
വയനാട് പ്രിയദർശിനി എസ്റ്റേറ്റിന് സമീപമുള്ള വനാതിർത്തിയിൽ വീണ്ടും കടുവ സാന്നിധ്യം. പഞ്ചാരക്കൊല്ലി ക്യാംപ് ഓഫീസിന് 200 മീറ്റർ അകലെ കടുവയെ കണ്ടുവെന്നാണ് നാട്ടുകാർ അറിയിച്ചത്. പ്രദേശത്ത് ജാഗ്രതാ നിർദേശം തുടരുകയാണ്.
കടുവാ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതിൽ ജനരോഷം അണപൊട്ടിയതോടെ അനുനയ ശ്രമവുമായി ജില്ലാ ഭരണകൂടം നടത്തിയ സർവകക്ഷിയോഗം പൂർത്തിയായി. നോർത്ത് കേരള സിസിഎഫ് കെ.എസ്. ദീപ എഡിഎം, വയനാട് നോർത്ത് ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചുവെന്ന് എഡിഎം ദേവകി പറഞ്ഞു. വയനാട്ടിലെ കടുവ ആക്രമണത്തിൽ 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏർപ്പെടുത്തി അരുൺ സക്കറിയ നേതൃത്വം നൽകും. കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റും. പോലീസും RRTയും രാത്രി ഉൾപ്പടെ പരിശോധന നടത്തും. കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ആറ് വാഹനം ഏർപ്പെടുത്തും. രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഫെബ്രുവരി 1 മുതൽ താത്കാലിക ജോലി നൽകും. ബാക്കി നഷ്ടപരിഹാരം ഉടൻ നൽകുമെന്നും എഡിഎം പറഞ്ഞു. കടുവയെ ലൊക്കേറ്റ് ചെയ്തുവെന്നും കടുവയെ വെടിവെക്കാൻ നടപടി തുടങ്ങിയെന്നും എഡിഎം അറിയിച്ചു.
കടുവയെ വെടിവെച്ച് കൊല്ലണമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ് നാട്ടുകാർ ഉന്നയിച്ചത്. നേരത്തെ ചർച്ചയ്ക്കായി കലക്ടർ എത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ക്യാംപ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നാലെയാണ് എഡിഎം അടക്കം എത്തി ചർച്ച ആരംഭിച്ചത്.
അതിനിടെ നരഭോജി കടുവയെ പിടികൂടാൻ വനംവകുപ്പ് ചീഫ് വെറ്റിനറി ഡോക്ടർ അരുൺ സക്കറിയ പഞ്ചാരക്കൊല്ലിയിലെത്തി. വനാർതിത്തിയിൽ വച്ച് കടുവയെ വെടിവയ്ക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.