
വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ. അജിത് കുമാറും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് ഒരേ വേദിയിൽ. കോട്ടയത്തെ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിടുന്നത്. ഒപ്പം ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബും ഉണ്ടായേക്കും. പി.വി. അൻവർ എംഎൽഎ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ, സർക്കാർ അജിത് കുമാറിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ആകാംക്ഷ നിലനിൽക്കയൊണ് മുഖ്യമന്ത്രിയും എഡിജിപിയും ഒരേ വേദിയിൽ എത്തുന്നത്.
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടി ഇന്ന് ഉണ്ടായേക്കും. ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാൻ സാധ്യതയുണ്ട്. എഡിജിപി അജിത് കുമാറിനെ സ്ഥാനത്തു നിന്ന് മാറ്റിനിർത്തുമോ എന്നതടക്കം ഇന്ന് തീരുമാനത്തിലെത്തും.
സ്വർണക്കടത്ത് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എം.ആർ. അജിത് കുമാർ എന്നിവർക്കെതിരെ പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്. പി.വി. അൻവറും പത്തനംതിട്ട എസ്പി സുജിത് ദാസും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായതുമുതൽ പൊലീസ് സേന നാണക്കേടിലായിരുന്നു. സുജിത് ദാസിനെ സസ്പെൻ്ഡ് ചെയ്ത് മുഖം രക്ഷക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെയും ആരോപണം ഉയരുന്നത്.
പത്തനംതിട്ട എസ്പി സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. സുജിത്ത് ദാസ് സർവ്വീസ് ചട്ടം മറികടന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.