'കേരളത്തെ ഇൻവെസ്റ്റ്‌മെന്‍റ് ഹബ്ബാക്കാനാണ് ലക്ഷ്യം'; നിക്ഷേപങ്ങളുമായി ബന്ധപെട്ട നടപടിക്രമങ്ങൾ ലഘൂകരിച്ചതായി മുഖ്യമന്ത്രി

കേരളത്തിലെ ഐടി സെക്ടർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ക്ലിയർ എനർജി ഇക്കോണമി ആകാനുള്ള തയാറെടുപ്പിലാണ് കേരളമെന്നും മുഖ്യമന്ത്രി അറിയിച്ചു.
'കേരളത്തെ ഇൻവെസ്റ്റ്‌മെന്‍റ് ഹബ്ബാക്കാനാണ് ലക്ഷ്യം'; നിക്ഷേപങ്ങളുമായി ബന്ധപെട്ട നടപടിക്രമങ്ങൾ ലഘൂകരിച്ചതായി മുഖ്യമന്ത്രി
Published on

ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി നിക്ഷേപകരെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ഇൻവെസ്റ്റ്മെന്റ് ഹബ് ആകാനാണ് ലക്ഷ്യമെന്നും ആയുർവേദം ലോകത്തെ കേരളത്തിലേക്ക് ആകർഷിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി എന്നിവർ പങ്കെടുത്തു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനിൽ ഉച്ചകോടിയെ അഭിസംബോധന ചെയ്തു.

നിക്ഷേപങ്ങളുമായി ബന്ധപെട്ട നടപടി ക്രമങ്ങൾ ലഘൂകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിക്ഷേപകർക്ക് ആവിശ്യമായ ഭൂമി സർക്കാർ ഉറപ്പാക്കും. വിമാനത്താവളങ്ങളിൽ കൂടുതൽ വികസനം കൊണ്ടു കൊണ്ടുവരും. കെ ഫോൺ മികച്ച രീതിയിൽ കണക്ടിവിറ്റി ഉറപ്പാക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് സ്കിൽസ് ആൻഡ് ജോബ് ഫെയറുകൾ സംഘടിപ്പിച്ചു. മെഡിക്കൽ റിസർച്ചിൽ കേരളത്തിന്റേത് മികച്ച മുന്നേറ്റമാണ്. കേരളത്തിലെ ഐടി സെക്ടർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ക്ലിയർ എനർജി ഇക്കോണമി ആകാനുള്ള തയാറെടുപ്പിലാണ് കേരളമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശ പ്രതിനിധികൾ ഉൾപ്പെടെ മൂവായിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. 26 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഓസ്ട്രേലിയ, നോർവെ, വിയറ്റ്നാം, മലേഷ്യ എന്നിവ പങ്കാളി രാജ്യങ്ങളായാണ് പങ്കെടുക്കുക. ബഹ്റൈൻ, അബുദാബി, സിംബാബ്‌വേ എന്നിവിടങ്ങളിൽ നിന്ന് മന്ത്രിതലസംഘവും ഉച്ചകോടിയിൽ പങ്കെടുക്കും. കേരളത്തിലെ നിക്ഷേപക സൗഹൃദാന്തരീക്ഷവും അവസരങ്ങളും സാധ്യതകളും ലോകത്തിന് മുന്നിൽ തുറന്നിടുകയാണ് ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി ലക്ഷ്യം വെക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്നവേഷൻ പ്രോത്സാഹനം, ആയുർവേദ സൗഖ്യചികിത്സ, സമുദ്രോത്പന്ന മേഖല ഉൾപ്പെടെ 22 മുൻഗണനാ മേഖലകൾ അടിസ്ഥാനമാക്കിയാണ് ഉച്ച കോടിയിൽ പാനൽ ചർച്ചകൾ നടക്കുക. നിക്ഷേപ പദ്ധതികൾക്ക് അതിവേഗം അനുമതി നൽകാനുള്ള പ്രത്യേക സജ്ജീകരണം ഉച്ചകോടിയുടെ ഭാഗമായി ഒരുക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com