വാളൂക്ക് മലയില്‍ കുടുങ്ങി യുവാക്കള്‍; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആശ്വാസം

ഇന്നത്തെ പ്രധാന വാർത്തകൾ...

വാളൂക്ക് മലയില്‍ കുടുങ്ങി യുവാക്കള്‍; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആശ്വാസം

വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി യെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്ച ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ 10 മണിക്കൂറിലധികം വീണയെ ചോദ്യം ചെയ്തിരുന്നു..

ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പഴയ നിലയിലേക്ക്

ഇറാൻ- യു.എസ് സംഘർഷത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന ഹോർമുസ് കടലിടുക്ക് സമാധാന കരാറിനെ തുടർന്ന് തുറന്നതോടെ കപ്പൽ ഗതാഗതത്തിൽ 105 ശതമാനത്തോളം വർധനയെന്ന് റിപ്പോർട്ടുകൾ. കൂടുതലും വാണിജ്യ കപ്പലുകളാണ് ഇത്തരത്തിൽ കടന്നു പോകുന്നത്. ഇതിനിടെ ഒമാൻ്റെ പിന്തുണയോടെ ബോംബുകൾ നിർവീര്യമാക്കുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണിത്.

സിപിഐഎം പോളിറ്റ് ബ്യൂറോ നിർണായക യോഗം ഇന്ന്

സിപിഐഎമ്മിന്റെ നിർണായക പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കമാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്തിയ കേരള ഘടകത്തിന്റെ റിപ്പോർട്ട് പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യും. 12 മണിയോടെ എം.എ. ബേബി റിപ്പോർട്ട് അവതരിപ്പിക്കും. കടുത്ത തിരുത്തൽ നടപടി നിർദേശങ്ങൾ പിബിയിൽ ഉണ്ടാകുമെന്നാണ് സൂചന.

ഖത്തറിലെ പ്രകൃതി വാതക ഫാക്ടറിയിലെ സ്ഫോടനം: അർജുന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഖത്തറിൽ പ്രകൃതി വാതക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച അർജുന്റെ മൃതദേഹം നാട്ടിലെത്തിച്ചു. അർജുന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം നാട്ടിലെത്തിച്ചു

സമസ്ത കേരള ജംയ്യത്തുൽ ഉലമയ്ക്ക് ഇന്ന് നൂറ് വയസ്

സമസ്ത കേരള ജംയ്യത്തുൽ ഉലമയ്ക്ക് ഇന്ന് നൂറ് വയസ്. സമുദായ വളർച്ചയിൽ വഴികാട്ടിയായി കരുത്താർജിച്ച് സുന്നി മതസംഘടന. ശതാബ്ദിവർഷത്തിൽ ഐക്യശ്രമങ്ങൾ ശക്തമാക്കി ഇരുവിഭാഗം സമസ്തകൾ.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; വിമർശനവുമായി മാധ്യമം

ലഹരി മാഫിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടം സംസ്ഥാനത്ത് മദ്യവ്യാപനത്തിന് ഒത്താശ ചെയ്യുന്നുവെന്ന് മാധ്യമം മുഖപ്രസംഗം. മുൻസർക്കാറിനെ കുറ്റപ്പെടുത്തി വി.ഡി. സതീശന് ഒഴിഞ്ഞുമാറാനാകില്ല. മദ്യവിൽപ്പനയിലൂടെ ഖജനാവിലെത്തുന്ന കോടികളെ കുറിച്ചല്ല ഒരു ജനപക്ഷ സർക്കാർ ചിന്തിക്കേണ്ടതെന്നും മുഖപ്രസംഗം.

വീര്യം കുറഞ്ഞ മദ്യം: കൂടിയാലോചന ഇല്ലാതെ നടപ്പാക്കില്ലെന്ന് മന്ത്രി എ.പി. അനിൽകുമാർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് കൂടിയാലോചന ഇല്ലാതെ നടപ്പാക്കില്ലെന്ന് മന്ത്രി എ.പി. അനിൽകുമാർ. പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്ത് മാത്രമേ നയപരമായ കാര്യത്തിൽ തീരുമാനം എടുക്കൂ. തെറ്റാണെന്ന് ബോധ്യമായാൽ തിരുത്തും. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും എ.പി.അനിൽകുമാർ പറഞ്ഞു

മലപ്പുറം കൊണ്ടോട്ടിയിൽ വൻ ലഹരി വേട്ട

മലപ്പുറം കൊണ്ടോട്ടിയിൽ വൻ ലഹരി വേട്ട. 780 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ. അരൂർ സ്വദേശി രതീഷാണ് പിടിയിലായത്. ലഹരിക്കടത്തിന് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.

