
ഗുജറാത്തിൽ കനത്ത മഴ തുടരുന്നതിനിടെ, വീണ്ടും പാലം തകർന്നു. സുരേന്ദ്രനഗറിലെ ഭോഗാവോ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് പാലത്തിൻ്റെ ഒരു ഭാഗം തകർന്നുവീണത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിൻ്റെ ദൃശങ്ങൾ പുറത്തുവന്നു.
100 മീറ്ററോളം നീളമുള്ള പാലം ചൊവ്വാഴ്ച ഉച്ചയോടെയാണ് തകർന്ന് വീണത്. അഞ്ചുവർഷം മുമ്പാണ് പാലം നിർമ്മിച്ചത്. നിർമാണത്തിലുണ്ടായ സാങ്കേതിക പിഴവാണ് കാരണമെന്ന് ഗ്രാമത്തലവൻ തേജാഭായ് ഭർവാദ് പറഞ്ഞു. ഹബിയാസർ ഗ്രാമവാസികൾക്ക് നഗരത്തിലേക്കെത്താനുള്ള ഏകമാർഗമാണ് തകർന്നത്. ഇതോടെ 800 ഓളം വരുന്ന ഗ്രാമവാസികൾ പൂർണമായും ഒറ്റപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നിർമാണത്തിൻ്റെ അപാകതയല്ലെന്നും വലിയ തോതിൽ വെള്ളം നദിയിലേക്ക് എത്തിയതാണ് പാലം തകരാൻ ഇടയാക്കിയതെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കെ കെ ശർമ പ്രതികരിച്ചു.