റെഡ് അലേർട്ട്: തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...
Kerala Rain
മഴഫയൽ ചിത്രം

വിഴിഞ്ഞം ഓഹരി കൈമാറ്റം: കരുതലോടെ നീങ്ങാൻ സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അദാനിയുടെ അപേക്ഷയില്‍ കര്‍ശന പരിശോധന നടത്താൻ എംപവേർഡ് കമ്മിറ്റി. കരാര്‍ വ്യവസ്ഥകളും നിയന്ത്രങ്ങളും കര്‍ശനമായി പരിശോധിക്കാൻ എംപവേർഡ് കമ്മിറ്റിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍ദേശം നൽകി. സർക്കാരിനെ അറിയിക്കാതെയുള്ള ഓഹരി കൈമാറ്റ തീരുമാനത്തിൽ വി.ഡി. സതീശൻ ഇന്നലെ അദാനിയെ അതൃപ്തി അറിയിച്ചിരുന്നു. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും നിർദേശങ്ങളും കർശനമായി പരിശോധിച്ച് തുടർ നിലപാട് സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിപക്ഷം ഡീൽ ആരോപണം കൂടി ഉയർത്തിയ സാഹചര്യത്തിലാണ് കർശന പരിശോധന. ഇനി എംപവേർഡ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ ആശ്രയിച്ചാലും ഓഹരി കൈമാറ്റത്തിനുള്ള സർക്കാർ അനുമതി.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് കാരണമാകുന്നത്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നും മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ഈ മാസം നാല് വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

പോർച്ചുഗൽ അവസാന 16ൽ

ലോകകപ്പ് നോക്കൗട്ട് ആവേശപ്പോരിൽ ക്രൊയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ അവസാന 16ൽ. പോർച്ചുഗലിന്റെ ജയം ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം. പറങ്കിപ്പട ജയം പിടിച്ചെടുത്തത് ഇഞ്ചുറി ടൈമിൽ. ലോകകപ്പിൽ നോക്കൗട്ടിൽ പന്ത് തട്ടുന്ന പ്രായമേറിയ താരമായി റൊണാൾഡോ.

പ്രതിഷേധിക്കാൻ വിശ്വാസികൾ

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, സീറോ മലബാർ സഭ കൂരിയാ അംഗങ്ങൾ എന്നിവരുടെ രാജി ആവശ്യപ്പെട്ട് സഭാ ആസ്ഥാനത്തിന് മുൻപിൽ ഇന്ന് വിശ്വാസികൾ പ്രതിഷേധിക്കും. എറണാകുളം അങ്കമാലി അതിരൂപത അംഗങ്ങളാണ് പ്രതിഷേധവുമായി ഇന്ന് മൗണ്ട് സെന്റ് തോമസ് വളയുന്നത്. സഭാ ദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികൾ തീരുമാനിച്ചിരിക്കുന്ന ഇന്നേ ദിവസം തന്നെയാണ് പ്രതിഷേധക്കാരും മൗണ്ട് സെന്റ് തോമസ് വളയുക.

ഇറാനിലെ ഉന്നതരെ വധിക്കാൻ പദ്ധതിയിട്ട് ഇസ്രയേൽ;യുഎസ് വെളിപ്പെടുത്തൽ

ഇറാൻ സ്പീക്കർ മുഹമ്മദ് ഗാലിബാഫിനെയും വിദേശകാര്യമന്ത്രി അബാസ് അരാഗ്ചിയേയും വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്.യുഎസ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ഇക്കാര്യ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനിലെ ചർച്ചകൾക്കായുള്ള യാത്രകൾക്കിടെ വധിക്കാനായിരുന്നു ഇസ്രയേൽ ശ്രമം. ഇസ്രയേൽ തീരുമാനത്തിൽ യുഎസിന് ആശങ്കയുണ്ടായിരുന്നെന്നും വെളിപ്പെടുത്തൽ.

