
ജന്മാവകാശ പൗരത്വ വിഷയത്തിൽ യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂല വിധിയുമായി സുപ്രീം കോടതി. പ്രസിഡൻ്റിൻ്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രസിഡൻ്റിൻ്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മേരിലാൻഡ്, മസാച്യുസെറ്റ്സ്, വാഷിംഗ്ടൺ എന്നീ സ്റ്റേറ്റുകളിലെ ഫെഡറൽ ജഡ്ജിമാർ പുറപ്പെടുവിച്ച മൂന്ന് രാജ്യവ്യാപകമായ ഇൻജക്ഷൻ ഉത്തരവുകളുടെ പരിധി ചുരുക്കണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ അഭ്യർഥന. സുപ്രീംകോടതിയിലെ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും ട്രംപിന് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്. യാഥാസ്ഥിതികനായ ജസ്റ്റിസ് ആമി കോണി ബാരറ്റാണ് വിധി എഴുതിയത്.
കീഴ്‌ക്കോടതികളോട് അവരുടെ ഇന്‍ജക്ഷന്‍ ഉത്തരവിന്റെ സാധ്യത പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി, വിധി പുറപ്പെടുവിച്ച് 30 ദിവസത്തിനുശേഷം മാത്രമേ ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രാബല്യത്തിൽ വരൂ എന്നും വ്യക്തമാക്കി.
സുപ്രീം കോടതി വിധി വലിയ വിജയമെന്നായിരുന്ന ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് നടത്തിയ പ്രസ്താവനയിൽ ട്രംപ് ഈ വിധിയെ "അത്ഭുതകരമായ തീരുമാനം" എന്നാണ് വിശേഷിപ്പിച്ചത്. ഭരണഘടനയ്ക്കും അധികാര വിഭജനത്തിനും നിയമവാഴ്ചയ്ക്കും കോടതി മഹത്തായ വിജയം നൽകിയെന്നും എക്സിക്യൂട്ടീവിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി ഏർപ്പെടുത്തിയ നിരോധനങ്ങളുടെ അമിത ഉപയോഗം റദ്ദാക്കിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ആദ്യ ദിവസം തന്നെയാണ് ഡൊണാള്‍ഡ് ട്രംപ് ജന്മാവകാശ പൗരത്വത്തിന് നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചത്. ഈ ഉത്തരവ് പ്രകാരം, മാതാപിതാക്കളിൽ ഒരാളെങ്കിലും യുഎസ് പൗരനോ നിയമപരമായ സ്ഥിര താമസക്കാരനോ (ഗ്രീൻ കാർഡ് ഉടമ) അല്ലാത്ത, രാജ്യത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ല. ട്രംപിന്റെ ഈ ഉത്തരവിലൂടെ പ്രതിവർഷം 1,50,000ത്തിലധികം നവജാതശിശുക്കൾക്കാണ് യുഎസ് പൗരത്വം നിഷേധിക്കപ്പെടുക. 22 സ്റ്റേറ്റുകളിലെ ഡെമോക്രാറ്റിക് അറ്റോർണി ജനറലുമാരും കുടിയേറ്റ അവകാശ വക്താക്കളും ഗർഭിണികളായ കുടിയേറ്റക്കാരുമാണ് ഉത്തരവിനെ ചൊദ്യം ചെയ്ത് ഹർജിയുമായി രംഗത്തെത്തിയത്.
1861-1865ലെ ആഭ്യന്തര യുദ്ധത്തിനുശേഷം 1868ൽ യുഎസില്‍ അടിമത്തം അവസാനിപ്പിച്ചുകൊണ്ട് നിലവില്‍ വന്ന 14-ാം ഭേദഗതിക്ക് വിരുദ്ധമാണ് ട്രംപിന്റെ നിർദേശം എന്നായിരുന്നു എതിർകക്ഷികളുടെ വാദം. "യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ചവരോ സ്വാഭാവികവൽക്കരിക്കപ്പെട്ടവരോ, അതിന്റെ അധികാരപരിധിക്ക് വിധേയരായവരോ ആയ എല്ലാവരും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും അവർ താമസിക്കുന്ന സ്റ്റേറ്റിലേയും പൗരന്മാരാണ് എന്നാണ് 14-ാം ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.