
ചൈനയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഇന്ത്യൻ സൈന്യത്തിൻ്റെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ രാഹുൽ ആർ സിങ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം തങ്ങളുടെ വിവിധ ആയുധ സംവിധാനങ്ങൾ പരീക്ഷിക്കാൻ ലഭ്യമായ ഒരു "ലൈവ് ലാബ്" പോലെയാണ് ചൈന ഉപയോഗിച്ചതെന്ന് ലഫ്. ജനറല്‍ സിങ് ആരോപിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രിയിൽ (FICCI) മുതിർന്ന ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു ലഫ്. ജനറൽ.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ യഥാർത്ഥത്തിൽ മൂന്ന് എതിരാളികളെയാണ് നേരിട്ടതെന്ന് ലഫ്. ജനറല്‍ സിങ് പറഞ്ഞു. പാകിസ്ഥാനും ചൈനയും കൂടാതെ, ഇസ്ലാമാബാദിലേക്ക് സൈനിക ഹാർഡ്‌വെയർ വിതരണം ചെയ്യുന്നതിൽ തുർക്കിയും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. പാകിസ്ഥാൻ മുന്നിൽ നിന്ന് ഇന്ത്യയെ ആക്രമിച്ചപ്പോൾ ചൈന പിന്നിൽ നിന്ന് എല്ലാ പിന്തുണയും നൽകി. പാകിസ്ഥാന് ലഭിക്കുന്ന സൈനിക സംവിധാനത്തിൻ്റെ 81 ശതമാനവും ചൈനയിൽ നിന്നാണെന്നും ലഫ്. ജനറല്‍ സിങ് ആരോപിച്ചു.
"പാകിസ്ഥാൻ ആയിരുന്നു മുൻനിരയില്‍. സാധ്യമായ എല്ലാ പിന്തുണയും ചൈന അവർക്ക് നൽകി. അതിൽ അതിശയിക്കാനൊന്നുമില്ല. കാരണം കഴിഞ്ഞ അഞ്ച് വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ, പാകിസ്ഥാന് ലഭിക്കുന്ന സൈനിക ഹാർഡ്‌വെയറിന്റെ 81 ശതമാനവും ചൈനയില്‍ നിന്നാണ്," ലഫ്. ജനറൽ രാഹുൽ ആർ സിങ് പറഞ്ഞു.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂർ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയത്. പാകിസ്ഥാനിലെ ഒമ്പതോളം ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകർത്തത്. ഭീകരാക്രമണം ഉണ്ടായി 14ാം ദിവസമായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍. ഇതിനു പിന്നാലെ ശക്തമായ സംഘർഷമാണ് അതിർത്തി മേഖലകളില്‍ ഉടലെടുത്തത്.