കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജിൻസൺ ദേവസ്യയാണ് ജീവനൊടുക്കിയത്. ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്നു. ഇയാൾ നേരത്തേയും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയ ശേഷം കൗൺസിലിംഗ് ഉൾപ്പെടെ നൽകിയിരുന്നു.
സെല്ലിൽ മറ്റ് തടവുകാരും ഉണ്ടായിരുന്നെങ്കിലും പുതപ്പിട്ട് മൂടിയ ശേഷം കഴുത്ത് അറുത്തത് ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇന്ന് രാവിലെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ജിൽസണെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴ് മാസം മുന്നെയാണ് മാനന്തവാടി ജില്ലാ ജയിലിൽ നിന്ന് ജിൽസണെ കണ്ണൂരിലേക്ക് മാറ്റിയത്. ചിത്ര രചനയിൽ കഴിവുണ്ടായിരുന്ന ജിൽസണ് അതിനുള്ള സൗകര്യങ്ങൾ ജയിലിൽ ചെയ്ത് കൊടുത്തിരുന്നു. വരച്ച ചിത്രങ്ങളുടെ പ്രദർശനത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ജിൽസൺ ജീവനൊടുക്കിയത്.