പിഎം ശ്രീയിൽ മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ വിമർശനം

പിഎം ശ്രീയിൽ മുസ്‍ലിം ലീഗ് ജില്ലാ നേതൃയോഗത്തിൽ വിമർശനം. മുൻ നിലാപാടുകൾ പിൻവലിച്ചത് നാണക്കേടെന്ന് വിമർശനം. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ഒരു നിലപാട്, ഭരണത്തിൽ മറ്റൊന്ന് എന്ന അവസ്ഥ ഉണ്ടാവരുതെന്നും വിമർശനം ഉയർന്നു. കോഴിക്കോട് സൗത്ത് എംഎൽഎയുടെ പി.എ. അബുതാഹിറിനെ മാറ്റണമെന്നും ആവശ്യം ഉയർന്നു. മികച്ച വിജയം നേടിയിട്ടും നേതൃത്വം കോഴിക്കോട് ജില്ലയെ അവഗണിച്ചു. പേഴ്സണൽ സ്റ്റാഫുകളെ കോഴിക്കോടിന് തന്നില്ലെന്നും നേതൃത്വം വിലയിരുത്തി.

പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു

കോട്ടയം പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്നും പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു. എക്‌സൈസ് സംഘമാണ് പിടിച്ചെടുത്തത്. കേരളത്തിൽ വിൽക്കാൻ അനുമതി ഇല്ലാത്ത ആറ് കുപ്പി മദ്യവും, ഒരു കുപ്പിയിൽ ഊറ്റി സൂക്ഷിച്ചിരിക്കുന്ന മദ്യവും ഉപയോഗിച്ച രണ്ടു കുപ്പി മദ്യവും കണ്ടെത്തി.

ശ്വേത മേനോൻ നിയമനടപടിക്ക്? 

താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് നീങ്ങാൻ ശ്വേത മേനോൻ. നിയമോപദേശം തേടിയിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കാതെ രാജി സമർപ്പിക്കില്ലെന്ന് ശ്വേത നേരത്തെ പറഞ്ഞിരുന്നു. സംഘടനയിൽ നിന്ന് കൂടുതൽ പേർ രാജിവയ്ക്കുമെന്നാണ് വിവരം.

ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബുവിനെതിരെ കേസ്

മുസ്ലീം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കുമെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിൽ കേസ്. ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബുവിനെതിരെ കേസെടുത്തു. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് പിഡിപി കേന്ദ്ര കമ്മിറ്റി അംഗം അഷറഫ് വാഴക്കാല പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

അച്ചൻകോവിൽ ആദിവാസി ഊരുകളിൽ നരക ജീവിതം

കൊല്ലം അച്ചൻകോവിൽ ആദിവാസി ഊരുകളിൽ നരകജീവിതം നയിക്കുന്നവരെ തിരിഞ്ഞു നോക്കാതെ എസ്.ടി പ്രമോട്ടർമാർ. ആദിവാസി കുടുംബങ്ങൾ കഴിയുന്നത് വൈദ്യുതിയും വെള്ളവും ഇല്ലാതെ. സർക്കാർ അനുവദിക്കുന്ന ഭക്ഷ്യക്കിറ്റുകളും അദിവാസി കുടുംബങ്ങൾക്ക് ലഭിക്കുന്നില്ല. ആധാർ കാർഡ് പോലുമില്ലാത്ത നിരവധി പേരാണ് ആദിവാസി ഊരുകളിൽ കഴിയുന്നത്.

തിരൂരിൽ ലഹരി സംഘത്തിന്റെ വീട് കയറി ആക്രമണം

മലപ്പുറം തിരൂർ പുറത്തൂരിൽ ലഹരി സംഘത്തിന്റെ വീട് കയറി ആക്രമണം. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആണ് ആക്രമണം. ചിറക്കലങ്ങാടി പുളക്കൽ കുഞ്ഞി മുഹമ്മദിന്റെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ ഫൈസലിന് തലക്ക് ഗുരുതരമായി പരിക്കേറ്റു.

"മരുന്ന് മാറി നൽകി രോഗി മരിച്ചു" ; നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണം

കോഴിക്കോട് നാദാപുരം താലൂക്കാശുപത്രിക്ക് എതിരെ ഗുരുതര ആരോപണം. രോഗിയുടെ മരണം മരുന്ന് മാറി നൽകിയത് കൊണ്ടെന്ന് മരിച്ച നാദാപുരം സ്വദേശി ചന്ദ്രന്റെ മകൾ ഗാന. ഡോക്ടർക്ക് വീഴ്ച പറ്റിയെന്നും ബന്ധുക്ക ഡോക്ടർ മരുന്ന് മാറി നൽകിയത് രോഗം ഭേദമാവുന്നതിനിടെ. ചന്ദ്രന്റെ അതേ പേരുള്ള മറ്റൊരു രോഗി തൊടടുത്ത കിടക്കയിൽ ഉണ്ടായിരുന്നു. ഇയാൾക്കുള്ള മരുന്നാണോ നൽകിയതെന്ന് സംശയമുണ്ടെന്നും ബന്ധുക്കൾ.

