
കണ്ണൂരിൽ അങ്കണവാടിയിൽ കുട്ടിക്ക് പരുക്കേറ്റ സംഭവത്തില്‍ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. വെടിയപ്പൻചാൽ അങ്കണവാടി വർക്കർ, ഹെൽപ്പർ എന്നിവർക്കാണ് സസ്പെൻഷൻ. രക്ഷിതാക്കളെയും മേലധികാരികളെയും കാര്യങ്ങൾ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. നെരുവമ്പ്രം വെടിവെപ്പിൻ ചാലിലെ ധനേഷിൻ്റെ മകൻ ഋഗ്വേദിന് ഇന്നലെയാണ് അങ്കണവാടിയിൽ നിന്ന് തലയ്ക്ക് പരുക്കേറ്റത്.
കുട്ടിക്ക് ചികിത്സ നൽകാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ല എന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. വൈകിട്ട് വീട്ടിലെത്തിയ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് എരിപുരത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അപ്പോഴാണ് മുറിവ് ആഴത്തിലുള്ളതാണെന്ന് മനസിലായത്.
മുറിവിൽ ചായപ്പൊടി പോലുള്ള എന്തോ വസ്തു നിറച്ചിരുന്നതായും രക്ഷിതാക്കൾ പറഞ്ഞു. കുട്ടിയെ ആദ്യം പരിയാരം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഡോക്ടറുടെ നിർദേശ പ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.