എബോള വ്യാപനം; അന്താരാഷ്ട്ര യാത്രക്കാർക്ക് നിർദേശവുമായി ആരോഗ്യ മന്ത്രാലയം

എബോള വ്യാപനത്തിൽ  ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് നിർദേശവുമായി ആരോഗ്യ മന്ത്രാലയം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമർപ്പിക്കണം. എയർ സുവിധ 2.0 അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം.

"ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു"

വീര്യം കൂടിയ മദ്യത്തിന്റെ നികുതി ഇളവിൽ ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് തലശേരി ബിഷപ്പ് മാർ ജോസഫ് പാംബ്ളാനി. ലഹരിക്ക് അനുകൂലം എന്ന് തോന്നുന്ന ഒരു നിലപാടും ആരും സ്വീകരിക്കരുത്. മുഖ്യമന്ത്രി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നുവെന്നും പാംബ്ളാനി.

താമരശേരിയിൽ 10 ഗ്രാമിലധികം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

താമരശേരിയിൽ 10 ഗ്രാമിലധികം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. താമരശേരി പള്ളിപ്പുറം മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി ലോത്തുൽ റഹ്മാനാണ് എക്സൈസ് പിടിയിലായത്.

ഇന്നലെ രാത്രി 11.30 ഓടെ എക്സൈസ് സംഘം ഇയാൾ താമസിക്കുന്നിടത്തെത്തി പരിശോധിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 10.166 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ?

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സൂചന. ധർമ്മേന്ദ്ര പ്രധാനെയും ഹർദീപ് സിംഗ് പുരിയെയും ഒഴിവാക്കാൻ സാധ്യത. ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പുനഃസംഘടനയ്ക്ക് ശുപാര്‍ശ ചെയ്തു. ഏക്നാഥ് ശിവസേനയിൽ നിന്ന് എൻഡിഎയിലേക്ക് ചേക്കേറിയ ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നും സൂചന.

ഏഴാം ക്ലാസുകാരന്  ക്രൂര മർദനം

ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂര മർദനം. ചൂരൽ കൊണ്ട് അടിച്ചതായും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടിയതായും അധ്യാപകനെതിരെ പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.

"മദ്യനയം കൂടിയാലോചനയില്ലാതെ നടപ്പാക്കില്ല"

പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തേ നയപരമായ കാര്യത്തിൽ തീരുമാനം എടുക്കുവെന്ന് മന്ത്രി എ.പി.അനിൽകുമാർ. തെറ്റാണന്നു ബോധ്യമായാൽ തിരുത്തും. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം;കെ. മുരളീധരൻ

വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാൻ എന്ന് മന്ത്രി കെ.മുരളീധരൻ. വിദ്യാർത്ഥികൾക്ക് മദ്യം കൊടുത്താൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി. സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാക്കും. മദ്യനയെ മുന്നണിക്കകത്തു ചർച്ച ചെയ്തിട്ട് മാത്രമേ നടപ്പിലാക്കുവെന്നും കെ.മുരളീധരൻ പറഞ്ഞു.

"കാന്തപുരത്തിൻ്റെ കണ്ണീർ വേദനിപ്പിച്ചു"

സമസ്ത യോജിക്കണമെന്നാണ് ഇരുവിഭാഗങ്ങളുടെയും ആഗ്രഹമെന്ന് മുസ്തഫ മുണ്ടുപാറ. ജമാഅത്തെ ഇസ്ലാമി അടക്കം ഈ ഐക്യം ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്. കാന്തപുരത്തിൻ്റെ കണ്ണീർ വേദനിപ്പിച്ചിട്ടുണ്ട്. പിളർപ്പിന് പിന്നിൽ ചില തത്പര കക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിനുള്ള ശ്രമങ്ങൾ നേരത്തെ നടന്നിരുന്നുവെങ്കിലും ചില കറുത്ത ശക്തികൾ അത് തകർക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

"മാലിന്യം നീക്കേണ്ട സമയത്ത് തമ്മിൽ തല്ലിയാൽ കൊതുക് പെരുകും"

തിരുവനന്തപുരത്ത് മാലിന്യം നീക്കം ചെയ്യേണ്ട സമയത്ത് തമ്മിൽ തല്ലിയാൽ കൊതുക് പെരുകുമെന്ന് മന്ത്രി കെ.മുരളീധരൻ. കൊതുകിന് അറിയില്ല ഇവിടെ അടിയാണെന്ന്. മറ്റു വിഷയങ്ങൾ മാറ്റിവച്ച് നഗരസഭ മാലിന്യ നീക്കം ശക്തിപ്പെടുത്തണം. ഇനി പകർച്ചവ്യാധികൾ വന്നാൽ പിടിച്ചാൽ കിട്ടില്ലെന്നും മന്ത്രി.

