

പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തി. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശമായ ചൂരല്‍മലയിലെ ക്യാംപുകള്‍ സന്ദര്‍ശിക്കുകയാണ് രാഹുലും പ്രിയങ്കയും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അവർക്കൊപ്പമുണ്ട്.
ചികിത്സയിൽ ഉള്ളവരെയും ചൂരല്‍മലയിലെ ദുരന്തബാധിത പ്രദേശങ്ങളും രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കും. ജൂലൈ 31ന് തന്നെ ഇരുവരും എത്തുമെന്ന് നേരത്തെ ഇരുവരും അറിയിച്ചിരുന്നെങ്കിലും, പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതോടെ യാത്ര മാറ്റിവെക്കുകയായിരുന്നു.
രാഹുൽ ഗാന്ധിയും പ്രിയങ്കയും മടങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ചൂരൽമലയിലെത്തി. രക്ഷാദൗത്യത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥരോട് വിവരങ്ങളെല്ലാം ചോദിച്ച് മനസിലാക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്.
വയനാട്ടിലെ ദുരന്തമുണ്ടായ സ്ഥലങ്ങളിൽ ഒരേ മനസോടെ രക്ഷാപ്രവർത്തനം നടത്താനും, തുടർപ്രവർത്തനം ഏകോപിതമായി നടത്താനുമാണ് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭാ ഉപസമിതി ഇവിടെ ഫലപ്രദമായി പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. റവന്യൂ മന്ത്രി, വനം വകുപ്പ് മന്ത്രി, പൊതുമരാമത്ത് മന്ത്രി, എസ്‌സി/ എസ്‌ടി മന്ത്രി എന്നിവർ വയനാട് കേന്ദ്രീകരിച്ച് പ്രവർത്തനം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.