
ചെന്നൈയിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നേരെയുണ്ടായ പൊലീസ് ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ഉത്തരവ്. മാധ്യമ വാർത്തകളെ തുടർന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റലാണ് കേസിനാസ്പദമായ സംഭവം. പോക്സോ കേസിൽ അറസ്റ്റിലായ കുറ്റവാളിയുടെ മുന്നിലിട്ടാണ് വനിതാ ഇൻസ്പെക്ടർ അതിജീവിതയുടെ മാതാപിതാക്കളെ മർദിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം പുലർച്ചെ ഒരു മണിവരെ കുട്ടിയുടെ മാതാവിനെ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. കൂടാതെ പോക്സോ മാർഗനിർദേശങ്ങൾ ലംഘിച്ച്, കുട്ടിയെ ആശുപത്രിയിലെത്തി ചോദ്യം ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് ലോക്കൽ പൊലീസിൻ്റെ വിശദീകരണം. വ്യാജമായി കെട്ടിച്ചമച്ച വാർത്തയാണെന്നാണ് പൊലീസിൻ്റെ വാദം.