നാദാപുരത്ത് തെരുവുനായ ആക്രമണം

കോഴിക്കോട് നാദാപുരം വളയത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു. സിയ രമേശിനെയാണ് തെരുവ് നായ ആക്രമിച്ചത്. ഇന്ന് രാവിലെ ട്യൂഷൻ സെൻ്ററിലേക്ക് പോകുന്നതിനിടെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുവെച്ചാണ് ആക്രമിച്ചത്. സിയയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ പെട്ട സ്കൂട്ടർ യാത്രികൻ രക്തം വാർന്നു മരിച്ചു

കുന്നംകുളം അക്കിക്കാവിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രകന് ദാരുണാന്ത്യം. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ സുധീഷ് 24 ആണ് മരിച്ചത്. വാഹനങ്ങൾ കൊണ്ടുപോകുന്ന ഗുഡ്സ് ലോറിയും സുധീഷ് സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനുശേഷം ലോറി നിർത്താതെ പോയി. അര മണിക്കൂറിന് ശേഷം ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

"മദ്യ നയത്തിൽ അന്തിമ തീരുമാനം യുഡിഎഫിൻ്റേത്"

മദ്യത്തിൽ മുക്കിക്കൊല്ലുന്ന നിലപാട് എടുത്തത് എൽഡിഎഫ് ആണെന്ന് മന്ത്രി ഒ.ജെ ജനീഷ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നികുതിയുടെ പ്രൊപ്പോസൽ മാത്രമാണ് വന്നിട്ടുള്ളത്. വി.എം. സുധീരന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. പക്ഷേ അന്തിമ നയം യുഡിഎഫ് തീരുമാനിക്കുമെന്നും ഒ.ജെ.ജനീഷ് പറഞ്ഞു.

ട്രെയിൻ തട്ടി എട്ടു വയസുകാരന് പരിക്ക്

വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടു വയസുകാരന് പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരിസ്വദേശി അഹമ്മദിൻ്റെ മകനായ എട്ട് വയസ്സുള്ള ഫൈസാനാണ് പരിക്കേറ്റത്. യശ്വന്ത്പുർ കണ്ണൂർ ട്രെയിൻ ഇടിച്ചാണ് അപകടം. കുട്ടിയുടെ തലക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ 

പെരുമ്പാവൂരിൽ വീണ്ടും അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അമിതമായ ലഹരി ഉപയോഗമാണ് മരണ കാരണമെന്നാണ് പൊലീസ് നിഗമനം. പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപമാണ് സംഭവം.

"ചീത്ത പറഞ്ഞും, ശിക്ഷിച്ചും വിദ്യാർത്ഥികളെ തിരുത്താൻ കഴിയില്ല"

കോഴിക്കോട് വിദ്യാർഥി ചാരായം സ്കൂളിലേക്ക് കൊണ്ടുവന്ന സംഭവത്തിൽ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് സ്വാതന്ത്ര്യം നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ. അധ്യാപകർക്ക് വിദ്യാർത്ഥികളെ പരിശോധിക്കാൻ അനുമതി നൽകിയാൽ ദുരുപയോഗം ചെയ്തേക്കും. ചീത്ത പറഞ്ഞും, ശിക്ഷിച്ചും വിദ്യാർഥികളെ തിരുത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

പാലക്കാടും മലപ്പുറത്തും പ്ലസ് വണ്ണിന് അധിക സീറ്റ്

പാലക്കാട്, മലപ്പുറം ജില്ലകളിൽ +1 അധിക സീറ്റും ബാച്ചും അനുവദിക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. മൂന്നാം അലോട്ട്മെൻ്റിന് ശേഷം പാലക്കാട് മലപ്പുറത്തും സീറ്റ് ക്ഷാമം ഉണ്ടായേക്കും. പരിഹാരമായുള്ള നടപടികൾ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'അമ്മ'യുടെ സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ല;രമേഷ് പിഷാരടി

അമ്മയുടെ സ്ഥിരം കമ്മറ്റി താമസിയാതെ വരുമെന്ന് രമേഷ് പിഷാരടി. സ്ഥിരം കമ്മറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ല. ശ്വേത മേനോൻ, അൻസിബ , മല്ലിക സുകുമാരൻ, ബാബുരാജ്, മമ്മുട്ടി , മോഹലാൽ തുടങ്ങി എല്ലാവരോടും ഫോണിൽ സംസാരിച്ചതായും രമേഷ് പിഷാരടി വ്യക്തമാക്കി. രാജിവെച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.

ലഹരിക്കായി വേദനസംഹാരികളും

കാൻസർ ബാധിതർ കഴിക്കുന്ന വേദന സംഹാരി ലഹരിക്കായി കുത്തിവെച്ച് യുവാക്കൾ. നെടുങ്കണ്ടം സ്വദേശികളായ പ്രാഞ്ചി, അൻസിൽ, ജാസ്മിൻ എന്നിവരെ പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പൊലീസ് നടപടി.

