"ഒമ്പത് വർഷമായിട്ടും ഒരു വൻകിട പദ്ധതിയും ചൂണ്ടിക്കാണിക്കാൻ ഈ സർക്കാരിനില്ല. വന്യജീവി ആക്രമണത്തെ തിരിഞ്ഞു നോക്കുന്നില്ല. ആറ് ലക്ഷം കോടിയുടെ കടക്കെണിയിലേക്ക് ഈ സർക്കാർ പോയി"
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം യുഡിഎഫ് കരിദിനമായി ആചരിക്കുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കേരളത്തെ ലഹരിയിൽ മുക്കിയത് മാത്രമാണ് ഈ സർക്കാരിന്റെ നേട്ടം. കൊലപാതകങ്ങളിൽ ലഹരിക്ക് വലിയ പങ്കാണുള്ളത്. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മാത്രമാണ് സർക്കാർ നിയമസഭയിൽ പറയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
"സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്നു. എല്ലായിടത്തും അഴിമതിയും ധൂർത്തുമാണ്. ആശമാരുടെ സമരവും വനിതാ സിപിഒ സമരവും സർക്കാർ കണ്ടില്ല. ആദ്യത്തെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ പോയി. ഇപ്പോഴത്തെ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ഒമ്പത് വർഷമായിട്ടും ഒരു വൻകിട പദ്ധതിയും ചൂണ്ടിക്കാണിക്കാൻ ഈ സർക്കാരിനില്ല. വന്യജീവി ആക്രമണത്തെ തിരിഞ്ഞു നോക്കുന്നില്ല. ആറ് ലക്ഷം കോടിയുടെ കടക്കെണിയിലേക്ക് ഈ സർക്കാർ പോയി. സർക്കാർ വാർഷികത്തിന് മുഖ്യമന്ത്രിയുടെ ഹോൾഡിങ്ങ് വെക്കാൻ മാത്രം കോടികളാണ് ചിലവ്. സർക്കാരിന്റെ വാർഷികാഘോഷത്തിന് കരിങ്കൊടി പ്രകടനം നടത്താൻ പാർട്ടി നിർദേശം നൽകി"യെന്നും അടൂർ പ്രകാശ് പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അടൂർ പ്രകാശ് പറഞ്ഞു. മൂന്നാം പിണറായി സർക്കാർ വരുമെന്നാണ് സിപിഎം പ്രചാരണം. അത് പൊള്ളയാണ് എന്ന് തെളിയിക്കും. മുന്നണി വിപുലീകരണം കൂട്ടായി ആലോചിക്കും. ആരൊക്കെ വന്നാലും സ്വീകരിക്കും. പി.വി. അൻവറുമായി മറ്റ് പ്രശ്നങ്ങൾ ഇല്ല, എന്നാൽ, മുന്നണിയിൽ എടുക്കുന്നത് ആലോചിച്ചിട്ടില്ല. പി.വി. അൻവർ തെരഞ്ഞെടുപ്പിൽ ഒപ്പമുണ്ടാകുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
പോസ്റ്റൽ വോട്ട് തിരുത്തൽ കേരളത്തിൽ ഉടനീളം നടക്കുന്നതാണെന്നും അടൂർ പ്രകാശ് പറഞ്ഞു. ജി. സുധാകരൻ വെട്ടിത്തുറന്ന് പറഞ്ഞു എന്ന് മാത്രം. സത്യസന്ധനായത് കൊണ്ട് പറഞ്ഞതാണ്, സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് നൽകിയതല്ല. നിഷ്കളങ്കത കൊണ്ട് പറഞ്ഞു എന്നാണ് ഉദ്ദേശിച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഏകോപന സമിതിയിൽ ദളിത് പ്രാതിനിധ്യം ഇല്ലെന്ന കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശത്തിൽ തനിക്ക് മാത്രം പരിഹരിക്കാൻ കഴിയുന്ന വിഷയമല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് കൺവീനർ സ്ഥാനത്തിരുന്ന് പരിഹരിക്കാം എന്ന് പറയാൻ കഴിയില്ല. എഐസിസി അടക്കം കൂട്ടായി എടുക്കേണ്ട തീരുമാനമാണ് അത്. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളില്ല, പാർട്ടി ഒറ്റക്കെട്ടാണെന്നും അടൂർ പ്രകാശ് പറഞ്ഞു.