
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയൻ്റെ ആത്മഹത്യയില്‍ അന്വേഷണം നടക്കുന്നതിനിടെ സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിനെതിരെ വീണ്ടും അന്വേഷണം. സഹകരണ കോ ഓപ്പറേറ്റീവ് ആക്ട് പ്രകാരം 65 എന്‍ക്വയറിക്ക് സഹകരണ വകുപ്പ് ഉത്തരവിട്ടു. സായാഹ്ന ശാഖയില്‍ നിന്ന് അനധികൃതമായി വായ്പ പുതുക്കി നല്‍കിയതിലാണ് അന്വേഷണം.
വില്‍പ്പന നടത്തിയ ഭൂമിക്കുമേല്‍ വായ്പ അനുവദിച്ചു നല്‍കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. ഒരു വര്‍ഷ കാലാവധിയുള്ള വായ്പ 2014 മുതല്‍ 2020 വരെ പുതുക്കി നല്‍കിയത് ഭരണസമിതി തീരുമാനം ഇല്ലാതെയെന്നും കണ്ടെത്തല്‍.
ബത്തേരി സർവീസ് സഹകരണ ബാങ്കിലെ കെട്ടിട നിർമാണത്തിൽ അഴിമതിയെന്ന അന്വേഷണ റിപ്പോർട്ട് മാസങ്ങൾക്ക് മുന്നേ പുറത്തുവന്നിരുന്നു.ബാങ്ക് 5 കോടി രൂപ നഷ്ടത്തിലാണെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. എൻ. എം വിജയൻ്റെ മരണത്തെ തുടർന്നുണ്ടായ നിയമന കോഴ വിവാദങ്ങളിൽ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അർബൻ ബാങ്കിൽ അനധികൃത നിയമനം നടന്നുവെന്ന് സമ്മതിച്ച് നിലവിലെ ബാങ്ക് ചെയർമാൻ ഡി.പി. രാജശേഖരനും വെളിപ്പെടുത്തി. 2023ൽ താൻ ചെയർമാനായി വന്നപ്പോൾ സഹകരണ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം ചട്ട പ്രകാരമല്ലാതെ നിയമനം നേടിയ ആഞ്ച് പേരെ പിരിച്ചു വിട്ടിരുന്നു എന്നും രാജശേഖരൻ പറഞ്ഞു.
വേക്കൻസിയില്ലെന്ന് കാട്ടി ലാസ്റ്റ് ഗ്രേഡ് നിയമന ഉത്തരവ് കാന്‍സലാക്കി എട്ട് ദിവസത്തിനു ശേഷം നിയമനം നടത്തുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചുവെന്നും ചെയർമാൻ ആരോപിച്ചു. ബാങ്ക് നിയമനത്തിൽ വലിയ മാഫിയ പ്രവർത്തിക്കുന്നുണ്ട്. സിപിഎം വാദങ്ങളും സമരങ്ങളും പൊള്ളയാണെന്നും പല സിപിഎം നേതാക്കളുടെയും മക്കളും ബന്ധുക്കളും അനധികൃതമായി ജോലി നേടിയിട്ടുണ്ടെന്നും രാജശേഖരൻ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു