
താര സംഘടനയായ 'അമ്മ'യിലെ കൂട്ടരാജി അംഗീകരിക്കുന്നില്ലെന്ന് നടൻ അനൂപ് ചന്ദ്രൻ. ഒരു സംഘടനയിലെ മുഴുവൻ ആളുകളും രാജി വെക്കുന്ന രീതി ശരിയല്ല. ആരോപണ വിധേയരായവരെ മാത്രം മാറ്റിനിർത്തിയാൽ മതിയായിരുന്നു. കമ്മിറ്റിക്കായി വോട്ട് ചെയ്ത അംഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.
'ആരോപണം നേരിടുന്നവർക്ക് സങ്കടം വരാതിരിക്കാനാണോ കൂട്ടരാജിയെന്ന് അറിയില്ല. ഇതിന് മറുപടി പറയേണ്ടത് ജഗദീഷാണ്. തെരഞ്ഞെടുപ്പിന് തലേന്ന് മോഹൻലാലിനെ പ്രസിഡൻ്റാക്കി ഞങ്ങളാണ് ഔദ്യോഗിക പാനൽ എന്ന് പറഞ്ഞത് അദ്ദേഹമാണ്. അതിന് മോഹൻലാൽ മൗന സമ്മതം നൽകി. അതിൻ്റെ പരിണിത ഫലമാണ് ഇപ്പോൾ കാണുന്നത്'- അനൂപ് ചന്ദ്രൻ പറഞ്ഞു.
മോഹൻലാലാണ് 'അമ്മ' സംഘടനയുടെ നാഥൻ. അദ്ദേഹത്തിൻ്റെ നന്മയാണ് അമ്മയെ നിലനിർത്തുന്നത്. സംഘടനയുടെ നേതൃ സ്ഥാനത്ത് മോഹൻലാൽ ഉണ്ടാവണമെന്നാണ് ആഗ്രഹം. ശേഷിയുള്ളവർ ഇനി നേതൃത്വത്തിലേക്ക് വരട്ടെ. വനിതകൾ നേതൃനിരയിലേക്ക് കൂടുതൽ വരുന്നത് കൊള്ളാം. പക്ഷേ അവർ യോഗങ്ങളിൽ എത്ര വരുന്നു എന്നത് പരിശോധിക്കണം. സർക്കാരിനെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നവരാണ് മാധ്യമങ്ങൾ എന്ന് പറയാൻ കഴിയില്ല. മാധ്യമങ്ങൾ എല്ലാ വിഷയവും സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.