
ഭോപ്പാലിൽ ആദായനികുതി വകുപ്പും ലോകായുക്ത പൊലീസും നടത്തിയ റെയ്ഡുകളിൽ കോടികൾ വിലമതിക്കുന്ന സ്വർണവും പണവും പിടിച്ചെടുത്തു. വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്നോവ കാറിൽ നിന്നാണ് 40 കോടിയിലധികം വിലവരുന്ന 52 കിലോ സ്വർണ ബിസ്‌ക്കറ്റുകളും 10 കോടി രൂപയുമാണ് കണ്ടെത്തിയത്. ഇതിനു പിന്നിൽ നിരവധി രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഉൾപ്പെട്ടതായാണ് ആരോപണം.
സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയത്. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ (ആർടിഒ) മുൻ കോൺസ്റ്റബിളായ സൗരഭ് ശർമ്മയുടെ സഹായിയുടെ കാറാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയുണ്ട്. തുടർന്ന് ലോകായുക്ത സംഘം ഭോപ്പാലിലെ അരേര കോളനിയിലുള്ള ശർമ്മയുടെ വീട്ടിൽ റെയ്ഡ് നടത്തി. പരിശോധനയില്‍ ഒരു കോടിയിലധികം രൂപയും അരക്കിലോ സ്വർണവും വജ്രവും വെള്ളിക്കട്ടികളും സ്വത്ത് സമ്പാദന രേഖകളും ഉദ്യോഗസ്ഥർ കണ്ടെത്തി.
പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ത്രിശൂൽ കൺസ്ട്രക്ഷൻസ് ഉടമ രാജേഷ് ശർമ അടക്കമുള്ളവരുടെ വീടുകളിലാണ് അടക്കമുള്ളവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ശർമയുടെ പത്തോളം ലോക്കറുകളും 5 ഏക്കർ ഭൂമി വാങ്ങിയതിൻ്റെ രേഖകളും കണ്ടെടുത്തു. കെട്ടിട നിർമാതാക്കൾക്കിടയിൽ നടത്തിയ റെയ്ഡിൽ മൂന്ന് കോടി രൂപയും ലക്ഷങ്ങളുടെ സ്വർണാഭരണങ്ങളും ഭൂമിയും സ്വത്തും സമ്പാദിച്ചതുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു.