

ഡല്‍ഹി: ജന്തർ മന്തറില്‍ രാത്രി വൈകിയും പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി. നാളെ നീറ്റ് പരീക്ഷ നടക്കാനിരിക്കെ ചോദ്യ പേപ്പർ ചോർച്ച വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ദർമേന്ദർ പ്രാധാന്‍റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും വൈകിട്ട് അഞ്ച് മണിക്ക് ശേഷം സമരം അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി.
പ്രതിഷേധം തുടർന്നതോടെ പൊലീസ് ജന്തർ മന്തറിലെ ലൈറ്റ് അണച്ചു. വെള്ളവും ഭക്ഷണവും ബാത്റൂം സൗകര്യവും ഉള്‍പ്പെടെ പൊലീസ് നിഷേധിച്ചെങ്കിലും പിന്നീട് പുനസ്ഥാപിച്ചു. ഇതോടെ രാത്രി മുഴുവന്‍ ജന്തർ മന്തറില്‍ സമാധാനപൂർവ്വം പ്രതിഷേധിക്കുമെന്ന് സിജെപി അറിയിച്ചു. കേന്ദ്ര മന്ത്രിക്കെതിരെ സിജെപി ഡൽഹിയിൽ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രതിഷേധമാണിത്. ഉച്ചക്ക് രണ്ട് മണിയോടെ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ സമരവേദിയിലെത്തി.
ഡല്‍ഹിയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രതിഷേധത്തിന് ശേഷം പൂനെ, ലക്‌നൗ, അമൃത്‌സര്‍, ഹൈദരാബാദ്, ജയ്‌പൂർ എന്നിവിടങ്ങളിലും സിജെപി ധര്‍ണ നടത്തിയിരുന്നു. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അനിശ്ചിതകാല ധര്‍ണയായി മാറുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ പ്രതിഷേധത്തിൻ്റെ ഭാഗമാകാനും പരിപാടികള്‍ അവതരിപ്പിക്കാനും കലാകാരന്മാരെയും ഗായകരെയും ക്ഷണിച്ചിരുന്നു.