തമിഴ്നാട്: വാൽപ്പാറയിൽ വിനോദയാത്രക്കിടെ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. മലപ്പുറം പാങ്ങ് എൽപി സ്കൂൾ അധ്യാപകരും കുടുംബാംഗങ്ങളും അടങ്ങുന്ന പതിമൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരം.
പാങ്ങ് എൽപി സ്കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകരായ ഷക്കീല (37), മജീദ് (43), റംല (52), ആശ (41), സുഹ്റ (43), സ്കൂളിലെ ആയ സാജിത (45), മജീദിൻ്റെ ഭാര്യ റുഖിയ (39), സുഹ്റയുടെ മകൻ ഹിഷാം (12) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ട്രാവലർ ഓടിച്ചിരുന്ന ഫാസിത്ത്, സ്കൂളിലെ ഡ്രൈവർ നൗഷാദ് (39), സാജിതയുടെ മകൻ ഷഹാദിൻ (11), മസ്നീൻ (10) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നൗഷാദ്, ഫാസിത്ത് എന്നിവർ കോയമ്പത്തൂർ ആശുപത്രിയിലും മസ്നീൻ പൊള്ളാച്ചി ആശുപത്രിയിലുമാണ്.
വാൽപ്പാറ അപകടത്തിന് പിന്നാലെ പ്രത്യേക സംഘം കേരളത്തിൽ നിന്ന് പുറപ്പെട്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. തമിഴ്നാട് ഡിജിപിയുമായി സംസാരിച്ചു. പൊള്ളാച്ചി പൊലീസുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി ഡിജിപി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ആഴത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.