

എറണാകുളം: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. 16 പ്രതികളുള്ള കേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈനെയാണ് വെറുതെ വിട്ടത്. നേരത്തെ തന്നെ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് കോടതി ജാമ്യം അനുവദിച്ചിരുന്നതാണ്.
ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും ഇപ്പോൾ ശിക്ഷ റദ്ദാക്കുകയും തെളിവുകളില്ല എന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തത്. അതേസമയം, നേരത്തെ രണ്ട് പ്രതികളെ വെറുതെ വിട്ട നടപടി ഹൈക്കോടതി ശരിവച്ചു. മറ്റ് 13 പ്രതികൾ കുറ്റക്കാരെന്നും കോടതി കണ്ടെത്തി.
മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ. അനീഷ്, അബ്ദുള്‍ കരീം എന്നിവരെ കുറ്റവിമുക്തരാക്കി. ചെറിയ കുറ്റങ്ങള്‍ മാത്രം ചുമത്തപ്പെട്ടിരുന്നതിനാല്‍ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.
2018 ഫെബ്രുവരി 22നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയിൽ 34കാരനായ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. ഭക്ഷണസാധനങ്ങളായ അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു 16 പേർ അടങ്ങുന്ന സംഘം മധുവിനെ മർദിച്ച് കൊലപ്പെടുത്തിയത്. പൊലീസ് ഇടപെട്ട് ആശുപത്രിയിൽ എത്തിക്കുമ്പോഴായിരുന്നു മധു മരിച്ചത്. ഈ സംഭവം കേരളത്തിൽ വലിയ തോതിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും പൊതുജനം ഒന്നടങ്കം ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.