
മഹാരാഷ്ട്ര മുന്‍മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ പ്രതികരിച്ച് പ്രതിയാക്കപ്പെട്ട ഗുർമൈൽ സിങ്ങിൻ്റെ കുടുംബം. ഗുർമൈലുമായുള്ള ബന്ധം വളരെ മുൻപ് തന്നെ വിച്ഛേദിച്ചതാണെന്നും അവനുമായി യാതൊരു ബന്ധവുമില്ലെന്ന് കുടുംബം വ്യക്തമാക്കി.
"അവൻ ഞങ്ങൾക്ക് ആരുമല്ല. അവനുമായുള്ള ബന്ധം 11 വർഷങ്ങൾക്ക് മുമ്പേ വിച്ഛേദിച്ചതാണ്. അവൻ ജീവിച്ചാലും മരിച്ചാലും ഞങ്ങൾക്ക് അവനെ ആവശ്യമില്ല. അവനെക്കുറിച്ച് കേട്ടിട്ട് നാല് മാസത്തിലേറെയായി"- ഗുർമൈലിൻ്റെ മുത്തശ്ശി ഐഎഎൻഎസിനോട് പറഞ്ഞു.
ALSO READ: ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു കാരണം സല്‍മാന്‍ ഖാനോടുള്ള അടുപ്പം; എന്താണ് ബിഷ്ണോയ് സംഘത്തിന് നടനോടുള്ള പക?
23കാരനായ ഗുർമൈൽ ബാൽജിത്ത് സിങ്, 19കാരനായ ധർമരാജ് രാജേഷ് കശ്യപ് എന്നിവരെയാണ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് പൊലീസ് പ്രസ്താവനയിറക്കിയത്. മൂന്നാമത്തെ പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിയുടെ ഓഫീസില്‍വെച്ചാണ് ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. ഓഫീസിലെക്കെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പില്‍ നെഞ്ചില്‍ മാരകമായ പരുക്കേറ്റ ബാബയെ ലീലാവതി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.