കൗൺസിലർ എസ്പി. ദീപക്കിന് പകരം എഫ്ഐആറിൽ ദീപക് ദേവ്

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ കൗൺസിലർ എസ്.പി. ദീപക്കിന് പകരം ദീപക് ദേവിൻ്റെ പേരെഴുതി ചേർത്ത് പൊലീസ്.

12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ

കീം(KEAM) പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും എറണാകുളം കളമശേരി, പത്തടിപാലം ഗവൺമെൻ്റ് റെസ്റ്റ് ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഫലപ്രഖ്യാപനം നടത്തും. നേരത്തെ, ജൂൺ 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർഥികളും, രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം മാറ്റിയത്.

"40 വർഷത്തെ എൽഡിഎഫ് ഭരണത്തേക്കാൾ മോശം ആണ് ബിജെപി ഭരണം"

തിരുവനന്തപുരം കോർപറേഷനിൽ 6 മാസം കൊണ്ട് ഭരണസ്തംഭനം ഉണ്ടായതായി കെ.എസ്. ശബരിനാഥൻ. തലസ്ഥാനത്ത് മാലിന്യപ്രശ്നം രൂക്ഷമാണ് . മേയറും ഡെപ്യൂട്ടി മേയറും റീൽസ് ഇടുന്നത് അല്ലാതെ ഒന്നും ചെയ്യുന്നില്ല. എൽഡിഎഫ് രാഷ്ട്രീയ കളി ആണ് കളിക്കുന്നതെന്നും ശബരീനാഥൻ കുറ്റപ്പെടുത്തി.

ധർമേന്ദ്ര പ്രധാനെ പ്രശംസിച്ച് പ്രധാനമന്ത്രി

ജൻമദിനത്തിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനെ പ്രശംസിച്ച് പ്രധാനമന്ത്രി. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സ്വീകരിക്കുന്ന നയങ്ങൾക്കാണ് പ്രശംസ. എൻഇപി രാജ്യത്തെ വിജ്ഞാനത്തിന്റെ കേന്ദ്രമാക്കുമെന്നും മോദി പറഞ്ഞു. ധർമേന്ദ്ര പ്രധാനെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജൻമദിന ആശംസ.

സുന്നി ഐക്യത്തിന് തടസമില്ലെന്ന്  സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങൾ

ഐക്യത്തിനുള്ള പ്രവർത്തനങ്ങൾ എല്ലായിടത്തുനിന്നും ഉണ്ടാകട്ടെയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. പിളർപ്പിന്റെ കാരണക്കാർ ആരുമാകാം. ഇസ്ലാമിന്റെ നിലപാട് ഒരു ലഹരിയെയും പ്രോത്സാഹിപ്പിക്കില്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സർക്കാരിന്റെ നയങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം

ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ പുലർച്ചെ അതിക്രമിച്ച് കയറി ചെടിച്ചട്ടിയുൾപ്പടെയുള്ളവ നശിപ്പിച്ച് യുവാവ്. സംഭവത്തിൽ അലക്സ് ചാക്കോ എന്ന യുവാവ് പോലീസ് പിടിയിലായി. യുവാവിൻ്റെ വീട് ജപ്തിയായതിൽ ഹൈബി ഈഡൻ ഇടപെട്ട് വീട് തിരികെ വാങ്ങി നൽകിയില്ലെന്നാണ് പരാതി. ഹൈബി ഈഡനെ മൊബൈൽ ഫോണിൽ വിളിച്ച് കൊല്ലുമെന്നും ഇയ്യാൾ ഭീഷണിപ്പെടുത്തിയിരുന്നു.

"മേയറിൻ്റെ പരിക്ക് മറ്റുള്ളവരെ ചവിട്ടി"

മേയർ വി.വി. രാജേഷിന് പരിക്ക് പറ്റിയത് മറ്റുള്ളവരെ ചവിട്ടിയാണെന്ന് സിപിഐം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇടത് കൗൺസിലർമാരെ ചവിട്ടിമെതിച്ചു. പരിക്കേറ്റ കൗൺസിലർമാർ കേസ് കൊടുത്തതിനാലാണ് ബിജെപിക്കാരും കേസ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

"കൊച്ചിയിൽ കൂടുതൽ പെൺകുട്ടികൾ ലഹരി ഇടപാടുകളിൽ പെടുന്നു"

കൊച്ചിയിൽ കൂടുതൽ പെൺകുട്ടികൾ ലഹരി ഇടപാടുകളിൽ പെടുന്നത് തടയുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഉമ തോമസ് എംഎൽഎ. അമ്മമാർക്ക് മക്കളുടെ മുൻപിൽ കിടന്നുറങ്ങാൻ ഭയം തോന്നുന്ന കാലമായി മാറി. ബന്ധങ്ങൾ പോലും തിരിച്ചറിയാൻ കഴിയാതെ ലഹരി പിടിമുറുക്കിയെന്നും ഉമ തോമസ് പറഞ്ഞു. ലഹരി തടയൽ വലിയ ചലഞ്ച് ആണ്. പൊതു സമൂഹം ഒപ്പം നിന്നാൽ മാത്രമേ ഇത് പൂർണമായും ഇല്ലാതാക്കാൻ കഴിയുകയുള്ളുവെന്നും മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു.

