
വൻ ശക്തികൾ ഏറ്റുമുട്ടിയ ഇന്ത്യ-ഓസ്‌ട്രേലിയ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരം ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ കണ്ടത് റെക്കോർഡ് പ്രേക്ഷകര്‍. 66.9 കോടി പ്രേക്ഷകരാണ് ജിയോ ഹോട്ട് സ്റ്റാറിലൂടെ ആദ്യ സെമി ഫൈനൽ ലൈവായി കണ്ടത്. ഈ ചാംപ്യൻസ് ട്രോഫി ടൂർണമെൻ്റിലെ ഏറ്റവും ഗ്ലാമർ പോരാട്ടമായി കണക്കാക്കിയിരുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരദിവസത്തെ റെക്കോർഡാണ് ഇതോടെ തകർത്തത്.
ഇന്ത്യ-പാകിസ്ഥാനെ തോൽപ്പിച്ച ഗ്രൂപ്പ് എയിലെ മത്സരത്തിന് 61.1 കോടി കാഴ്ചക്കാരുണ്ടായിരുന്നു. ഈ രണ്ട് മത്സരങ്ങളും ദുബായ് ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് നടന്നത്. 2023ലെ ഐപിഎൽ ഫൈനൽ ജിയോ സിനിമയിലൂടെ 62 കോടി ആളുകൾ കണ്ടതാണ് ഈ വിഭാഗത്തിൽ ഇതുവരെയുണ്ടായിരുന്ന സർവകാല റെക്കോർഡ്. 2023ൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മാച്ച് ടെലിവിഷനിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലുമായി, 39.8 കോടി ആളുകൾ കണ്ട സ്ഥാനത്താണ് ഈ വൻ വർധന രേഖപ്പെടുത്തിയത്. BARC ഡാറ്റ പ്രകാരം, ആ മത്സരത്തിൽ 17.3 കോടി ടിവി കാഴ്ചക്കാരും 22.5 കോടി ഡിജിറ്റൽ കാഴ്ചക്കാർ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ഉണ്ടായിരുന്നു.
2017ലെ ഇന്ത്യ-പാകിസ്ഥാൻ ചാംപ്യൻസ് ട്രോഫി ഫൈനൽ മത്സരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ കണ്ടത് 40 കോടി പേരാണ്. അതേ ടൂർണമെൻ്റിലെ ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം കണ്ടത് 32.4 പേരാണ്. 2011ലെ ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് സെമി ഫൈനൽ മാച്ചാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഇതുവരെ ഏറ്റവുമധികം പേർ കണ്ട മത്സരം. അന്ന് 49.5 കോടി പേരാണ് ഇന്ത്യയുടെ മത്സരം കണ്ടത്.