IMPACT | പാരിതോഷികം മുടങ്ങിയതിൽ സമഗ്രാന്വേഷണം പ്രഖ്യാപിച്ച് കായിക വകുപ്പ്

കായിക താരങ്ങളുടെ പാരിതോഷികം മുടങ്ങിയതിൽ നടപടിക്ക് ഒരുങ്ങി കായിക വകുപ്പ്. ന്യൂസ് മലയാളം വാര്‍ത്തയില്‍ കായിക വകുപ്പ് ഡയറക്ടറോട് മന്ത്രി ഒ.ജെ ജനീഷ് റിപ്പോര്‍ട്ട് തേടി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. വിഷയത്തിൽ കായിക വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രമോട്ടർമാരുടെ വീഴ്ച അന്വേഷിക്കും;    ഭാരക്കുറവോടെ ജനിച്ച കുഞ്ഞുങ്ങളോടുള്ള അവഗണനയിൽ ഇടപെട്ട് മന്ത്രി

കൊല്ലം അച്ചൻകോവിലിൽ ആദിവാസി കുഞ്ഞുങ്ങൾ അവഗണന നേരിട്ട് സംഭവത്തിൽ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി. എസ് ടി പ്രമോട്ടർക്ക് വീഴ്ച പറ്റിയോ എന്ന കാര്യത്തിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി.

നീറ്റാവതെ നീറ്റ്! പുനഃപരീക്ഷയിലും പിഴവ് ഫിസിക്സ് ചോദ്യപേപ്പറിൽ തെറ്റുകൾ

ജൂൺ 21ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ് വരുത്തി എന്‍ടിഎ. ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിഴവുകളാണ് കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരമില്ല. ഈ ചോദ്യം റദ്ദാക്കി മൂല്യനിര്‍ണയം നടത്താനാണ് തീരുമാനം. മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങളാണ് ആൻസർ കീയിൽ ഉണ്ടെന്നും കണ്ടെത്തി. രണ്ട് ഉത്തരങ്ങളും മൂല്യനിര്‍ണയത്തില്‍ പരിഗണിക്കുമെന്നാണ് എന്‍ടിഎയുടെ വിശദീകരണം.

പത്തനംതിട്ടയിൽ പത്ത് വയസുകാരിക്ക് ഷിഗെല്ല 

പത്തനംതിട്ട ആറന്മുള എഴിക്കാട് ഉന്നതിയിലെ പത്ത് വയസ്സുകാരിക്ക് ഷിഗെല്ല. കുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. എഴിക്കാട് ഉന്നതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജതമാക്കി... ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തികൾ നടത്തും.

പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ ഉത്തരവ്

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉൾപ്പെടെ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ ഉത്തരവ്. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ് ഉത്തരവിറക്കിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.

വിഴിഞ്ഞം ഓഹരി കൈമാറ്റം:  എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിക്ക് കൂടുതൽ കാര്യം അറിയാമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി എല്ലാ കാര്യങ്ങൾക്കും നിയമസഭയിൽ മറുപടി പറഞ്ഞിട്ടുണ്ട്. ഒരു മാസം മാത്രമാണ് കിട്ടിയതെന്നും കാര്യങ്ങൾ പരിശോധിക്കട്ടെയെന്നും മന്ത്രി.

മദ്യം വാങ്ങാനുള്ള പ്രായപരിധി കർക്കശം ആക്കും: എം. ലിജു

മദ്യം വാങ്ങാനുള്ള പ്രായപരിധി കർക്കശം ആക്കുന്നതിൽ സർക്കാർ സ്വീകരിക്കുക, കർണാടക മോഡൽ. നോ ഐഡി, നോ എൻട്രി രീതി നടപ്പിലാക്കും. നിയമം നിലവിൽ ഉണ്ടെങ്കിലും നടപ്പാക്കപ്പെടുന്നില്ല എന്ന് മന്ത്രി എം. ലിജു. കർക്കശമാക്കാൻ നിർദേശം സമർപ്പിക്കുകയാണ് എക്സൈസ് വകുപ്പ് ചെയ്തതെന്നും മന്ത്രി.

