fbwpx
ഈ വര്‍ഷം സംസ്ഥാനത്ത് പേ വിഷബാധയേറ്റ് 14 മരണം; ഒരു മാസത്തിനിടെ മരിച്ചത് മൂന്ന് കുട്ടികള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 06 May, 2025 01:14 PM

ഈ വര്‍ഷം മാത്രം നായയുടെ കടിയേറ്റ് ചികിത്സ തേടിയത് ഒരു ലക്ഷത്തിലേറെ പേരാണ്. കഴിഞ്ഞ വര്‍ഷം ഈ കണക്കുകള്‍ 3.16 ലക്ഷം ആയിരുന്നു

KERALA


കഴിഞ്ഞ മാസം എട്ടാം തീയതി വീട്ടുമുറ്റത്ത് വച്ചാണ് ഏഴ് വയസ്സുകാരി നിയാ ഫൈസലിനെ തെരുവുനായ കടിച്ചത്. കൈയ്യില്‍ ഗുരുതരമായി മുറിവേറ്റ കുട്ടിയെ കൊല്ലം വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആദ്യഘട്ടത്തില്‍ തന്നെ രണ്ട് ഡോസ് വാക്‌സിന്‍ കുട്ടിയ്ക്ക് നല്‍കിയിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം കൊല്ലത്തെ ആശുപത്രിയിലേക്ക് മാറ്റി, പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചു. വിഷബാധ മൂര്‍ച്ഛിച്ച് നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നിയയുടെ ജീവന്‍ നഷ്ടമായത്.

നിയയുടെ കൈഞരമ്പിന് കടിയേറ്റിരുന്നു. വാക്‌സീന്‍ പ്രവര്‍ത്തിച്ച് തുടങ്ങും മുമ്പേ വൈറസ് തലച്ചോറിലെത്തിയിരിക്കാമെന്നും ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ ആകെ 14 പേരാണ് കേരളത്തില്‍ പേ വിഷബാധയേറ്റ് മരിച്ചത്. ഇതിലേറെയും വാക്‌സീന്‍ എടുത്തവരാണ്. ഏപ്രില്‍ മാസം മാത്രം ആറ് പേര്‍ പേ വിഷബാധയേറ്റ് മരിച്ചു. ഒരു മാസത്തിനിടെ വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു. ഏപ്രില്‍ 9 ന് പത്തനംതിട്ട സ്വദേശി പതിമൂന്നുകാരി ഭാഗ്യലക്ഷ്മി, ഏപ്രില്‍ 29 ന് മലപ്പുറം സ്വദേശി ആറ് വയസ്സുള്ള സിയ ഫാരിസ്, കഴിഞ്ഞ ദിവസം മരിച്ച കൊല്ലം സ്വദേശി ഏഴുവയസ്സുകാരി നിയ ഫൈസല്‍ എന്നിങ്ങനെ ഒരു മാസത്തിനിടെ വാക്‌സിന്‍ എടുത്തിട്ടും മൂന്ന് കുട്ടികള്‍ പേ വിഷബാധയേറ്റ് മരിച്ചു.


Also Read: ''മുറിവില്‍ ഒന്നും ചെയ്യാതെ വീട്ടിലേക്ക് വിട്ടു"; അഞ്ചര വയസുകാരി പേ വിഷബാധയേറ്റ് മരിച്ചതിൽ കോഴിക്കോട് മെഡി. കോളേജിനെതിരെ കുടുംബം


ഈ വര്‍ഷം മാത്രം നായയുടെ കടിയേറ്റ് ചികിത്സ തേടിയത് ഒരു ലക്ഷത്തിലേറെ പേരാണ്. കഴിഞ്ഞ വര്‍ഷം ഈ കണക്കുകള്‍ 3.16 ലക്ഷം ആയിരുന്നു. കേരളത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം ആളുകളില്‍ 1470 പേര്‍ക്ക് പട്ടികടിയേല്‍ക്കുന്നുവെന്നാണ് കണക്കുകള്‍.

റാബിസ് വൈറസ് അപകടകാരിയാകുന്നത് എങ്ങനെ?

നാഡിയിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തുന്നതാണ് റാബിസ് വൈറസിന്റെ സ്വഭാവം. നാഡിയിലേക്ക് നേരിട്ട് വൈറസ് കയറുന്ന മുറിവാണെങ്കില്‍ അപകടസാധ്യത കൂടുതലാണ്. മുറിവേല്‍ക്കുന്ന ശരീരഭാഗം, മുറിവിന്റെ ആഴം എന്നിവയും നിര്‍ണായകമാണ്. കുട്ടികള്‍ക്ക് ഉയരം കുറവായതിനാല്‍ തല, മുഖം അടക്കമുള്ള ഭാഗങ്ങളിലാണ് കൂടുതലും കടിയേല്‍ക്കുന്നത്. വൈറസ് ഉടനടി തലച്ചോറിലേക്ക് പ്രവേശിക്കാന്‍ ഇത് ഇടയാക്കും. വാക്‌സിന്റെ പ്രതിരോധം പ്രവര്‍ത്തിച്ച് തുടുങ്ങും മുന്‍പ് തന്നെ വൈറസ് ശരീരത്തില്‍ സജീവമാകാനും ഇത് കാരണമാകും.

വാക്‌സിന്‍ സൂക്ഷിക്കേണ്ടത് എങ്ങനെ?

