സംസ്ഥാനത്ത് പെരുമഴക്കാലം തുടരും. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബാക്കി ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ കാപ്പിൽ മുതൽ പൊഴിയൂർ വരെ രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 2.0 മുതൽ 2.1 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ഉച്ചയ്‌ക്ക് 02.30 വരെ 2.9 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത്, നീരോടി മുതൽ ആരോക്യപുരം വരെ ഞായറാഴ്ച രാവിലെ 8.30 വരെ 1.9 മുതൽ 2.1 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ട്. പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നതു വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണമെന്നും കേന്ദ്രം അറിയിച്ചു.
തെക്കു പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിനും മുകളിലായി ഞായറാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് തുടർന്നുള്ള 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നല്‍കുന്നു.