'മേക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ'; ഇറാനില്‍ യുഎസ് ലക്ഷ്യമാക്കുന്നത് ഭരണമാറ്റമോ? സൂചന നല്‍കി ട്രംപ്

ഇറാൻ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമില്ലെന്ന വൈറ്റ് ഹൗസ് പ്രസ്താവനയ്ക്ക് വിരുദ്ധമായ പോസ്റ്റുമായി ഡൊണാൾഡ് ട്രംപ്
US President Donald Trump
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്ANI
Published on

ഇറാൻ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമില്ലെന്ന വൈറ്റ് ഹൗസ് പ്രസ്താവനയ്ക്ക് വിരുദ്ധമായ പോസ്റ്റുമായി ഡൊണാൾഡ് ട്രംപ്. ഇറാനിൽ ഭരണമാറ്റം വേണമെന്നാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. ഇറാന്റെ ആണവായുധ കേന്ദ്രങ്ങള്‍ക്കു നേരെ യുഎസ് നടത്തിയ ആക്രമണത്തോടെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

'മേക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ' എന്ന 'മിഗാ' മുദ്രാവാക്യവുമായാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. "ഭരണമാറ്റം" എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല, പക്ഷേ നിലവിലെ ഇറാനിയൻ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ കഴിയുന്നില്ലെങ്കിൽ, എന്തുകൊണ്ട് ഒരു ഭരണമാറ്റം ഉണ്ടായിക്കൂടാ?, എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ചോദ്യം. ലക്ഷ്യത്തിലെത്തും വരെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെയും പ്രഖ്യാപനം.

ഇറാനെതിരായ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാസമിതി കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേർന്നിരുന്നു. സംഘർഷത്തിലെ യുഎസ് ഇടപെടൽ അപകടകരമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ആക്രമണങ്ങൾ പ്രതികാരത്തിന്റെ കുത്തൊഴുക്കിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. നയതന്ത്രം നിലനിൽക്കണമെന്നും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പുനൽകണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും യുഎൻ പിന്തുണയ്ക്കും. ആണവ നിർവ്യാപന ഉടമ്പടി അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും ആണിക്കല്ലാണ്. ഇറാൻ അതിനെ പൂർണമായും മാനിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. എല്ലാ അംഗരാജ്യങ്ങളും യുഎൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.

US President Donald Trump
ഇറാനെടുക്കുമോ കടുത്ത തീരുമാനം? ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി; ആഗോള എണ്ണ വിപണിയില്‍ ആശങ്ക

ഇറാൻ ആണവായുധം നിർമിക്കുന്നുവെന്ന കെട്ടിച്ചമച്ചതും അസംബന്ധവുമായ കാരണത്താലാണ് യുഎസ് ഇറാനെ ആക്രമിച്ചതെന്ന് ഇറാൻ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. യുഎസിന്റെയും ഇസ്രയേലിൻ്റെയും പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. യുഎസ് ആക്രമണത്തിനെതിരെ സ്വയംപ്രതിരോധത്തിന് ഇറാന് അവകാശമുണ്ടെന്നും ഇറാൻ പ്രതിനിധി അമീർ സെയ്ദി പറഞ്ഞു. യുദ്ധ സാഹചര്യത്തെ ആശ്രയിച്ചാവും യുഎസിനോടുള്ള പ്രതികരണമെന്നും ഇറാൻ വ്യക്തമാക്കി. ഇറാനെതിരായ ആക്രമണങ്ങൾ യുഎസിന്റെയും യൂറോപ്യൻ പങ്കാളികളുടെയും രാഷ്ട്രീയ പ്രേരിതമായ പ്രവർത്തനങ്ങളുടെ ഫലമെന്നും ഇറാൻ ആരോപിച്ചു. ഫ്രാൻസും യുകെയും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിശബ്ദതയും ഇരട്ടത്താപ്പും അപലപനീയവുമെന്നും ഇറാൻ കുറ്റപ്പെടുത്തി.

ഇറാന്റെ ആണവ ഭീഷണി തടയാൻ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയതെന്ന് യുഎസ് പ്രതിനിധിയും വ്യക്തമാക്കി. ഇറാൻ ആണവായുധ പദ്ധതി മറച്ചുവെക്കുകയും ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. യുഎസ് പൗരന്മാർക്കെതിരെയോ സൈനിക താവളങ്ങൾക്ക് നേരെയോ ഇറാന്റെ ആക്രമണമുണ്ടായാൽ വിനാശകരമായ തിരിച്ചടിയുണ്ടാകുമെന്നും യുഎസ് അംബാസിഡർ മുന്നറിയിപ്പ് നൽകി.

ലോകം ട്രംപിന് നന്ദി പറയണമെന്നായിരുന്നു ഇസ്രയേൽ പ്രതിനിധിയുടെ പ്രതികരണം. പലരും മടിച്ച് നിന്നപ്പോൾ ട്രംപ് പ്രവർത്തിച്ച് കാണിച്ചുവെന്നും ഇസ്രയേൽ പ്രതിനിധി പറഞ്ഞു. ഇറാൻ സംയമനം പാലിക്കണമെന്ന് യുഎന്നിലെ യുകെ പ്രതിനിധി പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകരുത്. ഇറാന്റെ ആണവപദ്ധതി ലോകസമാധാനത്തിനും അന്താരാഷ്ട്ര സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണ്. സൈനിക നടപടിയിലൂടെ സ്ഥിരമായ പരിഹാരമുണ്ടാക്കാൻ കഴിയില്ല. ചർച്ചയിലൂടെ നയതന്ത്ര പരിഹാരം കണ്ടെത്തണമെന്നും യുകെ ആവശ്യപ്പെട്ടു.

US President Donald Trump
സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേറാക്രമണം; കുട്ടികളുൾപ്പെടെ 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇതിനിടെ ട്രംപിനെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത പാകിസ്ഥാനും ഐക്യരാഷ്ട്രസഭയിൽ യുഎസ് ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. യുഎന്നിലെ പാക് അംബാസിഡർ ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇറാനെതിരായ യുഎസ് ആക്രമണത്തെ ചൈനയും അപലപിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് ആശങ്കയുണ്ടെന്നും, അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതായും ചൈന യുഎൻ സുരക്ഷാ സമിതിയെ അറിയിച്ചു.

ഐക്യരാഷ്ട്രസഭയിൽ യുഎസിനെതിരെ റഷ്യയും രംഗത്തെത്തി. അന്താരാഷ്ട്ര സമൂഹത്തിന് ഘടകവിരുദ്ധമായാണ് യുഎസ് പ്രവർത്തിക്കുന്നത്. ഇറാനിലെ ആക്രമണത്തിലൂടെ യുഎസ് ഒരു പാൻഡോറ ബോക്സ് തുറന്നു. അതിലൂടെ എന്തെല്ലാം ദുരന്തങ്ങളാണുണ്ടാവുകയെന്നത് പ്രവചനാതീതമെന്നും റഷ്യൻ പ്രതിനിധി പറഞ്ഞു. ഇറാന്റെ ആണവകേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിൽ അപലപിച്ചും, അടിയന്തരവും നിരുപാധികവുമായ വെടിനിർത്തൽ ആവശ്യപ്പെട്ടും റഷ്യയും, ചൈനയും, പാകിസ്ഥാനും മുന്നോട്ട് വെച്ച കരട് പ്രമേയം അടുത്ത ആഴ്ച ചർച്ച ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com