"ബിജെപിയുടെ കുട, മുഖ്യമന്ത്രിയുടെ തണൽ!"; പൂരം കലക്കി പിണറായി വിജയനെന്ന് വി.ഡി. സതീശന്‍

കേരളത്തിൽ സിപിഎമ്മിനെ കുഴിച്ചുമൂടി വാഴ വെച്ചേ പിണറായി വിജയൻ പോകൂവെന്നും സതീശന്‍ കൂട്ടിച്ചേർത്തു.
"ബിജെപിയുടെ കുട, മുഖ്യമന്ത്രിയുടെ തണൽ!"; പൂരം കലക്കി പിണറായി വിജയനെന്ന് വി.ഡി. സതീശന്‍
Published on

കേരളത്തിലുള്ളത് സർക്കാരാണോ അതോ മാഫിയാ സംഘമാണോയെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ സംഘത്തിൻ്റെ സങ്കേതമാണെന്ന് സതീശന്‍ ആരോപിച്ചു. കെപിസിസിയുടെ സെക്രട്ടേറിയറ്റ് മാർച്ചില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍.

ഭരണകക്ഷി എംഎൽഎ ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടം ഇല്ല. കുറച്ചു നാൾ കൂടി കഴിഞ്ഞാൽ സെക്രട്ടേറിയറ്റിനെ വീൽ വെച്ചു കൊണ്ടുപോകുമെന്നും സതീശന്‍ പരിഹസിച്ചു.

ജനങ്ങളുടെ കോടതിയിൽ ഈ സർക്കാരിനെ വിചാരണ ചെയ്യുന്നു. കമ്മീഷണർ തൃശൂർ പൂരത്തിൽ അഴിഞ്ഞാടിയപ്പോൾ എഡിജിപി തൃശൂരിൽ ഉണ്ടായിരുന്നു. ബിജെപിയുടെ കുടയാണ് മുഖ്യമന്ത്രിയുടെ തണൽ. പിണറായി ഇനി അറിയപ്പെടുക പൂരം കലക്കി പിണറായി വിജയനെന്നായിരിക്കും എന്നും സതീശന്‍ പറഞ്ഞു. കുറെ ദിവസം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായിരുന്നു, ഇപ്പോൾ മിണ്ടാട്ടമില്ല. മഹാ മൗനത്തിൻ്റെ മാളത്തിൽ ഒളിച്ച ഭീരുവാണ് മുഖ്യമന്ത്രി. കേരളത്തിൽ സിപിഎമ്മിനെ കുഴിച്ചുമൂടി വാഴ വെച്ചേ പിണറായി വിജയൻ പോകൂവെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

മാർച്ചില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും രംഗത്തെത്തി. മനുഷ്യൻ്റെ സ്പന്ദനം തിരിച്ചറിയാത്ത ഭീകരജീവിയാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്ന് സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ എട്ട് വർഷം കൊണ്ട് ഒരു ലക്ഷത്തി മൂവായിരം സ്ത്രീകൾ പീഡനത്തിനിരയായി. അതാണ് മുഖ്യമന്ത്രിയുടെ വലിയ നേട്ടം. മുഖ്യമന്ത്രിയെ 'അങ്കിൾ' എന്ന് വിളിക്കുന്ന ഉദ്യോഗസ്ഥർ ബലാത്സംഗ കേസിൽ പ്രതികളാണ്. ഞാൻ എൻ്റെ കുടുംബം എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഈ മുഖ്യമന്ത്രി മാറുന്നത് കേരളത്തിന് അനിവാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയരുന്നത്. പി.വി. അന്‍വറിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നാലെ എസ്‌പി സുജിത് ദാസ്, ഡിവൈഎസ്‌പി ബെന്നി, സിഐ വിനോദ് എന്നിവർ പീഡിപ്പിച്ചെന്ന് ആരോപിച്ച് മലപ്പുറം പൊന്നാനി സ്വദേശി രംഗത്തെത്തി . കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയായിരുന്നു പീഡനമെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍, മൂവരും ആരോപണങ്ങള്‍ നിഷേധിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com