നാലുവർഷത്തിൽ ഫ്ലാറ്റ് പൊളിഞ്ഞത് അന്വേഷിക്കണം:വി.വി.രാജേഷ്

91 കോടി രൂപ ചിലവാക്കിയാണ് വിഴിഞ്ഞത്തെ ഫ്ലാറ്റുകൾ നിർമ്മിച്ചതെന്നും നാലു വർഷത്തിൽ ഫ്ലാറ്റ് പൊളിഞ്ഞത് അന്വേഷിക്കണമെന്നും മേയർ വി.വി.രാജേഷ്. ബന്ധപ്പെട്ട ഫയലുകൾ പൂർണമായും പരിശോധിക്കും. എൽഡിഎഫ് ഭരണസമിതിക്കെതിരായ അന്വേഷമാണ് വരുന്നതെന്നും വി.വി.രാജേഷ്. സ്മാർട്ട്‌ സിറ്റിയിൽപ്പെടുത്തിയുള്ള നിർമാണങ്ങൾ അന്വേഷണവിധേയമാക്കും. ഫൊറൻസിക് പരിശോധനയും നടത്തും . മാനദണ്ഡങ്ങൾ പാലിക്കാത്ത കരാറുകൾ റദ്ദാക്കുമെന്നും മേയർ വ്യക്തമാക്കി.

ചിന്നക്കനാലിൽ പ്രത്യേക ആർആർടിയെ നിയമിക്കും:ഷിബു ബേബി ജോൺ

ചിന്നക്കനാലിലേത് സങ്കീർണമായ വിഷയമാണെന്നും പ്രത്യേക ആർആർടിയെ നിയമിക്കുമെന്നും ഷിബു ബേബി ജോൺ. ജനവാസമേഖലയിൽ ആനകൾ ഇറങ്ങുന്നു . ആനയുടെ സഞ്ചാരപാതകൾ അടഞ്ഞു . ഫെൻസിങ് ശ്വാശതപരിഹാരം ആണോയെന്ന് പഠിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സിപിഎമ്മിന് ഫ്രസ്ട്രേഷനെന്ന് രാജീവ് ചന്ദ്രശേഖർ

നഗരസഭ സംഘർഷം ഭരണമില്ലാത്തതിനാലുള്ള സിപിഎമ്മിൻ്റെ ഫ്രസ്ട്രേഷൻ ആണെന്ന് രാജീവ് ചന്ദ്രശേഖർ. ഇത് സിപിഎമ്മിൻ്റെ അവസാന തെരഞ്ഞെടുപ്പാണ്. സിപിഎം ശൈലി ഇനി വേണ്ടെന്ന് ജനങ്ങൾ തന്നെ തീരുമാനിച്ചു. തൂഫാനുമായി ഒരുവശത്ത് നിൽക്കുന്നവർ,മദ്യത്തിൻറെ നികുതി കുറച്ചത് യുവജനങ്ങൾക്ക് മാർഗം നൽകുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. എല്ലാ കുട്ടികളും ബക്കാർഡി ബ്രീസർ കുടിക്കണം എന്നാണോ സർക്കാർ നൽകുന്ന സന്ദേശമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

മുഖ്യമന്ത്രി എത്താൻ വൈകി; മഴ നനഞ്ഞ് കുട്ടികൾ

മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിൽ മുഖ്യമന്ത്രി എത്താൻ വൈകിയതിനെ തുടർന്ന് മഴ നനഞ്ഞ് കുട്ടികൾ. ലഹരി വിരുദ്ധ റാലിക്കായി പത്തുമണി തൊട്ട് കുട്ടികളെ പുറത്ത് നിർത്തിയിരുന്നു. പരിപാടി നിശ്ചയിച്ചത് പത്തരയ്ക്കാണെങ്കിലും മുഖ്യമന്ത്രി എത്തിയത് 11 മണിക്കാണ്. കുട്ടികൾ മഴ നനയുമ്പോഴും പ്രസംഗം എക്സൈസ് മന്ത്രി എം. ലിജു പ്രസംഗം തുടരുകയായിരുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

നിലവിലെ പ്രതിസന്ധി വൈദ്യുതി കിട്ടാത്തതെന്ന് സണ്ണി ജോസഫ്

അണക്കെട്ടിൽ വെള്ളം കുറഞ്ഞതും പ്രതിസന്ധിയിലാക്കി. സോളാർ വൈദ്യുതി സംഭരിക്കാൻ ഉള്ള ബാറ്ററി സ്റ്റോറേജ് സംവിധാനം സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം. മഴ കുറഞ്ഞാലും പ്രതിസന്ധി പരിഹരിക്കാൻ മാർഗങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രിച്ചിയിൽ മത്സരിക്കാൻ എം.കെ. സ്റ്റാലിൻ?

