
മുഡ (മൈസൂരു അർബൻ ഡെവലപ്പ്മെൻ്റ് അതോറിറ്റി) ഭൂമി കുംഭകോണ കേസിലെ കർണാടക ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഏത് അന്വേഷണത്തിനും താൻ തയ്യാറാണ്, ഒരന്വേഷണത്തിനും എതിരല്ല. കേസിലെ തുടർനടപടികളെപ്പറ്റി നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ തനിക്കൊപ്പമുണ്ട്. അവരുടെ അനുഗ്രഹമാണ് തൻ്റെ സംരക്ഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി തന്റെ പ്രതികരണം അറിയിച്ചത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൻ്റെ പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണിത്. ബിജെപിയുടെയും ജെഡിഎസിൻ്റെയും ഈ പ്രതികാര രാഷ്ട്രീയത്തിനെതിരായ തന്റെ പോരാട്ടം ഇനിയും തുടരും. പാർട്ടിയും നേതാക്കളും നീതിക്കായുള്ള പോരാട്ടത്തിൽ എനിക്കൊപ്പം തന്നെയാണ്. താൻ പാവപ്പെട്ടവരുടെ പക്ഷക്കാരനും സാമൂഹിക നീതിക്ക് വേണ്ടി പോരാടുന്നവനാണ്. നിയമത്തിലും ഭരണഘടനയിലും വിശ്വാസമുണ്ട്. ഈ പോരാട്ടത്തിൽ സത്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെയാണ് മുഖ്യമന്ത്രി നൽകിയ ഹർജി തള്ളുകയും സിദ്ധരാമയ്യക്കെതിരെയുള്ള അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിക്കുകയും ചെയ്തത്.