വയനാട് നൂൽപ്പുഴയിൽ കാറിന് നേരെ കാട്ടാന ആക്രമണം

വയനാട് നൂൽപ്പുഴയിൽ കാറിന് നേരെ കാട്ടാന ആക്രമണം. ലോകകപ്പ് മത്സരം കണ്ട് മടങ്ങുകയായിരുന്ന മൂന്നംഗ സംഘത്തെയാണ് കാട്ടാന ആക്രമിച്ചത്. കാറിന്റെ ബോണറ്റിൽ കാൽ കുത്തിയ ആന, കൊമ്പ് കൊണ്ട് മുൻവശത്തെ ഗ്ലാസ് കുത്തിത്തകർത്തു. പന്ത്രണ്ടോളം കാട്ടാനകളാണ് റോഡിൽ നിലയുറപ്പിച്ചിരുന്നത്.

മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ വാഹനാപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

മൂണ്ടൂർ-തൂത സംസ്ഥാനപാതയിൽ അടയ്ക്കാപുത്തൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. എഴുവൻന്തല ചെമ്മംകുഴി റഹ്മത്തങ്ങാടി കണ്ണീർപള്ളിയാലിൽ വീട്ടിൽ മുഹമ്മദ് കുട്ടി (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന നടത്തിയ തൃശൂർ സ്വദേശിക്കെതിരെ കേസെടുത്തു. തൃശൂർ ചൊവ്വന്നൂർ സ്വദേശി അനന്തുവാണ് എഴുപത്തിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപ്പന നടത്തിയത്. കുന്നംകുളം സ്വദേശിയായ യുവതിയുടെ ബന്ധുക്കൾ യുവാവിൻ്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. ഫോണിൽ നിന്ന് പതിനെണ്ണായിരത്തിൽ അധികം ചിത്രങ്ങൾ കണ്ടെത്തി. പരാതി നൽകിയിട്ടും പ്രതിക്കെതിരെ കേസെടുക്കാൻ ആദ്യം കുന്നംകുളം പൊലീസ് തയ്യാറായില്ലെന്നും പരാതിക്കാർ ആരോപിച്ചു.

നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കൊളഗപ്പാറ സ്വദേശിനി മേരി (64) ആണ് മരിച്ചത്. വയനാട് കൊളഗപ്പാറയിലാണ് അപകടമുണ്ടായത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കരുവാരകുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം

കരുവാരകുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം. കടുവയെ കണ്ട ടാപ്പിങ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. കേരള എസ്റ്റേറ്റ് സി ഡിവിഷനിലെ കുനിയൻമാടിലാണ് കടുവയെ കണ്ടത്. വനപാലകരും ആർആർടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ആഭ്യന്തരമന്ത്രിയെ വേദിയിൽ ഇരുത്തി വിമർശനം; മദ്യനയം അംഗീകരിക്കാനാവില്ലെന്ന് മാർത്തോമ സഭാധ്യക്ഷൻ

ആഭ്യന്തരമന്ത്രിയെ വേദിയിൽ ഇരുത്തി മദ്യ നയത്തെ വിമർശിച്ച് മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ല. മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും സഭാധ്യക്ഷൻ പറഞ്ഞു.

കാസർഗോഡ് ഭിന്നശേഷിക്കാരിയായ 17 കാരിക്ക് പീഡനം; അഞ്ച് പേർക്കെതിരെ പോക്സോ കേസ്

കാസർകോട് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17 വയസുകാരി പീഡനത്തിനു ഇരയായതായി പരാതി. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ബേക്കൽ പൊലീസ് അഞ്ച് പേർക്കെതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് പേർ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികളെ കണ്ടെത്തുന്നതിന് ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച സംഭവം; പിതാവിന് ജാമ്യം

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം ലഭിച്ചു. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് നടപടിയിൽ പ്രോസിക്യൂഷന് കോടതിയുടെ വിമർശനം നേരിട്ടിരുന്നു. മകളെ ഉപദ്രവിക്കുന്നത് കണ്ടതിനു പിന്നാലെയാണ് അയൽവാസിയുടെ കാൽ പിതാവ് തല്ലിയൊടിച്ചത്. മുൻ വൈരാഗ്യത്താൽ തന്നെ മർദ്ദിച്ചുവെന്ന അയൽവാസിയുടെ പരാതിയിൽ പിതാവിനെതിരെ കേസെടുത്തിരുന്നു. മകളെ ഉപദ്രവിക്കുന്നത് കണ്ടാണ് താൻ മർദിച്ചതെന്ന പിതാവിൻ്റെ വാദം പൊലീസ് പരിഗണിച്ചിരുന്നില്ല. അതിക്രമം നേരിട്ട പെൺകുട്ടിയുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തി.

