എത്രനാൾ കഴിഞ്ഞാലും ആശമാരുടെ സമരം വിജയിക്കും; കോൺഗ്രസ് അവരുടെ കൂടെ തന്നെ നിൽക്കും: കെ. മുരളീധരൻ

കഴിഞ്ഞദിവസം ആശാ വർക്കേഴ്സ് അസോസിയേഷനുമായി ആരോഗ്യമന്ത്രി വീണാ ജോർജ് യോഗം വിളിച്ചത് കൈമലർത്താനാണ്
എത്രനാൾ കഴിഞ്ഞാലും ആശമാരുടെ സമരം വിജയിക്കും; കോൺഗ്രസ് അവരുടെ കൂടെ തന്നെ നിൽക്കും: കെ. മുരളീധരൻ
Published on


ആശാ വർക്കർമാരുടെ സമരം ഇത്രയും ദിവസം നീട്ടിയത് തന്നെ ദൗർഭാഗ്യകരമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സമരത്തിലൂടെ ഭരണത്തിൽ വന്നവരാണ് ഈ സർക്കാർ. അവർ ആശമാരുടെ സമരം അവസാനിപ്പിക്കാൻ പലതും ചെയ്തു. കഴിഞ്ഞദിവസം ആശാ വർക്കേഴ്സ് അസോസിയേഷനുമായി ആരോഗ്യമന്ത്രി വീണാ ജോർജ് യോഗം വിളിച്ചത് കൈമലർത്താനാണെന്നും കെ. മുരളീധരന്‍ പരിഹസിച്ചു.

നിർമ്മലാ സീതാരാമനുമായുള്ള ചർച്ചയിൽ കേന്ദ്രം വിഹിതം കിട്ടാനുണ്ടെന്നുള്ള കാര്യം പറഞ്ഞില്ല. ഈ സമരം പൊളിക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. എന്നാൽ അതിനു സാധിക്കുന്നില്ല. എത്ര നാൾ കഴിഞ്ഞാലും ആശാ വർക്കർമാരുടെ സമരം വിജയിക്കുക തന്നെ ചെയ്യും. കോൺഗ്രസ് അവരുടെ കൂടെ തന്നെ നിൽക്കും.

സംസ്ഥാന സർക്കാരിൻ്റെ അവസാന ആഘോഷമാണ് നടത്താൻ പോകുന്ന നാലാം വാർഷിക ആഘോഷം. ശുചിത്വ കേരളം എന്ന് പറഞ്ഞാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ശുചിത്വ കേരളത്തിന് നേതൃത്വം നൽകുന്ന കളക്ടർക്ക് ഓടേണ്ടി വന്നു. കളക്ടർ ഓടിയത് ഒളിമ്പിക്സിൽ ആയിരുന്നു എങ്കിൽ മെഡൽ കിട്ടിയേനെ. കളക്ടറേറ്റിൽ തേനീച്ചയ്ക്കുപകരം കടന്നൽ ആയിരുന്നു എങ്കിൽ ജീവഹാനി സംഭവിച്ചേനെ.

യഥാര്‍ത്ഥ ആശാ വര്‍ക്കര്‍മാരല്ല സമരത്തിലുള്ളതെന്ന സിപിഎം നേതാവ് എ വിജയരാഘവൻ്റെ പരാമർശത്തിനും കെ. മുരളീധരന്‍ മറുപടി പറഞ്ഞു. പണ്ട് ഇടതുപക്ഷം പണം കൊടുത്താണ് ആളുകളെ സമരത്തിന് കൊണ്ടുവന്നത്. ഇന്ന് പൂർണമായും സ്വകാര്യ മാനേജ്മെൻ്റുകൾക്ക് ഇവർ കീഴടങ്ങി. കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കാൻ അവർക്ക് അർഹതയില്ല. ഇന്നലെവരെ വന്ന വഴികൾ അവർ മറന്നു.


ശശി തരൂ‍ർ എംപിയുടെ നരേന്ദ്രമോദി സ്തുതി അഭിനന്ദനമായി കണക്കാക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്തു എന്നാണ് കരുതുന്നത്. പ്രവർത്തക സമിതി അംഗത്തിനെ തിരുത്തേണ്ടത് ഹൈക്കമാൻഡാണെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com