എം.കെ.സ്റ്റാലിൻ ട്രിച്ചി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹം. സ്റ്റാലിൻ ഉടൻ തന്നെ സഭയിലേക്ക് തിരിച്ചെത്തുമെന്ന് മുതിർന്ന ഡിഎംകെ നേതാവ് കെ.എൻ. നെഹ്‌റു പറഞ്ഞിരുന്നു. മുഖ്യമന്ത്രി ജോസഫ് വിജയ് ഒഴിഞ്ഞ മണ്ഡലമാണ് ട്രിച്ചി ഈസ്റ്റ്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, തമിഴ്നാട്ടിൽ രാഷ്ട്രീയ ചർച്ചകൾ സജീവമാണ്.

"മുല്ലപ്പെരിയാറിൽ കോൺഗ്രസിൻ്റെ പ്രതിനിധി ഉടൻ"

മുല്ലപ്പെരിയാറിൽ കേരളത്തിൻറെ പ്രതിനിധി ആരാണെന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മോൻസ് ജോസഫ്. മുല്ലപെരിയാർ സുരക്ഷ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ച് കേരളത്തിന്റെ പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം കേരളത്തിന്റെ പ്രതിനിധിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് എംഎൽഎയുടെ സബ്മിഷൻ വിഷയം മുഖ്യമന്ത്രിയുമായി സംസാരിക്കും: മോൻസ് ജോസഫ്

കുട്ടനാട് എംഎൽഎയുടെ സബ്‌മിഷൻ അവഹേളനത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കുമെന്ന് മോൻസ് ജോസഫ്. നിയമസഭയിൽ നടന്ന കാര്യങ്ങൾ ആണ്, ഇപ്പോൾ പറയുന്നതിന് പ്രസക്തി ഇല്ല. എന്താണ് സംഭവിച്ചത് എന്ന് ഔദ്യോഗികമായി പരിശോധിക്കും . പുറത്ത് ചർച്ച ചെയ്യുക എന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഇങ്ങനെ ഒരു സംഭവം ഉണ്ടായെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ തൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു എന്നും മോൻസ് ജോസഫ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ; രക്തസാക്ഷിത്വം വരിച്ച സൈനികരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു

ഓപ്പറേഷൻ സിന്ദൂരിനിടെ പാക് പ്രത്യാക്രമണത്തിൽ രക്ത സാക്ഷിത്വം വരിച്ച സൈനികരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്രം. 6 സൈനികരാണ് വീര്യമൃത്യു വരിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതാദ്യമായാണ് ഓപ്പറേഷൻ സിന്ദൂരിലെ ആൾനഷ്ടം കേന്ദ്രം പരസ്യമാക്കുന്നത്. പഹൽഗാം ഭീകര അക്രമണത്തിന് തിരിച്ചടിയായാണ് 2025 മെയ് 7ന് ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ ൻ സൈന്യം ആരംഭിച്ചത്.

മഹാരാജാസ് കോളേജ് അടക്കം 7 കോളജുകളുടെ സ്പെഷൽ ഗ്രേഡ് പദവി റദ്ദാക്കി

എറണാകുളം മഹാരാജാസ് കോളേജ് അടക്കം 7 കോളജുകളുടെ സ്പെഷൽ ഗ്രേഡ് പദവി റദ്ദാക്കി സർക്കാർ ഉത്തരവ്. 1994 ലെ സ്പെഷൽ റൂൾ പ്രകാരമുള്ള തീരുമാനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. ഏഴാം യുജിസി റഗുലേഷൻ പ്രകാരം സ്പെഷൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം ഇല്ലെന്ന് കണ്ടെത്തിയാണ് വകുപ്പിൻ്റെ നടപടി. സ്പെഷ്യൽ ഗ്രേഡ് പദവി റദ്ദാക്കിയതോടെ പ്രസ്തുത കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ചും വകുപ്പ് ഉത്തരവിറക്കി.

അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ കള്ള പ്രചരണം: എം.വി.ഗോവിന്ദൻ

അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോള്‍, കള്ളപ്രചാരണം നടത്തുകയാണ്‌ മുഖ്യമന്ത്രിയെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‌ വന്‍തോതില്‍ നികുതി ഇളവ്‌ നല്‍കി മദ്യ വ്യവസായികള്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ള നടപടിയാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചത്‌. സര്‍ക്കാര്‍ ഖജനാവില്‍ വര്‍ഷം 600-ലേറെ കോടി നഷ്ടപ്പെടുമെന്നാണ്‌ മതിപ്പ്‌ കണക്ക്. ഈ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന്‌ ശ്രദ്ധ തിരിക്കുന്നതിനാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെതിരെ കള്ളപ്രചരണവുമായി രംഗത്ത്‌ വന്നിരിക്കുന്നതെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു.

മഴമുന്നറിയിപ്പിൽ മാറ്റം

വരുന്ന ഒരാഴ്ച കാലവർഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലേർട്ട് കാസർകോഡ് കണ്ണൂർ,പത്തനംതിട്ട,കൊല്ലം തിരുവനന്തപുരം ജില്ലകളിൽ. നാളെ കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28 ന് തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്.

വീണ്ടും പരാതി നൽകി അൻസിബ

ലക്ഷ്‌മി പ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് പരാതി. അൻസിബയ്ക്കെതിരെ യൂട്യൂബ് ചാനലിൽ ഇൻ്റർവ്യൂ നൽകിയനിന്നെതിരെയാണ് പലാരിവട്ടം പൊലീസിൽ പരാതി നൽകിയത്.

വയോധികന് പരിക്ക്

മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് വയോധികന് പരിക്ക്. ബേപ്പൂർ നടുവട്ടം പെരച്ചനങ്ങാടിയിലാണ് സംഭവം. വയോധികന്റെ തലയിലേക്കാണ് മരക്കൊമ്പ് വീണത്. മാറാട് സ്വദേശി വിജയനാണ് പരിക്കേറ്റത്. ഉണങ്ങിയ കൊമ്പാണ് പൊട്ടി വീണത്. മരത്തിൻ്റെ കൂടുതൽ ശിഖരങ്ങൾ ഉണങ്ങി ഏത് നിമിഷവും ഒടിഞ്ഞ് വീഴാറായ നിലയിലാണ്.

ജവാന്‍ നിലച്ചത് ഗുരുതര വീഴ്ച

സര്‍ക്കാര്‍ വരുന്നതിന് മുമ്പേ പ്രതിസന്ധിയുണ്ട്. ജവാന്‍ നിലച്ചത് ഗുരുതര വീഴ്ചയെന്നും എക്‌സൈസ് മന്ത്രി എം ലിജു. ഉല്‍പാദനത്തിലും വിതരണത്തിലും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജവാന്‍ വിതരണ പ്രതിസന്ധിയില്‍ എം ആര്‍ അജിത് കുമാര്‍ വീഴ്ച വരുത്തിയോ എന്ന ചോദ്യത്തോടും ലിജു പ്രതികരിച്ചു. ഉത്തരവാദിത്തങ്ങള്‍ എല്ലാവരും കൃത്യമായി നിറവേറ്റണം. മുന്‍വിധിയോടെ പെരുമാറാന്‍ ഞാന്‍ തയ്യാറല്ലെന്നും ലിജു പറഞ്ഞു.

വി.എം. സുധീരനെതിരെ ഒളിയമ്പുമായി കെ. ബാബു

വി.എം. സുധീരനെതിരെ ഒളിയമ്പുമായി കെ. ബാബു. യുഡിഎഫില്‍ എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല. മദ്യനയം നിശ്ചയിക്കുന്നതും എക്‌സൈസ് വകുപ്പ് ഭരിക്കുന്നതും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓരോരുത്തര്‍ക്കും ഓരോ നയമാണ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്. അവരെല്ലാം സര്‍ക്കാരിനെ സഹായിക്കാന്‍ ശ്രമിക്കുന്നു എന്നാണ് താന്‍ കരുതുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും അത്തരം ആളുകളുടെ പിന്തുണ നല്ലവണ്ണം കിട്ടിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ വി.ഡി. സതീശന്‍ സര്‍ക്കാരിനേയും സഹായിരിക്കുന്നു എന്നാണ് കരുതേണ്ടത്. യുഡിഎഫ് മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ നടന്നത് നികുതി പ്രഖ്യാപിക്കുക മാത്രമാണ്.

വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യതയ്ക്കായി ആദ്യം ശ്രമിച്ചത് എല്‍ഡിഎഫ് ആണ്. ബജറ്റ് തയ്യാറാക്കുമ്പോള്‍ ധനകാര്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ മാത്രം കാര്യങ്ങള്‍ ധരിപ്പിച്ചാല്‍ മതി. ഇവിടെ ധനകാര്യവും മന്ത്രിയും മുഖ്യമന്ത്രിയും ഒരാള്‍ തന്നെയാണ്. അതിനാല്‍ ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തില്ല എന്ന് പറയുന്നതില്‍ കഴിവില്ലെന്നും കെ. ബാബു.

