ശശി തരൂരിനെതിരെ നടപടി; എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി

കഴിഞ്ഞ 14 വർഷമായി തരൂർ ഈ സമിതിയിൽ അംഗമായിരുന്നു
ശശി തരൂരിനെതിരെ നടപടി; എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി
Published on

ശശി തരൂർ എംപിക്കെതിരെ കോൺഗ്രസിൽ അച്ചടക്ക നടപടി. എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ശശി തരൂരിനെ രാഹുൽ ഗാന്ധി ഒഴിവാക്കി. മോദി സർക്കാരിനെ നിരന്തരമായി പ്രശംസിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ 14 വർഷമായി തരൂർ ഈ സമിതിയിൽ അംഗമായിരുന്നു. ഏപ്രിൽ 8, 9 തീയതികളിൽ അഹമ്മദാബാദിൽ എഐസിസി സമ്പൂർണ്ണ സമ്മേളനം നടക്കുന്ന വേളയിലാണ് ഈ നടപടി.

ഇന്നത്തെ ദ വീക്കിലെ ലേഖനത്തിൽ മോദി സർക്കാറിനെ വീണ്ടും തരൂർ പ്രകീർത്തിച്ചിരുന്നു. കോവിഡ് കാലത്ത് ഇന്ത്യ ദരിദ്രരാജ്യങ്ങളെ സഹായിച്ചുവെന്നാണ് ശശി തരൂർ പറഞ്ഞത്. ഇന്ത്യ സ്വീകരിച്ച വാക്സിൻ നയം ലോകനേതൃപദവിയിലേക്ക് എത്തിച്ചു. ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായെന്നും ദ വീക്കിൽ തരൂർ പറഞ്ഞു.

രണ്ട് മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് തരൂർ മോദി സ്തുതിയുമായി രംഗത്ത് വരുന്നത്. റഷ്യ - യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച സന്തുലിത നയത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങൾക്കും സ്വീകാര്യനായെന്ന് തരൂർ നേരത്തെ പറഞ്ഞിരുന്നു. വിഷയത്തിൽ താനുയർത്തിയ വിമർശനം തെറ്റായിരുന്നുവെന്നും തുറന്നുപറഞ്ഞു. ഭാരതീയനെന്ന നിലയിലാണ് പ്രതികരണമെന്നായിരുന്നു തരൂരിൻ്റെ വിശദീകരണം.

നേരത്തേ പിണറായി സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് നയത്തെയും, മോദി - ട്രംപ് കൂടിക്കാഴ്ചയെയും പ്രകീർത്തിച്ച് തരൂർ നടത്തിയ പ്രസ്താവനയും കോൺഗ്രസിനുണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ലായിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസിൻ്റെ പോരാട്ടത്തിന് ബലം നൽകുന്ന വാക്കുകളാണ് തരൂരിൽ നിന്ന് ഉണ്ടാവേണ്ടതെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു. പാർട്ടി നിലപാടിനപ്പുറം സ്വതന്ത്രാഭിപ്രായം തനിക്കുണ്ടെന്നായിരുന്നു കഴിഞ്ഞ തവണയും തരൂർ ആവർത്തിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com