

തിരുവനന്തപുരം: കവിയും സാഹിത്യകാരനുമായ പത്മശ്രീ പി. നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകുന്നേരം 3.30ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
നാരായണക്കുറുപ്പിന്റെ വേർപാടിൽ മന്ത്രി കെ. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. സാഹിത്യലോകത്ത് അദ്ദേഹം നൽകിയ സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാകില്ല. അദ്ദേഹം പകർന്നു നൽകിയ അക്ഷര വെളിച്ചം മലയാള സാഹിത്യരംഗത്ത് എക്കാലവും വഴി വിളക്കാകും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
1934ൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടായിരുന്നു പി. നാരായണക്കുറുപ്പിന്റെ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയുടെ എഡിറ്ററായും റിസർച്ച് ഓഫീസറായും പ്രവർത്തിച്ചു. ദീർഘനാൾ തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ, കേരള പാണിനി, വള്ളത്തോൾ പുരസ്കാരങ്ങൾ പി. നാരായണക്കുറുപ്പിന് ലഭിച്ചിട്ടുണ്ട്. കവിതയ്ക്കും നിരൂപണത്തിനും കേരള സാഹിത്യ അക്കാദമി തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2022ൽ രാജ്യം പത്മശ്രീ നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്.