"നടന്മാർക്കെതിരായ പരാതി പിൻവലിക്കില്ല, അന്വേഷണത്തിൽ എസ്ഐടിയുമായി സഹകരിക്കും"; നിലപാട് മാറ്റി നടി

"നടന്മാർക്കെതിരായ പരാതി പിൻവലിക്കില്ല, അന്വേഷണത്തിൽ എസ്ഐടിയുമായി സഹകരിക്കും"; നിലപാട് മാറ്റി നടി

തനിക്കെതിരായ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും, പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതിലുള്ള അമർഷം മൂലമാണ് ഇന്നലെ പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി ന്യൂസ് മലയാളത്തോട് പറഞ്ഞു
Published on


നടൻമാർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നിലപാട് മാറ്റി ആലുവ സ്വദേശിയായ നടി. മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് നടി ന്യൂസ് മലയാളത്തോട് പറഞ്ഞു. കേസുമായി മുന്നോട്ടു പോകുമെന്നും എസ്ഐടിയുമായി സഹകരിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി. തനിക്കെതിരായ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും, പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതിലുള്ള അമർഷം മൂലമാണ് ഇന്നലെ പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി ന്യൂസ് മലയാളത്തോട് പറഞ്ഞു.

തനിക്കെതിരായ പോക്സോ പരാതിയിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. അതിൽ വളരെ ആത്മസംഘർഷമുണ്ടായിരുന്നു. അതിനാലാണ് പരാതി പിൻവലിക്കാമെന്ന് തീരുമാനിച്ചത്. സാധാരണയായി ചെയ്യുന്നത് പോലെ വിവരം ആദ്യം മാധ്യമങ്ങളെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാൽ ഭർത്താവ് തന്നെ വിളിച്ച് നിയമപരമായി മുന്നോട്ട് പോകണമെന്ന് നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് കേസ് പിൻവലിക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു.

സർക്കാരും പൊലീസും വേട്ടയാടുന്നെന്നും, പൊലീസ് ഏകപക്ഷീയ നിലപാട് സ്വീകരിച്ചെന്നും ആരോപിച്ചാണ് നേരത്തെ പരാതിക്കാരി കേസ് പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. എഐജി ജി. പൂങ്കുഴലിക്ക് കത്ത് നൽകാൻ തീരുമാനിച്ചെന്നും കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. പരാതിക്കാരി മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് കേസിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.

മുകേഷ് എംഎൽഎ, ഇടവേള ബാബു, ജയസൂര്യ, മണിയൻപിള്ള രാജു, ബാലചന്ദ്ര മേനോൻ എന്നിവർ അടക്കം ഏഴ് പേർക്കെതിരെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരവും താരസംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു മുകേഷിനെതിരായ നടിയുടെ പരാതി.

നേരത്തെ, ലൈംഗിക പീഡനക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി പൊലീസെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം മുകേഷിനെ ജാമ്യത്തിൽ വിട്ടയച്ചു. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ, എംഎൽഎ സ്ഥാനത്ത് നിന്നും മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധവും ഉയർന്നുവന്നിരുന്നു.




News Malayalam 24x7
newsmalayalam.com