കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ തലയോലപറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. ബിന്ദുവിനെ ആരോഗ്യമന്ത്രി തള്ളിയിട്ടതല്ല, എന്നാൽ, ആരോഗ്യമന്ത്രിയുടെ അനാസ്ഥ മൂലം താഴെ വീണാണ് ബിന്ദു മരിച്ചതെന്ന് ചെന്നിത്തല പ്രതികരിച്ചു. കേരളം നമ്പർ വൺ ആണെന്ന് വരുത്താനുള്ള വ്യഗ്രതയ്ക്കിടയിലാണ് അപകടം ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. സാധാരണക്കാർക്ക് അമേരിക്കയിൽ പോയി ചികിത്സിക്കാൻ പറ്റില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആരോഗ്യമന്ത്രിക്ക് പകൽ വെളിച്ചത്തിൽ ബിന്ദുവിന്റെ വീട്ടിൽ പോകാൻ ധൈര്യം ഉണ്ടായില്ല. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞു. ജനങ്ങൾ അസ്വസ്ഥരാണ്. സാധാരണക്കാർക്ക് അമേരിക്കയിൽ പോയി ചികിത്സിക്കാൻ പറ്റില്ല. സിസ്റ്റം ശരിയാക്കാൻ ബാധ്യതയുള്ള മന്ത്രി എന്തുകൊണ്ട് ചെയ്യുന്നില്ല. മെഡിക്കൽ കോളേജ് സംഭവത്തിൽ അന്വേഷണം നടത്തണം. ചാണ്ടി ഉമ്മൻ ആംബുലൻസ് തടഞ്ഞത് വൈകാരിക പ്രതികരണം ആയി കണ്ടാൽ മതി. മന്ത്രിമാരെ തടഞ്ഞു സമരം ചെയ്തവരാണ് ഡിവൈഎഫ്ഐക്കാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി യോഗം ചേർന്നിട്ട് രണ്ട് വർഷമായെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു. അടിയന്തരമായി ആശുപത്രി വികസന സമിതി യോഗം ചേരണം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ട് മികച്ച ഡോക്ടർമാരിൽ ഒരാളാണ്. മന്ത്രിമാരുടെ വീഴ്ചയെ അദ്ദേഹം ഏറ്റെടുക്കേണ്ടിയിരുന്നില്ല. സൂപ്രണ്ട് ജയകുമാറിന്റെ സൽപേരുകൊണ്ട് ഈ ദുർനടപടിയെ നേരിടാൻ ആണ് സർക്കാർ ശ്രമമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
ബിന്ദുവിന്റെ മൃതദേഹം കൊണ്ടുപോകാൻ ഡിവൈഎഫ്ഐയുടെ ആംബുലൻസ് എത്തിച്ചത് ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. പാർട്ടിയുടെ പേരെഴുതാത്ത ആംബുലൻസ് കൊണ്ടുവരണമായിരുന്നു. എന്തിനാണ് പാർട്ടി ലേബൽ ഒട്ടിക്കാൻ ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂർ ചോദിച്ചു.
തലയോലപറമ്പ് സ്വദേശി ബിന്ദുവിൻ്റെ വീട് ആരോഗ്യമന്ത്രി വീണാ ജോർജ് രാവിലെ സന്ദർശിച്ചിരുന്നു. സർക്കാരെന്നും കൂടെ ഉണ്ടാകും, മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു. മന്ത്രിസഭാ തീരുമാനം അനുസരിച്ച് ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് മന്ത്രി ബിന്ദുവിൻ്റെ വീട്ടിലെത്തിയത്. മകളുടെ വിയോഗത്തിൽ ദുഃഖിതയായ അമ്മ മന്ത്രിയോട് കാര്യങ്ങൾ പങ്കുവെച്ചു.
മന്ത്രി വരാൻ വൈകിയതിൽ പരിഭവമില്ല. ചില സാങ്കേതിക തടസങ്ങൾ ഉണ്ടായിരുന്നു. ആദ്യം വിളിച്ചപ്പോൾ തന്നെ മന്ത്രി അത് പറഞ്ഞിരുന്നുവെന്നും ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞു. മകളുടെ ചികിത്സ നാളെ തന്നെ ആരംഭിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. രാവിലെ തന്നെ മെഡിക്കൽ കോളേജിലേക്ക് പോകും. അവിടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി സൂപ്രണ്ട് അറിയിച്ചിരുന്നുവെന്നും വിശ്രുതൻ പറഞ്ഞു.