റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന് വീണ്ടും നിരാശ; മോചന ഉത്തരവ് ഇനിയും വൈകും

ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു.
റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന് വീണ്ടും നിരാശ; മോചന ഉത്തരവ് ഇനിയും വൈകും
Published on


സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചന ഉത്തരവ് വൈകും. കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി വെച്ചു. കോടതിയില്‍ ഉണ്ടായ സാങ്കേതിക തടസങ്ങള്‍ മൂലമാണ് മാറ്റിവെച്ചത്. ഇന്നത്തെ എല്ലാ കേസുകളും മാറ്റിവെച്ചിട്ടുണ്ട്. 

കേസ് ഡിസംബർ 30നായിരിക്കും വീണ്ടും കോടതി പരിഗണിക്കുക. ഉടൻ തന്നെ മോചിതനാവാമെന്ന പ്രതീക്ഷയിലാണ് നിയമ സഹായ സമിതിയും അബ്ദുള്‍ റഹീമിന്റെ ബന്ധുക്കളും. ഡിസംബര്‍ എട്ടിന് റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചെങ്കിലും മോചന ഉത്തരവ് നീട്ടുകയായിരുന്നു. ജൂലൈ രണ്ടിന് കേസില്‍ വധശിക്ഷ റദ്ദാക്കിയിരുന്നു.

സൗദി ബാലന്‍ മരിച്ച കേസിലാണ് കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹീം 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. എന്നാല്‍ കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ അബ്ദുള്‍ റഹീമിന്റെ മോചനം നീണ്ടുപോകുകയായിരുന്നു.

സമാനതകളില്ലാത്ത ഫണ്ട് ശേഖരണത്തില്‍ മൊത്തം 47.87 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ റഹീമിന്റെ മോചനത്തിനായി 34 കോടിയിലേറെ മോചനദ്രവ്യവും, വക്കീല്‍ ഫീസായി ഒന്നരക്കോടിയും ഉള്‍പ്പെടെ 36.27 കോടി രൂപ വിനിയോഗിച്ചു. ഇതിനിടെ അബ്ദുള്‍ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും റിയാദില്‍ ജയിലില്‍ എത്തി റഹീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാത്തിരിപ്പ് ഗുണകരമാകും എന്ന പ്രതീക്ഷയില്‍ തന്നെയാണ് റഹീമിന്റെ കുടുംബവും, നാട്ടുകാരും.

ALSO READ: എഡിഎം നവീൻ ബാബുവിൻ്റെ മരണം: പ്രതികൾക്ക് പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഗൗരവതരമല്ലെന്ന് ഹൈക്കോടതി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com