
വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷററും മകനും ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി സിപിഎം. സിപിഎം സുൽത്താൻബത്തേരി ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എൻ. എം. വിജയൻ കോൺഗ്രസിൻ്റെ ബാങ്ക് കോഴ അഴിമതിയുടെ രക്തസാക്ഷിയാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെ വയനാട് ഡിസിസി ട്രഷറർ എന്‍.എം വിജയനും, മകൻ ജിജേഷും മരിച്ചത്. ഇവർ മരിച്ചതിൽ ദുരൂഹത ആരോപിച്ചാണ് സിപിഎം അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
"സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ നിയമനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തി കോടികൾ തട്ടിയെടുത്തെന്ന ആരോപണം ഉയർന്നിരുന്നു. പണം തട്ടിയവർ എൻ. എം. വിജയനെ ബലിയാടാക്കിയതാണെന്ന് കോൺഗ്രസിലെ നേതാക്കൾ രഹസ്യമായി പറയുന്നുണ്ട്. എൻ.എം വിജയൻ ആത്മഹത്യ ചെയ്‌തതിന് ഈ സംഭവവും കാരണമാണെന്ന് പൊതു സമൂഹം സംശയിക്കുന്നുണ്ട്," സിപിഎം ഏരിയാ കമ്മിറ്റി നേതൃത്വം ആരോപിച്ചു.