
ഗവർണർ-മുഖ്യമന്ത്രി പോര് മുറുകുന്നു. ഗവർണറുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ കത്ത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് വെബ്‌സൈറ്റിൽ വിവരങ്ങളുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കത്തിൽ പറയുന്നു. തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളാണ് നടത്തുന്നത്. ഇതിന് പിന്നിൽ കൃത്യമായ ലക്ഷ്യം ഉണ്ടെന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടികാട്ടി.
മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു, പലതും മറയ്ക്കുന്നു, പൊലീസ് വെബ്സൈറ്റിൽ തന്നെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട് എന്നിങ്ങനെ രണ്ട് ആരോപണങ്ങളാണ് ഗവർണർ പ്രധാനമായും ഉന്നയിച്ചത്.
പൊലീസ് വെബ്സൈറ്റിൽ ഉണ്ടെന്ന് പറഞ്ഞ് ഗവർണർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ തെറ്റാണ്. പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അത്തരം കാര്യങ്ങളൊന്നുമില്ല. പിആർ വിഷയത്തിൽ താൻ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ഹിന്ദു ദിനപത്രം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ പറയുന്നു.
രാജ്യത്തിനെതിരായ കുറ്റകൃത്യം നടന്നത് സർക്കാർ മറച്ച് പിടിച്ചെന്നായിരുന്നു ഗവർണറുടെ ആരോപണം. സ്വർണക്കടത്ത് നടന്നിട്ടുണ്ടെങ്കിൽ ഗവർണറെ അറിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അത് കേന്ദ്രത്തെ അറിയിക്കേണ്ട ചുമതല തനിക്കുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.