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ മാറ്റി വച്ചു

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ മാറ്റി വച്ചു. ഹർജി ഏഴാം തീയതി പരിഗണിക്കും. കോഴിക്കോട് സെഷൻ കോടതിയുടേതാണ് നടപടി.

ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണുമരിച്ചു

ചക്കയിടാൻ മരത്തിൽ യറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണുമരിച്ചു. വർക്കല ഇലകമൺ സ്വദേശി സജീവ് ആണ് മരിച്ചത്. കഴിഞ്ഞമാസം 14നാണ് സജീവ് പ്ലാവിൽ നിന്ന് വീണത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു.

ലോറിക്ക് പിന്നാലെ പാഞ്ഞടുത്ത് ഒറ്റയാൻ

വയനാട് ലോറിക്ക് പിന്നാലെ പാഞ്ഞടുത്ത് ഒറ്റയാൻ. ബന്ദിപ്പൂർ പാതയിലാണ് കാട്ടാന പരിഭ്രാന്തി പരത്തിയത്. ഭക്ഷണസാധനങ്ങൾ കയറ്റിവന്ന ലോറിക്ക് പിന്നാലെ കാട്ടാന ഏറെ ദൂരം ഓടി. ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ആന ഭക്ഷ്യ വസ്തുക്കൾ വലിച്ചെടുത്തു. സമയം നീലഗിരി-ബന്ദിപ്പൂർ റോഡിന്റെ ഇരുവശങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

വീര്യം കുറഞ്ഞ മദ്യം: ലീഗിന്റെ നിലപാടിൽ മാറ്റമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിൽ ലീഗിന്റെ നിലപാടിൽ മാറ്റമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ. വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുത് എന്ന് തന്നെയാണ് ലീഗ് നിലപാട്. സർക്കാരിന് സർക്കാരിൻ്റേതായ നയങ്ങൾ ഉണ്ടാകും. ലീഗ് മന്ത്രിമാർ പാർട്ടിയോട് ആലോചിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മുസ്ലീംലീഗ് അധ്യക്ഷൻ.

സംസ്ഥാന വഖഫ് ബോർഡിനെതിരെ വീണ്ടും പൊതുതാൽപ്പര്യ ഹർജി

സംസ്ഥാന വഖഫ് ബോർഡിനെതിരെ ഹൈക്കോടതിയിൽ വീണ്ടും പൊതുതാൽപ്പര്യ ഹർജി.. മുൻ എംഎൽഎയായ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ ബോർഡിൽ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്താണ് ഹർജി. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച ജൂനിയർ വാറൻ്റ് ഓഫീസറായ സ്റ്റാലിൻ വി.എം ആണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഒരു നിയമസഭാ അംഗത്തെ ബോർഡിലേക്ക് സർക്കാരിന് നാമനിർദ്ദേശം ചെയ്യാം, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ 5 വർഷത്തേക്കാണ് നാമനിർദേശം ചെയ്തത്. എംഎൽഎമാർക്കായി സംവരണം ചെയ്തിരുന്ന ഒഴിവിലേക്ക് അദ്ദേഹത്തിൻ്റെ കാലാവധി അവസാനിക്കുന്നതിന് വെറും രണ്ട് മാസം മുമ്പാണ് നിയമനം നടത്തിയതെന്നും ഹർജിയിൽ പറയുന്നു. നേരത്തെ, ബിജെപി നേതാവ് ഷോൺ ജോർജും അസംബ്ലി ഓഫ് ക്രിസ്ത്യൻസ് ട്രസ്റ്റ് സർവീസസ് എന്ന ക്രിസ്ത്യൻ ട്രസ്റ്റും പൊതുതാൽപര്യ ഹർജികൾ സമർപ്പിച്ചിരുന്നു.

സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപകന് നായയുടെ കടിയേറ്റു

തൃക്കരിപ്പൂർ തലിച്ചാലത്ത് സെൻസസ് വിവര ശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥന് നായയുടെ കടിയേറ്റു. കൊടുങ്ങല്ലൂർ സ്വദേശിയും ഉടുംബന്തല ജിഎൽപി സ്കൂൾ അധ്യാപകനുമായ മുഹമ്മദ് കബീറിനാണ് നായയുടെ കടിയേറ്റത്. കാലിന് പരിക്കേറ്റ കബീറിനെ ഉടൻ തൃക്കരിപ്പൂർ തങ്കയം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകളും ആദ്യ ഡോസ് ആൻ്റി റാബിസ് കുത്തിവപ്പും നൽകി.

പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം പെരുമ്പാവൂരിൽ 10.33 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസാം, ജൂരിയ സ്വദേശി സാദിഖുൽ ഇസ്ലാം ആണ് പിടിയിലായത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഇയാളെ പിടികൂടിയത്. നാട്ടുകാർ ഇയാളെ തടഞ്ഞു വച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.

കോതമംഗലത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

എറണാകുളം കോതമംഗലത്ത് ഒന്നര കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. ആറ് കിലോയോളം പുകയില ഉൽപ്പന്നങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഉത്തർപ്രദേശ് സ്വദേശി ഷഹ്സാദാണ് പിടിയിലായത്. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടത്തി പരിശോധനയിലാണ് അറസ്റ്റ്.

ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം ജീപ്പ് അപകടം. തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

താമരശേരിയിൽ വിദ്യാർത്ഥിയുടെ ബാഗിൽ വ്യാജ മദ്യം കണ്ടെത്തിയ സംഭവം; രണ്ടാനച്ഛൻ വിദേശത്ത് കടന്നു

താമരശേരിയിൽ വിദ്യാർത്ഥിയുടെ ബാഗിൽ വ്യാജ മദ്യം കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് പ്രതി രമേശ്‌ വിദേശത്തേക്ക് കടന്നത്. ജൂൺ 25 ന് ആയിരുന്നു വിദ്യാർഥിയുടെ ബാഗിൽ നിന്നും വ്യാജ മദ്യം കണ്ടെത്തിയത്. ഒരാഴ്ച പിന്നിട്ടിട്ടും രമേശിനെ പിടികൂടാനോ, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനോ പൊലീസിന് സാധിച്ചിരുന്നില്ല. രമേശിൻ്റെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം പൊലീസും, വാറ്റ് കേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യം എക്സൈസും കണ്ടെടുത്തിരുന്നു.

പേരാമ്പ്രയിൽ ലഹരി സംഘത്തിൻ്റെ അഴിഞ്ഞാട്ടം; പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് പേരാമ്പ്രയിൽ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റ്യാടി കോവുമ്മൽ സ്വദേശി അഫ്രീദ് (23), പേരാമ്പ്ര പുറ്റംപൊയിൽ സ്വദേശി ഷംസീർ (29), പാലക്കാട്‌ എടത്തനാട്ടുകര സ്വദേശി റിൻഷ ഫാത്തിമ(22), കൊല്ലം കടപ്പാക്കട സ്വദേശി സംഗീത (22), മലപ്പുറം സ്വദേശി 16 കാരി തുടങ്ങിയവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. പ്രതികളിൽ നിന്നും 2.157 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. അഫ്രീദ് മുൻപും ലഹരി കേസുകളിൽ പിടിയിലായിട്ടുണ്ട്.

ഓപ്പറേഷൻ തണ്ടർ; ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 10830 കേസുകൾ

ലഹരിക്കെതിരായ എക്സൈസ് വകുപ്പിൻ്റെ നടപടിയിൽ ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 10830 കേസുകൾ. വിവിധ കേസുകളിലായി 2549 പേര്‍ അറസ്റ്റിലായി.1888 അബ്കാരി കേസുകളും, 1116 എൻഡിപിഎസ് കേസുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. പരിശോധനയിൽ 145 കിഗ്രാം കഞ്ചാവ്,641 ഗ്രാം എംഡിഎംഎ, അനധികൃതമായി സൂക്ഷിച്ച 4905 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും, 1098 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.

ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു; കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ

കോളേജിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 37 ലക്ഷം രൂപ കോൺഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. വരാപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ ജോസഫിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അരുൺ എബ്രഹാം, ടൈറ്റസ് എന്നിവരും തട്ടിപ്പിൽ പ്രതികളാണ്. 2023 മുതൽ 2024 വരെ പല തവണകളായാണ് ഇവർ പണം തട്ടിയെടുത്തതെന്ന് വീട്ടമ്മ ആരോപിച്ചു. ആലുവ സെൻ്റ് സേവിയേഴ്സ് കോളേജിൽ മലയാളം അധ്യാപികയായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. ഇതിൽ 27 ലക്ഷത്തോളം രൂപ പ്രതികൾ തിരികെ നൽകിയിരുന്നു. ബാക്കി തുക ലഭിക്കാതെ വന്നതോടെയാണ് പരാതികാരി പോലീസിനെ സമീപിച്ചത്.