മുഖ്യമന്ത്രിക്കെതിരെ കുട്ടനാട്ടില്‍ പ്രതിഷേധം

കുട്ടനാട്ടില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

മൂലം വള്ളംകളിയുടെ ഭാഗമായി കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന റെജി ചെറിയാന്‍ എംഎല്‍എയുടെ ആവശ്യത്തെ പരിഹസിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. വള്ളംകളി പ്രേമികളെ അപമാനിച്ച മുഖ്യമന്ത്രി മാപ്പു പറയണമെന്നാണ് ആവശ്യം.

ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം

വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി 152 തസ്തികകള്‍ അനുവദിച്ച് സര്‍ക്കാര്‍. മെഡിക്കല്‍ ഓഫീസര്‍ - 12, നഴ്‌സിങ് ഓഫീസര്‍ - 47, ഫാര്‍മസിസ്റ്റ് ഗ്രേഡ് II- 60, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് II- 33 എന്നീ തസ്തികകളിലേക്കാണ് നിയമനം. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ആരോഗ്യ സ്ഥാപനങ്ങളില്‍ നിയമനം മുടങ്ങി കിടക്കുകയായിരുന്നു. നടപടി പി.എസ്.സി വഴി നിയമനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥികള്‍ പരാതി ഉന്നയിച്ചത്തിനെ തുടര്‍ന്ന്.

പൊലീസ് വാദം തള്ളി എസ്എഫ്‌ഐ

സെക്രട്ടറിയേറ്റ് സമരത്തിനിടെ എസ്എഫ്‌ഐക്കാര്‍ ബ്ലേഡ് ഉപയോഗിച്ചെന്ന പൊലീസ് ആരോപണം നിഷേധിച്ച് എസ്എഫ്‌ഐ. സമരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി പുറത്തുവിട്ടു. പൊലീസ് കള്ള വാര്‍ത്ത സൃഷ്ടിക്കുന്നെവെന്ന് സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്.

പനിച്ച് വിറച്ച് കേരളം

സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 95 പേര്‍ക്ക്. മൂന്ന് പനി മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. അമീബിക് മസ്തിഷ്‌കജ്വരം, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി എന്നീ രോഗങ്ങള്‍ ബാധിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. പേ വിഷബാധയിലും ഇന്ന് ഒരാള്‍ മരിച്ചു.

ഈ മാസം മാത്രം സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത് 1802 പേര്‍ക്കാണ്. ആകെ പനി ബാധിതരുടെ എണ്ണം 9817 ആയി. ഇതുവരെ 11 പേര്‍ക്ക് എലിപ്പനിയും 19 പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. എട്ട് പേര്‍ക്ക് ഷിഗെല്ലയും ബാധിച്ചു. കോഴിക്കോട് മൂന്ന് പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വയനാട് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്

തിരുവനന്തപുരം നഗരസഭയിലെ ഭരണ പ്രതിസന്ധിയില്‍ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരും. ആദ്യഘട്ടത്തില്‍ പ്രതിഷേധം നടത്താനും യുഡിഎഫ് തീരുമാനിച്ചു. ജൂണ്‍ 29 ന് നഗരസഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികള്‍ക്ക് ശേഷമായിരിക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫിന്റെ നിലപാട് നിര്‍ണായകമാകും.

മലയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം

വിലങ്ങാട് വാളൂക്ക് മലയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം. മലയില്‍ നിന്ന് ശബ്ദവും വെളിച്ചവുമെന്ന് നാട്ടുകാരാണ് വിവരം അറിയിച്ചത്. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എത്ര പേര്‍ കുടുങ്ങിയെന്ന് വ്യക്തമല്ല. മലയ്ക്ക് സമീപമുള്ള റോഡില്‍ ബൈക്കുകള്‍ നിര്‍ത്തിയിട്ടുണ്ട്.

യുവാക്കളെ കണ്ടെത്തി 

വിലങ്ങാട് വാളൂക്ക് മലയില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. വടകര ചോറോട് സ്വദേശികള്‍ക്കാണ് വഴിതെറ്റിയത്. മലയില്‍ നിന്ന് വെളിച്ചവും ശബ്ദവും ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മലയ്ക്ക് സമീപമുള്ള റോഡില്‍ ബൈക്കുകളും ഉണ്ടായിരുന്നു. ഇതോടെയാണ് മലയില്‍ ആളുകള്‍ കുടുങ്ങിയെന്ന സംശയം ഉയര്‍ന്നത്.

News Malayalam 24x7
newsmalayalam.com