കേരള സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു; ഇന്ദുഗോപന്റെ 'ആനോ' മികച്ച നോവല്‍, സ്വരാജിന്റെ 'പൂക്കളുടെ പുസ്തകത്തിനും' പുരസ്കാരം
2024 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരായ പി.കെ.എൻ. പണിക്കർ , പയ്യന്നൂർ കുഞ്ഞിരാമൻ , എം.എം. നാരായണൻ , ടി.കെ. ഗംഗാധരൻ , കെ.ഇ.എൻ , മല്ലികാ യൂനിസ് എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം. സി.ബി. കുമാർ എൻഡോവ്മെന്റിന് ( ഉപന്യാസം) എം. സ്വരാജിന്റെ 'പൂക്കളുടെ പുസ്തകം' തിരഞ്ഞെടുക്കപ്പെട്ടു.
ജി. ആർ. ഇന്ദുഗോപന്റെ 'ആനോ' ആണ് മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടത്. അനിതാ തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പിനാണ്' മികച്ച കവിതയ്ക്കുള്ള പുരസ്കാരം. ചെറുകഥ - വി. ഷിനിലാൽ ( ഗരിസപ്പാ അരുവാ അഥവാ ഒരു ജലയാത്ര), നാടകം - ശശിധരൻ നടുവിൽ ( പിത്തള ശലഭം ), സാഹിത്യ വിമർശനം - ജി. ദിലീപൻ ( രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങൾ), വൈജ്ഞാനിക സാഹിത്യം - ദീപക് പി ( നിർമിത ബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയ ജീവിതം), ജീവചരിത്രം / ആത്മകഥ - ഡോ . കെ. രാജശേഖരൻ നായർ ( ഞാൻ എന്ന ഭാവം ), യാത്രാ വിവരണം - കെ.ആർ. അജയൻ (ആരോഹണം , ഹിമാലയം ), ഹാസസാഹിത്യം - നിരഞ്ജന്‍ (കേരളത്തിന്റെ മൈദാത്മകത - വരുത്തരച്ച ചരിത്രത്തോടൊപ്പം) എന്നിവരാണ് മറ്റ് അക്കാദമി അവാർഡ് ജേതാക്കള്‍.
2024ലെ സാഹിത്യ അക്കാദമി എന്‍ഡോവിമെന്റ് അവാർഡുകളും വിശിഷ്ടാംഗത്വവും (ഫെല്ലോഷിപ്പ് ) പ്രഖ്യാപിച്ചു. ഗീതാ ഹിരണ്യൻ അവാർഡ് (ചെറുകഥ)- പൂക്കാരൻ സലിം ഷെരീഫ്, കുറ്റിപ്പുഴ അവാർഡ് (സാഹിത്യവിമർശം)- ഡോ. എസ്.എസ്. ശ്രീകുമാർ (മലയാള സാഹിത്യ വിമർശനത്തിലെ മാർക്സിയൻ സ്വാധീനം), യുവകവിതാ അവാർഡ്- ദുർഗ്ഗാപ്രസാദ് (രാത്രിയിൽ അച്ചാങ്കര), ജി.എൻ. പിളള അവാർഡ് (വൈജ്ഞാനികസാഹിത്യം) - ഡോ. സൗമ്യ കെ.സി (കഥാപ്രസംഗം കലയും സമൂഹവും), ഡോ. ടി.എസ്. ശ്യാംകുമാർ (ആരുടെ രാമൻ ?), തുഞ്ചൻ സ്‌മാരക പ്രബന്ധമത്സരം - ഡോ. പ്രസീദ കെ.പി (എഴുത്തച്ഛന്റെ കാവ്യഭാഷ) എന്നിവർ അർഹരായി. നോവൽ / നോവലിസ്റ്റിനെക്കുറിച്ചുളള പഠനത്തിന് നല്‍കുന്ന വിലാസിനി പുരസ്കാരത്തിന് ഈ വർഷം അർഹമായ കൃതി ഇല്ലെന്നാണ് ജൂറിയുടെ നിരീക്ഷണം. എഴുത്തുകാരായ കെ.വി. രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ് ) ലഭിച്ചു.