

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം. കേരളത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.15 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം കോഴിക്കോട് പേരാമ്പ്രയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം ഉണ്ടായി. ശക്തമായ കാറ്റിൽ ബൈപാസിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിൽ തണൽമരം വീണ് ഗതാഗതം തടസപ്പെട്ടു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരാമ്പ്ര ടൗണിൽ ബോർഡുകൾ റോഡിലേക്ക് വീണു. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണും നാശനഷ്ടമുണ്ടായി.
കണ്ണൂരിലെ മലയോര മേഖലയിലും കനത്ത മഴയാണ് പെയ്തത്. ശ്രീകണ്ഠാപുരം കാഞ്ഞിലേരിയിൽ തൂക്കുപാലത്തിൻ്റെ ഒരു ഭാഗം തകർന്നു. ദേശീയപാത നിർമാണം നടക്കുന്ന കുപ്പത്ത് വീടുകളിലേക്ക് ചെളിവെള്ളം ഒഴുകി. പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു.
കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ മഴയിൽ വ്യാപകമായി വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. സംസ്ഥാന പാതയും വെള്ളത്തിനടിയിലായി. ഇയ്യങ്കോട് പുതുശേരി റോഡിൽ വൈദ്യുതി തൂൺ പൊട്ടിവീണു. വിലങ്ങാട് മലയോര മേഖലയിൽ വ്യാപകമായ മഴ തുടരുന്നു.
ഇടുക്കിയിൽ കനത്ത മഴയിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. മൂലമറ്റത്തിന് സമീപം ഏഴാം മൈലിൽ ആണ് സംഭവം. കാർ യാത്രക്കാർ തലനാരിഴക്ക് രക്ഷപെട്ടത്.