
തെരുവുനായ ശല്യത്തിനു പരിഹാരമായി സർക്കാരിനു മുന്നിലുള്ള ഏകമാർഗം അനിമൽ ബർത്ത് കൺട്രോൾ പദ്ധതിയാണ്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. തെരുവ് നായ്ക്കളെ വന്ധീകരിക്കാനുള്ള ഈ പദ്ധതി എത്രത്തോളം കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്? നടപ്പാക്കുന്നതിനായി സർക്കാരിന് മുന്നിലെ വെല്ലുവിളികൾ എന്തെല്ലാമാണെന്നും ന്യൂസ് മലയാളം പരിശോധിക്കുന്നു.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും 941 ഗ്രാമ പഞ്ചായത്തുകളിലുമായി 15 എബിസി സെന്ററുകളാണ് പ്രവർത്തിക്കുന്നത്. 2023 - 24 ലെ കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിലധികം തെരുവ് നായ്ക്കളുള്ള തിരുവനന്തപുരം ജില്ലയിൽ കോർപറേഷന് കീഴിൽ ഒരു എബിസി കേന്ദ്രമാണുള്ളത്.
ഒരു മാസം 100 മുതൽ 110 വരെ നായ്ക്കൾക്ക് വന്ധ്യംകരണം നടത്തുന്നുവെന്നാണ് നഗരസഭ പറയുന്നത്. അതായത് വർഷത്തിൽ 2500 നായ്ക്കളെ വന്ധീകരിക്കുന്നു. ഈ നിലയിൽ സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ എത്ര സമയമെടുക്കും എന്നത് ചോദ്യമാണ്.
ഒരു എബിസി സെൻ്ററിൽ രണ്ട് ഡോക്ടർ, നാല് അറ്റൻഡർ, നാല് നായ പിടുത്തക്കാർ എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം. കുറഞ്ഞത് 2000 ശാസ്ത്രക്രിയ നടത്തിയ ഡോക്ടർമാരാകണം സെൻ്ററുകളിൽ ഉണ്ടാകേണ്ടത് എന്നാണ് കേന്ദ്ര നിയമം. ഈ യോഗ്യതയുള്ള വെറും ആറ് സ്ഥിര ഡോക്ടർമാർ മാത്രമാണ് തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ സംസ്ഥാനത്തുള്ളത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ എബിസി കേന്ദ്രങ്ങൾ ഒന്നു പോലും ഇല്ല. തദ്ദേശ സ്വയഭരണ വകുപ്പ് പ്രഖ്യാപിച്ച പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ഇപ്പോഴും ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുന്നു. പ്രവർത്തനം ആരംഭിക്കാൻ ഇനിയും സമയമെടുക്കും. തെരുവ് നായ്ക്കൾക്കായുള്ള ഷെൽട്ടർ ഹോമുകൾ തുടങ്ങുന്നതിന് സംസ്ഥാനത്തെ ജനസാന്ദ്രത വലിയ വെല്ലുവിളിയാണ്.
പ്രാദേശിക എതിർപ്പുകളെ എങ്ങനെ നേരിടണമെന്നത് സർക്കാരിനെ സംബന്ധിച്ച് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. രോഗബാധയുള്ള തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ ഹൈക്കോടതി തടഞ്ഞതും ഇരട്ടി പ്രഹരമായി.