ഗാസയില്‍ വീണ്ടും സ്കൂളിനു നേരെ വ്യോമാക്രമണം; 7 പേർ കൊല്ലപ്പെട്ടു, 19 പേർക്ക് പരുക്കേറ്റു

ഗാസയില്‍ വീണ്ടും സ്കൂളിനു നേരെ വ്യോമാക്രമണം; 7 പേർ കൊല്ലപ്പെട്ടു, 19 പേർക്ക് പരുക്കേറ്റു

ഹമാസ് കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം
Published on

ഗാസയിലെ അഭയാർഥി ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളിനു നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ഗാസ സിറ്റിയില്‍ പ്രവർത്തിക്കുന്ന കാഫ്ർ ഖാസിം സ്കൂളാണ് ആക്രമിക്കപ്പെട്ടത്. ബോംബിങ്ങില്‍ ഏഴ് പേർ കൊല്ലപ്പെട്ടെന്നും 19 പേർക്ക് പരുക്കേറ്റുവെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഹമാസ് നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന പൊതുമരാമത്ത്- ഭവന നിർമാണ മന്ത്രാലയത്തിന്‍റെ ഡയറക്ടർ മജീദ് സാലിഹ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.

ഹമാസ് കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. സിവിലിയന്‍സിന് അപകടമുണ്ടാകുന്നത് ഒഴിവാക്കാന്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷമാണ് ബോംബിങ് നടത്തിയതെന്നും സൈന്യം വ്യക്തമാക്കി.

Also Read: മരണക്കെണിയാവുന്ന ഗാസയിലെ സ്കൂളുകള്‍; മനുഷ്യത്വത്തെ മറികടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍

മധ്യ-ദക്ഷിണ ഗാസയില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ ആറു പലസ്തീനികള്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണങ്ങളില്‍ ഈ പ്രദേശത്ത് 14 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഗാസ സിറ്റിക്ക് കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന സൈത്തൂണ്‍ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തില്‍‌ 22 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ 13 പേർ കുട്ടികളാണ്. പരുക്ക് പറ്റിയ 30 പേരില്‍ പലർക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഒക്ടോബർ 7ലെ ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തിനു ശേഷം ഗാസയിലെ സ്കൂളുകള്‍ തുറന്ന് പ്രവർത്തിക്കുന്നില്ല. 2.3 ദശലക്ഷം വരുന്ന ഗാസയിലെ ജനസംഖ്യയില്‍ 90 ശതമാനവും പലതവണ പലായനം ചെയ്യപ്പെട്ടു. ഇസ്രയേല്‍-ഹിസ്ബുള്ള സംഘർഷം ശക്തമാകുന്ന സാഹചര്യത്തിലാണ് പലസ്തീനില്‍ അഭയാർഥി ക്യാംപുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ നിരന്തരമായി ബോംബിങ്ങിന് വിധേയമാകുന്നത്. മാധ്യമങ്ങളുടെ ശ്രദ്ധ ലെബനനിലേക്ക് തിരിഞ്ഞപ്പോള്‍ മനുഷ്യത്വരഹിതമായ നരമേധം ഗാസയില്‍ നടത്താനാണ് ഇസ്രയേലിന്‍റെ ശ്രമമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Also Read: "എല്ലാവരും ഉടൻ ഒഴിഞ്ഞുപോകൂ"; അൽ ജസീറ മാധ്യമസ്ഥാപനത്തിൽ റെയ്ഡ് നടത്തി ഇസ്രയേൽ

ഗാസയിലെ യുദ്ധം 11 മാസങ്ങള്‍ പിന്നിടുമ്പോള്‍ ഇതുവരെ കുറഞ്ഞത് 41,431 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 95,818 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 7ന് നടന്ന ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തില്‍ 1,139പേരാണ് കൊല്ലപ്പെട്ടത്. 239 പേരാണ് ഹമാസിന്‍റെ ബന്ദികളായത്.

News Malayalam 24x7
newsmalayalam.com