കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 11 ആയി; 10,000ത്തോളം കെട്ടിടങ്ങൾ നശിച്ചതായി റിപ്പോർട്ട്

തീ പടർന്നു പിടിച്ച പ്രദേശങ്ങളിൽ ഇപ്പോഴും റെഡ് ഫ്ലാഗ് മുന്നറിയിപ്പ് തുടരുകയാണ്
കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 11 ആയി; 10,000ത്തോളം കെട്ടിടങ്ങൾ നശിച്ചതായി റിപ്പോർട്ട്
Published on

കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 11 ആയി. 10,000ത്തോളം കെട്ടിടങ്ങൾ നശിച്ചതായും റിപ്പോർട്ടുണ്ട്. തീ പടർന്നു പിടിച്ച പ്രദേശങ്ങളിൽ ഇപ്പോഴും റെഡ് ഫ്ലാഗ് മുന്നറിയിപ്പ് തുടരുകയാണ്. തീ പിടിച്ചയിടങ്ങളിൽ വ്യാപകമായി പുക ഉയരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ അടിയന്തരാവസ്ഥ തുടരുകയാണ്. ശക്തമായ കാറ്റുണ്ടാകുന്നതിനാൽ പ്രദേശത്ത് ഇനിയും മരണസംഖ്യ ഉയരാൻ ഇടയാക്കുമെന്നാണ് പ്രാഥമിക നിഗമനം.

ലോസ് ആഞ്ചലസിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശമായസാഹചര്യത്തിലൂടെയാണ് നഗരം കടന്നുപോകുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ കാട്ടുതീ പടർന്നുപിടിച്ചത്. രണ്ടു ദിവസങ്ങൾ കഴിയുമ്പോഴെക്കും, ലോസ് ആഞ്ചലസിൻ്റെ ആത്മാവിനെയടക്കം തീ വിഴുങ്ങിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സാധാരണക്കാരെന്നോ, ഹോളിവുഡ് താരങ്ങളെന്നോ വ്യത്യാസമില്ലാതെ ലോസ് ആഞ്ചലസിൽ കാട്ടുതീ പടരുന്നുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.


ലോസ് ആഞ്ചലസിലെ കാട്ടുതീ കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവമാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. കാലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായും ബൈഡൻ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസിലെ ആളുകൾ 'ഒരു പേടിസ്വപ്നത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്' പറഞ്ഞ ബൈഡൻ, അഗ്നിശമന സേനാംഗങ്ങളെ 'ഹീറോകൾ' എന്ന് വാഴ്ത്തുകയും ചെയ്തു. സംസ്ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും ജോ ബൈഡൻ വാഗ്ദാനം ചെയ്തു.


400 ഫെഡറൽ അഗ്നിശമന സേനാംഗങ്ങളും 30 അഗ്നിശമന വിമാനങ്ങളും ഹെലികോപ്റ്ററുകളും അപകടസ്ഥലത്ത് എത്തിക്കും. പെൻ്റഗൺ എട്ട് വലിയ വിമാനങ്ങളെയും 500 കാട്ടുതീ ക്ലിയറൻസ് ഉദ്യോഗസ്ഥരെയും അയയ്ക്കുമെന്നും ബൈഡൻ പറഞ്ഞു. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് ഗവർണർ ഗാവിൻ ന്യൂസോമിൻ്റെ അഭ്യർഥന പ്രകാരം ആദ്യത്തെ 180 ദിവസത്തേക്ക് ദുരന്തത്തെ നേരിടുന്നതിനുള്ള ചെലവിൻ്റെ 100 ശതമാനം ഫെഡറൽ ഗവൺമെൻ്റ് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com