്ഷ്മി പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെയാണ് ഇരുവരും കിണറ്റില്‍ ചാടിയതെന്നാണ് സംശയിക്കുന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇവരെ പുറത്തെടുത്തത് വൈകിട്ടാണ്.

നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ച് ലഹരി സംഘം

പേരാമ്പ്രയിൽ ലഹരി സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. രണ്ട് യുവാക്കളും മൂന്നു സ്ത്രീകൾ അടക്കം അഞ്ചു പേർ പിടിയിലായി. പ്രതികളെ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഇവരിൽ നിന്നും രാസലഹരിയും പോലീസ് കണ്ടെടുത്തു.

സമഗ്ര അഴിച്ചുപണിക്ക് കായിക വകുപ്പ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ ഓഡിറ്റ് ചെയ്യും. കായിക മേഖലയിലെ അസോസിയേഷനുകളെ കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് നടപടി.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ച് ഏഴു ദിവസത്തിനകം അസോസിയേഷനുകള്‍ മറുപടി നല്‍കണമെന്ന് കര്‍ശന നിര്‍ദേശം. വിവരശേഖരണത്തിനുള്ള ചോദ്യാവലി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്ക് കൈമാറി. വിവരങ്ങളുമായി ബന്ധപ്പെട്ട സമഗ്ര രേഖകള്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്.

അമ്മയില്‍ 'ഔദ്യോഗിക' രാജി

അമ്മയില്‍ നിന്ന് ഔദ്യോഗികമായി രാജിവെച്ച് ജയന്‍ ചേര്‍ത്തലയും കൈലാഷും. ഇമെയിലിലേക്ക് ഇരുവരും രാജിസന്ദേശം അയക്കുകയായിരുന്നു. നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും.

News Malayalam 24x7
newsmalayalam.com