റിജിത്ത് വധക്കേസ്: ഒരു രാഷ്ട്രീയപാർട്ടിക്കാരും ഇനി കൊലക്കത്തിയെടുക്കരുത്, കൊല ചെയ്യരുത്; പ്രതീക്ഷിച്ചത് വധശിക്ഷയെന്ന് കുടുംബം

വക്കീലിനും ന്യായാധിപനും പാർട്ടിക്കും നാട്ടുകാർക്കും റിജിത്തിന്റെ സുഹൃത്തുക്കളും കുടുംബം നന്ദി അറിയിച്ചു
റിജിത്ത് വധക്കേസ്: ഒരു രാഷ്ട്രീയപാർട്ടിക്കാരും ഇനി കൊലക്കത്തിയെടുക്കരുത്, കൊല ചെയ്യരുത്; പ്രതീക്ഷിച്ചത് വധശിക്ഷയെന്ന് കുടുംബം
Published on

റിജിത്ത് വധക്കേസിൽ പ്രതികൾക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കുടുംബം. ഒരു രാഷ്ട്രീയപാർട്ടിക്കാരും ഇനി കൊലക്കത്തിയെടുക്കരുതെന്നും കൊല ചെയ്യരുതെന്നും റിജിത്തിന്റെ അമ്മ ജാനകി പറഞ്ഞു. മകന് നീതി ലഭിക്കാനായി പോരാടിയ വക്കീലിനും ന്യായാധിപനും പാർട്ടിക്കും നാട്ടുകാർക്കും റിജിത്തിന്റെ സുഹൃത്തുക്കളും കുടുംബം നന്ദി അറിയിച്ചു.

"19 വ‍ർഷവും മൂന്ന് മാസവും കാത്തിരുന്ന ശേഷമാണ് ഈ വിധി ലഭിച്ചിരിക്കുന്നത്. ഇതിനു വേണ്ടി കാത്തിരുന്ന അവന്റെ അച്ഛൻ ലോകം വെടിഞ്ഞിട്ട് രണ്ട് വർഷമായി. വിധി വന്നതോടെ അല്‍പ്പം എങ്കിലും ആശ്വാസമുണ്ട്. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ഒരിക്കലും അവർ പുറത്തുവരാൻ പാടില്ല. അവിടുന്ന് തന്നെ അവരുടെ ജീവിതം തീരണം. അതാണ് എനിക്ക് വേണ്ടത്", ജാനകി പറഞ്ഞു. എന്നാലും തനിക്ക് നഷ്ടപ്പെട്ടത് തിരിച്ചുകിട്ടില്ലെന്നും അത് കിട്ടിയാല്‍‌ മാത്രമേ തനിക്ക് പൂർണമായും ആശ്വസിക്കാൻ പറ്റുവെന്നും പറഞ്ഞ ജാനകി വികാരാധീനയായി.

"വലിയ സന്തോഷമുണ്ട്. എന്നാലും 12 വർഷം കഴിഞ്ഞാൽ ഇവർ പുറത്തോട്ടല്ലെ ഇറങ്ങുന്നത്. ആർക്കും തൂക്ക് കയറൊന്നും കിട്ടിയിട്ടില്ലല്ലോ. അതിൽ നിരാശയുണ്ട്. ഒരു അമ്മയ്ക്കും പെങ്ങൾക്കും ഈ ​ഗതി ഇനിയുണ്ടാകരുത്",  സഹോദരി ശ്രീജ പറഞ്ഞു.

അതേസമയം, വിധിയിൽ അപ്പീൽ പോകുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ബിജെപി അറിയിച്ചു.  വിധി സ്വാ​ഗതം ചെയ്ത സിപിഎം നേതാവ് പി. ജയരാജന്‍ ഇത് ഓർമപ്പെടുത്തുന്നത് കേരളത്തിൽ ആർഎസ്എസ് നടത്തിയിരിക്കുന്ന നിരവധി കൊലപാതകങ്ങളെയാണെന്ന് പറഞ്ഞു. സിപിഎമ്മിനെ തകർത്താൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്ന സാഹചര്യത്തിലാണ് ഇത്രയും ബീഭത്സമായ കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. അതിലൊന്നാണ് റിജിത്തിന്റെ കൊലപാതകമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രതികള്‍ 1,10,000 രൂപ വീതം പിഴയും അടയ്ക്കണം. 1,2,4,5,6,10 പ്രതികൾക്ക് 18 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. പ്രതികളെല്ലാവരും ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ്. 2005 ഒക്ടോബര്‍ മൂന്നിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിജിത്ത് കൊല്ലപ്പെട്ടത്. കണ്ണപുരം തച്ചങ്കണ്ടിയാല്‍ ക്ഷേത്രത്തിനടുത്തു വെച്ച് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു വരികയായിരുന്ന റിജിത്തിനെ ആര്‍എഎസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com