
അതിഷി മർലേന നാളെ ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. അതിഷിയുടെ സത്യപ്രതിജ്ഞ നാളെയുണ്ടാകുമെന്ന് എഎപി പ്രസ്‌താവന വഴി അറിയിക്കുകയായിരുന്നു. അരവിന്ദ് കെജ്രിവാളിൻ്റെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന നാല് മന്ത്രിമാർ അതിഷി മന്ത്രിസഭയിൽ തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്‌ലോട്ട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവർ വീണ്ടും മന്ത്രി കസേരകളിൽ എത്തും.
മന്ത്രിസഭയിലേക്ക് പുതുതായി ഒരു മന്ത്രി കൂടി ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. അത് സുൽത്താൻ പുർമജ്‌റയിൽ നിന്നുള്ള എംഎൽഎയും, ദളിത് നേതാവുമായ മുകേഷ് അഹ്‌ലാവത് ആയിരിക്കുമെന്നും സൂചനയുണ്ട്. കെജ്‌രിവാൾ തന്നിലർപ്പിച്ച വിശ്വാസത്തിൽ സന്തോഷമുണ്ടെന്നും, അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി തിരികെ വരണമെന്ന് ആഗ്രഹമുണ്ടെന്നും അതിഷി പറഞ്ഞു.
മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയ അറസ്റ്റിലായതിന് പിന്നാലെയാണ് കൽക്കാജിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അതിഷി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. കെജ്‌രിവാളും സിസോദിയയും ജയിലിൽ കഴിയുമ്പോൾ പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാൻ വനിതാ നേതാവായ അതിഷി മുൻനിരയിലുണ്ടായിരുന്നു. ഓഗസ്റ്റ് 15ന് ഡൽഹി സർക്കാരിൻ്റെ സ്വാതന്ത്ര്യദിന പരിപാടിയിൽ ത്രിവർണ പതാക ഉയർത്താൻ കെജ്‌രിവാൾ തെരഞ്ഞെടുത്തതും അതിഷിയെ ആയിരുന്നു. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനയുടെ പദ്ധതികൾ പലതും പരാജയപ്പെടുത്തിയതോടെ എഎപി നേതൃത്വം അതിഷിയിൽ വളരെയധികം വിശ്വാസമർപ്പിക്കുന്നുണ്ട്.