ജീവനക്കാർ പെരുവഴിയിൽ; കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ കൂട്ട പിരിച്ചുവിടൽ

കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ കൂട്ടപിരിച്ചുവിടൽ. കോറോ ഹെൽത്ത് എന്ന യുഎസ് ആസ്ഥാനമായ സ്ഥാപനമാണ് പിരിച്ചു വിടൽ നടത്തിയത്. കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടച്ചു. ഇന്ന് രാവിലെ ജീവനക്കാർ ഓഫീസിൽ എത്തിയപ്പോഴാണ് പിരിച്ചുവിടൽ അറിഞ്ഞത്. ഇതോടെ 900 ത്തോളം വരുന്ന ജീവനക്കാർ പെരുവഴിയിലായി. മൂന്നുമാസത്തിനുള്ളിൽ കോമ്പൻസേഷൻ നൽകുമെന്ന് കമ്പനിയുടെ വിശദീകരണം. എന്നാൽ മുൻപ് പിരിച്ചുവിട്ടവർക്ക് പോലും കോമ്പൻസേഷൻ നൽകിയിട്ടില്ലെന്ന് ജീവനക്കാർ ആരോപിച്ചു.

സ്കൂൾ പരിസരത്ത് നിന്നും പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

സ്കൂൾ പരിസരത്ത് നിന്നും പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നെയ്യാറ്റിൻകര നെല്ലിമൂട് ചൂണ്ടവിളാകം സ്കൂളിന് സമീപത്ത് നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ നെല്ലിമൂട് സ്വദേശിപ്രസാദ് (30) എക്സൈസിൻ്റെ പിടിയിലായി. എക്സൈസ് തിരുപുറം റെയ്ഞ്ച് ടീമാണ് പിടികൂടിയത്. 52 ചാക്കുകളിലായി വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ.

കെഎസ്ആർടിസി ബസ് പിക്കപ്പ് വാനിന്റെ പിന്നിൽ ഇടിച്ച് അപകടം

പത്തനംതിട്ട സന്തോഷ് ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് പിക്കപ്പ് വാനിന്റെ പിന്നിൽ ഇടിച്ച് അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരനും കടയിൽ സാധനം വാങ്ങാൻ എത്തിയ ഒരാൾക്കും പരിക്ക്.

ഓപ്പറേഷൻ തൂഫാൻ: രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ

സംസ്ഥാനത്തെ ലഹരി വ്യാപനം തടയാനുള്ള ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ. സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തിലധികം പേർ പങ്കെടുക്കുന്ന മെഗാ റാലിയിൽ ചെന്നിത്തല പങ്കെടുക്കും . ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനിയും മന്ത്രി സന്ദർശിക്കും.

അമ്മയുടെ അന്തസ് പോയി,   ഞാനുൾപ്പെടെയുള്ള കമ്മിറ്റിക്ക് പിടിപ്പുകേട്:  ജോയ് മാത്യു

അമ്മ നിർവാഹക സമിതിയിൽനിന്ന് രാജി നൽകിയ നടൻ ജോയ് മാത്യു പ്രസിഡന്റിന് കൈമാറിയ കത്തിൽ ഭരണ സമിതിക്കെതിരെ രൂക്ഷവിമർശനം. പൊതുജനങ്ങളുടെ മുന്നിൽ 'അമ്മ' അപഹാസ്യരായതിന്റെ പ്രധാന കാരണം ഭരണ സമിതിയുടെ പിടിപ്പുകേടാണെന്ന് ജോയ് മാത്യുവിന്റെ കുറ്റപ്പെടുത്തൽ. ഭരണസമിതിയിലെത്തിയവരുടെ ചെറിയ ഈഗോയും വലിയ അധികാരക്കൊതിയും കാരണം സംഘടന നിത്യേനയെന്നോണം പരിഹാസ്യമായി. സംഘടന ചിരിക്കാനുള്ള വകയായി മാറിയെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.

