

വഖഫ് വിവാദത്തിൽ സർക്കാരിനും ഫൈറൂഖ് കോളേജ് അധികൃതർക്കുമെതിരെ പ്രതികരണവുമായി ഉമർ ഫൈസി മുക്കം. മുനമ്പം ഭൂമി വഖഫ് അല്ല എന്ന് പറയുന്നതിൻ്റെ കാര്യം മനസ്സിലാവുന്നില്ലെന്നും വഖഫ് ചെയ്യുക എന്നാൽ മറ്റുള്ളവരുടെ എല്ലാം കൈയടക്കുക എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് എന്താണ് എന്ന് അറിയാത്തതിൻ്റെ പ്രശ്നമാണ് അത്. വഖഫ് ഭൂമി അല്ല എന്നു പറയുന്നവരുടെ താൽപര്യം തങ്ങൾക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
2019 ഇൽ തന്നെ ഈ ഭൂമി വഖഫിൽ രജിസ്റ്റർ ചെയ്‌തതാണെന്നും ഉമീദിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ വഖഫ് ഭൂമി നഷ്ടപ്പെട്ടു പോകും എന്നുള്ളതു കൊണ്ടാണ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു വർഗീയ രീതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്. നഷ്ടപ്പെട്ട വഖഫ് സ്വത്ത് വീണ്ടെടുക്കണം എന്ന് മാത്രമേ പറയുന്നുള്ളൂ. വേറെ ആരുടേയും സ്വത്ത് ഞങ്ങൾക്ക് വേണ്ട. അല്ലാഹുവിൻ്റെ സ്വത്ത് അത് മാത്രമാണ് തങ്ങൾ അവകാശപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ അടക്കം ഇതിനോട് മോശമായ രീതിയിലാണ് പ്രതികരിക്കുന്നത്. മുനമ്പത്തെ ആ പാവപ്പെട്ടവരെ കുടിയിറക്കണം എന്ന് ആരും പറയുന്നില്ല. മുനമ്പം പ്രദേശ വാസികളെ ആരാണോ വഞ്ചിച്ചത് അവരെ ശിക്ഷിക്കണം. ആരാണോ സ്വത്ത് എടുത്തത് അവരാണ് കണ്ണീരൊപ്പേണ്ടത്, വഖഫ് സ്വത്ത് കണ്ണീരൊപ്പാനുള്ളതല്ല. 150ൽ താഴെ കുടുംബങ്ങളാണ് മുനമ്പത്ത് ഉള്ളത്. അവരിൽ പലരും വഞ്ചിക്കപ്പെട്ടവരാണ്. അത് വിൽക്കാൻ പറ്റുന്ന സ്വത്താണ് എന്ന് പറഞ്ഞു പറ്റിച്ചാണ് ഫാറൂഖ് കോളേജ് അധികൃതർ സ്വത്ത് വിറ്റത്. മാറി മാറി വന്ന സർക്കാറും ഫാറൂഖ് കോളേജ് അധികാരികളാണ് ഞങ്ങളെ കബളിപ്പിച്ചതെന്നും ഉമർ ഫൈസി മുക്കം ആരോപിച്ചു.