ആരെങ്കിലും ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന സമരങ്ങള്‍ മുസ്ലിം മുഖ്യധാരയുടെ ഭാഗമല്ല; എസ്‌ഐഒ-സോളിഡാരിറ്റി സമരത്തിനെതിരെ അസ്ഹരി

ഏതെങ്കിലും വിഷയത്തില്‍ മുസ്ലീങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ ഭരണകൂടത്തിനെതിരെ നടത്തുന്ന സമരം തികച്ചും സമാധാനപരമായിരിക്കണമെന്നും അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു.
ആരെങ്കിലും ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന സമരങ്ങള്‍ മുസ്ലിം മുഖ്യധാരയുടെ ഭാഗമല്ല; എസ്‌ഐഒ-സോളിഡാരിറ്റി സമരത്തിനെതിരെ അസ്ഹരി
Published on


എസ്‌ഐഒയും സോളിഡാരിറ്റിയും കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചതുമായി ബന്ധപ്പെട്ട സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് കാന്തപുരം വിഭാഗം നേതാവ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി. കേരളത്തില്‍ ആരെങ്കിലും ഇസ്ലാമിന്റെ പേരില്‍, ഇസ്ലാമിന്റെ ലേബലില്‍ നടത്തുന്ന സമരങ്ങള്‍ മുസ്ലീം മുഖ്യധാരയുടെ ഭാഗമല്ല. ഏതെങ്കിലും വിഷയത്തില്‍ മുസ്ലീങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ ഭരണകൂടത്തിനെതിരെ നടത്തുന്ന സമരം തികച്ചും സമാധാനപരമായിരിക്കണമെന്നും അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു.

അതാണ് ഇന്ത്യന്‍ മുസ്ലിങ്ങളുടെ പാരമ്പര്യം. മലപ്പുറം മഅ്ദിനില്‍ അക്കാദമിയില്‍ സംസാരിക്കുകയായിരുന്നു അബ്ദുള്‍ ഹക്കീം അസ്ഹരി.

സമസ്ത എപി വിഭാഗം മുഖപത്രം സിറാജിന്റെ എഡിറ്റോറിയലും സമരത്തിനെതിരെയും ജമാഅത്തെ ഇസ്ലാമിക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വഖഫ് നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്ഐഒയും സംഘടിപ്പിച്ച സമരം തങ്ങളുടെ ആശയപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റിയെന്ന് സിറാജ് വിമര്‍ശിച്ചു.

അല്‍ഖയ്ദ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് പ്രചോദനം നല്‍കിയത് മുസ്ലിം ബ്രദര്‍ഹുഡ് ആണ്. കേരള ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധകവിഭാഗം, മൗദൂദിയുടെ കൃതികള്‍ക്കൊപ്പം മുഹമ്മദ് ഖുത്വുബ് പോലുള്ള ബ്രദര്‍ഹുഡ് നേതാക്കളുടെ കൃതികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുവെന്നും സിറാജ് മുഖപ്രസംഗത്തില്‍ പറയുന്നു.

ജമാഅത്തെ ഇസ്ലാമിക്കും, മുസ്ലിം ബ്രദര്‍ഹുഡ് എന്ന സംഘടനക്ക് ഇടയിലും ആഴത്തിലുള്ള സൗഹൃദ നിലനില്‍ക്കുന്നുണ്ടെന്നും, 'തീവ്രവാദികള്‍ അഴിഞ്ഞാടുന്ന കേരളം' എന്ന് കെ. സുരേന്ദ്രനെ പോലുള്ളവര്‍ക്ക് വിളിച്ചുപറയാനും കുളം കലക്കാനും അവസരം നല്‍കി എന്നും മുഖപത്രമായ സിറാജില്‍ വിമര്‍ശനം. ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കില്‍ ഇസ്ലാമിനെ ഒളിച്ചു കടത്തുകയാണെന്നും മുഖപത്രം വിമര്‍ശിക്കുന്നു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചുകൊണ്ട് സോളിഡാരിറ്റിയും എസ്‌ഐഒയും പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധത്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, എഴുത്തുകാരനും മുസ്ലീം ബ്രദര്‍ഹുഡ് നേതാവുമായ സയ്യിദ് ഖുതുബ്, ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രതിഷേധത്തിനിടെ ഉയര്‍ത്തിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com