
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ ഇറാൻ പ്രോജക്ട് ഡയറക്ടർ അലി വെയ്സ് അൽജസീറയോട് പറഞ്ഞു. ട്രംപിന്റെ കീഴടങ്ങൽ ആവശ്യം ഇറാൻ അനുസരിക്കാൻ സാധ്യതയില്ല. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ സ്റ്റീവ് വിറ്റ്കോഫ് ഇറാനിയൻ പ്രതിനിധികളുമായി മസ്കറ്റിൽ കൂടിക്കാഴ്ച നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഇറാനെ ആക്രമിക്കാൻ ഇസ്രയേലിന് ട്രംപ് പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നും അലി വെയ്സ് പറഞ്ഞു. ആയത്തൊള്ള അലി ഖമേനി ഒളിച്ചിരിക്കുന്ന സ്ഥലം അറിയാമെന്നും, ഇപ്പോള്‍ വധിക്കാൻ ഉദ്ദേശ്യമില്ലെന്നും ഖമേനി നിരുപാധികം കീഴടങ്ങണമെന്നുമുള്ള ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അലി വെയ്സിൻ്റെ പ്രതികരണം.
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ വധിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് നെതന്യാഹുവിന്റെ പ്രസ്താവനയുണ്ടായിരുന്നു. ഖമേനിയെ വധിച്ചാൽ യുദ്ധം അവസാനിക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ പരാമർശം. ഈ ഘട്ടത്തിലാണ് ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകി ട്രംപ് രംഗത്തെത്തിയത്. ഇറാന്‍ നിരുപാധികം കീഴടങ്ങണം. ആയത്തൊള്ള അലി ഖമേനി ഒളിച്ചിരിക്കുന്ന സ്ഥലം അറിയാമെന്നും, ഇപ്പോള്‍ വധിക്കാൻ ഉദ്ദേശ്യമില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.
യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് നേരിട്ട് ഒരു പ്രസ്താവന ട്രംപ് ഇറക്കുന്നത്. യുഎസ് പൗരന്‍മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് പറഞ്ഞു. ജനങ്ങൾക്കുനേരെ മിസൈൽ ഉപയോഗിക്കുന്നത് ഇറാൻ നിർത്തണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജറുസലേമിലെ യുഎസ് എംബസി മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
മധ്യേഷ്യയിൽ സംഘർഷം ആറാം ദിനത്തിലെത്തിയിട്ടും ആക്രമണ ഭീതി ഒഴിയുന്നില്ല. ഇരുരാജ്യങ്ങളും ആക്രമണം അവസാനിപ്പിക്കുന്നതിൽ ധാരണയായില്ല. ഇസ്രായേൽ ആക്രമണം തുടരുന്നത് നിർത്തിവെക്കുകയാണെങ്കിൽ പ്രത്യാക്രമണം ഒഴിവാക്കുമെന്നാണ് ഇറാൻ അറിയിച്ചത്. എന്നാൽ ഇറാൻ്റെ ആണവ ഇന്ധനം വികസിപ്പിക്കുന്നത് തടയുന്നത് വരെ ആക്രമണം തുടരുമെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ഉറപ്പിച്ചു പറഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തൊടുത്തുവിട്ടത്. പിന്നീട് ഇറാൻ്റെ പ്രത്യാക്രമണത്തിനും ലോകം സാക്ഷിയായി. എല്ലാ സീമകളും ഭേതിച്ചുകൊണ്ടുള്ള കനത്ത ആക്രമണപരമ്പരയാണ് പിന്നീട് ഉണ്ടായത്. ഇരുരാജ്യങ്ങളിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായി. പ്രധാന കെട്ടിടങ്ങൾ തകർന്നു. നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരിച്ചടികൾക്ക് അയവുണ്ടായെങ്കിലും ഇതുവരെയും അറുതി ഉണ്ടായിട്ടില്ല.