കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതി നസീറിന് ജീവപര്യന്തം
പത്തനംതിട്ട: കോട്ടാങ്ങലിൽ നഴ്സിനെ ലൈംഗികമായി പീഡിപ്പിച്ച് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം തടവ് ശിക്ഷ. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവുമാണ് തടവ്. പത്തനംതിട്ട ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2019 ഡിസംബർ 15 നായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്നത്. 20 മാസങ്ങൾക്കു ശേഷം ആയിരുന്നു ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തടി കച്ചവടക്കാരനായ നസീർ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കെട്ടി തൂക്കുകയായിരുന്നു.
ഭർത്താവുമായി പിണങ്ങിയ യുവതി തന്റെ സ്കൂൾ സുഹൃത്തിനൊപ്പം ജീവിക്കുമ്പോഴായിരുന്നു കൊലപാതകം. കേസ് അന്വേഷണത്തിനിടെ സംശയത്തിന്റെ പേരിൽ യുവതിയുടെ ജീവിതപങ്കാളിയായിരുന്ന യുവാവിനെ പ്രതിയെന്ന് സംശയിച്ച് ക്രൂരമായി തല്ലിച്ചതച്ചതും വലിയ വിവാദമായിരുന്നു.
