15 വർഷമായി സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ജോലിഭാരം താങ്ങാൻ വയ്യാതായി; ശരീരത്തിലൂടെ വൈദ്യുതി കടത്തി വിട്ട് ജീവനൊടുക്കി 38കാരൻ

തമിഴ്‌നാട്ടിലെ തേനി ജില്ലക്കാരനായ കാർത്തികേയനാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on



ജോലിഭാരം മൂലം വിഷാദരോഗം ബാധിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി. 38 കാരനായ തമിഴ്നാട് തേനി സ്വദേശി കാർത്തികേയൻ ശരീരരത്തിലൂടെ സ്വയം വൈദ്യുതി കടത്തി വിടുകയായിരുന്നു. കാർത്തികേയൻ്റെ ഭാര്യയാണ് ഇലക്ട്രിക് വയറിൽ കുടുങ്ങിയ നിലയിൽ ഇയാളുടെ ശരീരം കണ്ടെത്തിയത്. തൊഴിൽ സമ്മർദത്തെ തുടർന്ന് കൊച്ചി സ്വദേശി അന്ന മരിച്ച സംഭവം വലിയ ചർച്ചയായിരിക്കെയാണ് കാർത്തികേയൻ്റെ മരണം.

സംഭവസമയം കാർത്തികേയൻ വീട്ടിൽ തനിച്ചായിരുന്നു. ഭാര്യ കെ ജയറാണി തിങ്കളാഴ്ച ചെന്നൈയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള തിരുനല്ലൂർ ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയ ഭാര്യ നിരവധി തവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. മറ്റൊരു താക്കോൽ ഉപയോഗിച്ച് വീടിനകത്ത് കയറിയപ്പോഴാണ് കാർത്തികേയൻ ദേഹത്ത് വയർ ചുറ്റി കിടക്കുന്നതായി കണ്ടെത്തിയത്.

തേനിക്കാരനായ കാർത്തികേയൻ ഭാര്യയ്ക്കും പത്തും എട്ടും വയസ്സുള്ള രണ്ട് കുട്ടികൾക്കുമൊപ്പം ചെന്നൈയിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ 15 വർഷമായി ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന കാർത്തികേയൻ, ജോലി സമ്മർദത്തെ കുറിച്ച് അടിക്കടി പരാതിപ്പെട്ടിരുന്നതായി ഭാര്യ പറയുന്നു. ജോലി സമ്മർദം കാരണം കഴിഞ്ഞ രണ്ട് മാസമായി ഇയാൾ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അതേസമയം ജോലി സമ്മർദം മൂലം മരണമടഞ്ഞ EY ചാട്ടേര്‍ഡ് അക്കൗണ്ടൻ്റ് അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ ദേശീയ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകിയിരിക്കുകയാണ്. ജോലിഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ കമ്മീഷൻ അതീവ ആശങ്കയും രേഖപ്പെടുത്തി.

മാനസിക സമ്മർദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയവയുൾപ്പെടെ തൊഴിൽ രംഗത്ത് പ്രൊഫണലുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. സുരക്ഷിതവും പിന്തുണയേകുന്നതുമായ തൊഴഇൽ സാഹചര്യം ജീവനക്കാർക്ക് ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com