വാക്‌സിന്‍ സൂക്ഷിക്കുന്നതിലും കുത്തിവെയ്ക്കുന്നതിലും ഉയര്‍ന്ന ജാഗ്രത വേണം. 2 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. വാക്‌സിന്‍ എടുക്കുമ്പോള്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ മാംസഭാഗത്ത് തങ്ങിനില്‍ക്കുന്നതുപോലെ എടുക്കണം. കുത്തിവെയ്ക്കുമ്പോള്‍ സൂചി ചര്‍മം കടന്ന് ആഴത്തില്‍ പോയാല്‍ ഫലം കാണില്ല.


Also Read: "മാലിന്യം തിന്നാന്‍ വന്ന പട്ടികളാണ് എന്റെ കുട്ടിയെ കടിച്ചു കീറിയത്"; പേവിഷബാധയേറ്റ് മരിച്ച ഏഴ് വയസുകാരിയുടെ അമ്മ


കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

കടിയേറ്റയുടന്‍ ചെയ്യുന്ന പ്രഥമ ശുശ്രൂഷ വൈറസ് ബാധ തടയുന്നതില്‍ നിര്‍ണായകമാണ്. കടിയേറ്റ ഭാഗം പൈപ്പ് തുറന്നിട്ട് 15 മിനിറ്റോളം സോപ്പ് ഉപയോഗിച്ച് കഴുകണം. പരമാവധി സോപ്പ് കട്ട ഉപയോഗിച്ച് തന്നെ മുറിവ് കഴുകാന്‍ ശ്രമിക്കണം. മുറിവ് നന്നായി കഴുകുന്നത് വൈറസിനെ പുറത്തുകളയാന്‍ സഹായിക്കും. ശേഷം ബിറ്റാഡിന്‍ പോലുള്ള അണുനാശിനി മുറിവിലേക്ക് ഒഴിക്കണം. ഉപ്പ്, മഞ്ഞള്‍പ്പൊടി, പച്ചിലച്ചാറുകള്‍ തുടങ്ങി ഒന്നും മുറിവില്‍ പുരട്ടരുത്. ഇത്രയും ചെയ്ത ശേഷം ചെറിയ മുറിവാണെങ്കില്‍ പോലും വൈദ്യസഹായം തേടുക.

മുറിവ് കെട്ടാനോ ബാന്‍ഡേജിടാനോ പാടില്ല, തുറന്നുതന്നെ ആശുപത്രിയിലെത്തിക്കാം. ആശുപത്രിയിലെത്തിച്ച ഉടന്‍ ആന്റി റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവെപ്പ് എടുക്കണം. ആദ്യ രണ്ടാഴ്ചയിലെ സംരക്ഷണത്തിന് ഇമ്മ്യൂണോഗ്ലോബുലിന്‍ ഓരോ മുറിവിലും കുത്തിവെയ്ക്കണം. അവസാനഘട്ടമാണ് വാക്‌സിനേഷന്‍, രണ്ടാഴ്ചയ്ക്ക് ശേഷമെ വാക്‌സിന്‍ പ്രതിരോധം നല്‍കൂ. കൃത്യമായ ഇടവേളകളില്‍ തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനും ശ്രദ്ധിക്കണം. നായ, പൂച്ച, എലി, അണ്ണാന്‍ തുടങ്ങി ഏത് മൃഗവും മാന്തിയാലും നക്കിയാലും കടിച്ചതായി പരിഗണിക്കണം. ഇതുവരെ പറഞ്ഞ എല്ലാ മുന്‍കരുതല്‍ നടപടികളും ഇക്കാര്യത്തിലും എടുക്കണം.


വളര്‍ത്തുമൃഗങ്ങളെയും സൂക്ഷിക്കാം

വളര്‍ത്തുനായക്കും പൂച്ചയ്ക്കും മൂന്ന് മാസം പ്രായമെത്തുമ്പോള്‍ ആദ്യ വാക്‌സീന്‍ എടുക്കണം. നാല് ആഴ്ചയ്ക്ക് ശേഷം ബൂസ്റ്റര്‍ കുത്തിവെയ്പ്പ് നല്‍കണം. വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവെയ്പ്പ് ആവര്‍ത്തിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് പുറത്ത് നിന്നുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.


മുന്‍കൂട്ടി പ്രതിരോധിക്കാം

മനുഷ്യര്‍ക്ക് മൂന്ന് ഡോസായി പ്രി എക്‌സ്‌പോഷര്‍ റാബിസ് വാക്‌സീന്‍ എടുക്കാം. ഇത് ശരീരത്തില്‍ ആന്റി ബോഡികള്‍ ഉണ്ടാകുന്നതിന് സഹായിക്കും. കുട്ടികള്‍ക്കെങ്കിലും പ്രി എക്‌സ്‌പോഷറായി വാക്‌സിനെടുക്കുന്നത് ഗുണം ചെയ്യും. ഇതിന് ശേഷം കടിയേറ്റാലും കൃത്യമായ ചികിത്സാരീതികള്‍ കൂടി പിന്തുടരണം.

NATIONAL
"ആക്രമണം നടക്കുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് 3 ദിവസം മുൻപ് പ്രധാനമന്ത്രിക്ക് കിട്ടി, എന്നിട്ടും നടപടിയെടുത്തില്ല"; കേന്ദ്രത്തിനെതിരെ മല്ലികാർജുൻ ഖാർഗെ
Also Read
user
Share This

Popular

KERALA
IPL 2025
ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് 15 കാരനോട് വൈരാഗ്യം; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