അടിയന്തര യോഗം വിളിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി

മദ്യനയം, വിഴിഞ്ഞം ഓഹരി ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ അടിയന്തര കെപിസിസി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത്. കെപിസിസി ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷാണ് കത്ത് നൽകിയത്. സർക്കാർ തീരുമാനങ്ങൾ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നും, വിവാദ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.

ബേക്കറിയിൽ യുവാക്കൾ തമ്മിൽ കൂട്ട അടി

കൊല്ലം പുനലൂരിൽ ബേക്കറിയിൽ യുവാക്കൾ തമ്മിൽ കൂട്ട അടി. ചായ കുടിച്ചിരുന്ന യുവാക്കളും പുറത്തുനിന്ന് എത്തിയവരും തമ്മിലാണ് അടി ഉണ്ടായത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി ബേക്കറി ഉടമ.

വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ: കെ. മുരളീധരൻ

വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ ചെയ്യണം എന്നാണ് ആഗ്രഹമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സ്ഥലം കിട്ടിയില്ലെങ്കിൽ മാത്രമാണ് മാറ്റമുണ്ടാകുക. ഒരുവർഷത്തിനുഉള്ളിൽ നടപടി ആയില്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടും. അംഗീകാരം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ല. മടക്കിമലയിൽ സൗജന്യമായി സർക്കാരിന് ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കും. ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഉടമ സൗജന്യമായി ഭൂമി അനുവദിച്ചതെന്നും കെ. മുരളീധരൻ.

പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളെ അഭിസംബോധന ചെയ്ത് ചെന്നിത്തല

പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളെ അഭിസംബോധന ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹിന്ദിയില്‍ തൂഫാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കണ്ണൂരില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടു

കണ്ണൂര്‍ തളിപ്പറമ്പില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടു. ചിന്മയ മിഷന്‍ സ്‌കൂളിന്റെ ബസാണ് നിയന്ത്രണം വിട്ട് സര്‍ സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ഒരു ഭാഗത്തേക്ക് ചെരിഞ്ഞ ബസില്‍ നിന്ന് വിദ്യാര്‍ഥികളെയെല്ലാം പുറത്തിറക്കി. 9 വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അഞ്ച് പേർക്ക് പരിക്കേറ്റു.

അഡ്ഹോക് കമ്മിറ്റിക്ക് വിലക്ക്

അമ്മ അഡ്ഹോക് കമ്മിറ്റിക്ക് വിലക്ക് ഏർപ്പെടുത്തി എറണാകുളം മുൻസിഫ് കോടതി. അഡ്ഹോക് കമ്മിറ്റി നിയമ വിരുദ്ധമെന്ന ശ്വേത മേനോൻ്റെ ഹർജിയിലാണ് നടപടി. ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

തൂഫാനില്‍ ചെകിട്ടത്തടി

തൂഫാന്‍ പരിശോധനയുടെ പേരില്‍ ചെകിട്ടത്തടി. വെസ്റ്റ് കൊരട്ടി സ്വദേശിക്ക് ഗുരുതര പരിക്ക്. സിദ്ധാര്‍ത്ഥ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. മഴ കൊള്ളാതിരിക്കാന്‍ മെഡിക്കല്‍ ഷോപ്പിന് സമീപത്തേക്ക് കയറിനിന്ന് യുവാവിന്റെ ഇരുകരണവും തല്ലിപ്പൊളിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, CBSE, ICSE, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.

ജാഗ്രതാ നിര്‍ദേശം

പൂമല ഡാമിലെ ജലനിരപ്പ് ഉയർന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ ഭരണകൂടം. നിലവില്‍ 26 അടിയിലെത്തിയ ജലനിരപ്പ് 28 അടിയിലേക്ക് ഉയർന്നാൽ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. മഴ കനക്കുന്ന സാഹചര്യത്തിൽ മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്തുകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ വധഭീഷണിയിൽ കേസ്

വധഭീഷണിയെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിൻ്റെ പരാതിയിൽ കേസ്. ഫർസീൻ ആയിരുന്നു പിണറായി വിജയനെ വിമാനത്തിൽ കരിങ്കൊടി കാണിച്ചത്. ഈ കേസിൽ മൊഴി നൽകിയതിന് പിന്നാലെയായിരുന്നു ഭീഷണി. തുടർന്ന് ഫർസീൻ മജീദ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ച് ഉത്തരവ്. സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ പട്ടികയില്‍

News Malayalam 24x7
newsmalayalam.com