അമ്പും വില്ലും മറ്റായുധങ്ങളും നാടൻ തോക്കും ഒക്കെ ഉപയോഗിച്ച് കർഷകർക്ക് വന്യമൃഗങ്ങളെ കൊല്ലേണ്ട സാഹചര്യമുണ്ടാവുമെന്നും ഇപി പറഞ്ഞു
ഇ.പി. ജയരാജൻ
വനനിയമങ്ങൾക്കെതിരെ വിമർശനവുമായി ഇ.പി. ജയരാജൻ. വന നിയമത്തിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നിയമം കൈയ്യിലെടുക്കാൻ ജനങ്ങളോട് പറയുമെന്നായിരുന്നു സിപിഐഎം നേതാവിന്റെ പ്രസ്താവന. കർഷക മുന്നേറ്റ ജാഥയ്ക്ക് കോഴിക്കോട് തൊട്ടിൽപ്പാലത്ത് നൽകിയ സ്വീകരണ യോഗത്തിലാണ് ഇ.പിയുടെ പ്രസംഗം.
"ഈ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തൂ. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ രക്ഷപ്പെടുത്താനുള്ള നടപടി സ്വീകരിക്കൂ. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ കേരള കർഷക സംഘം നിയമം കയ്യിലെടുക്കാൻ ജനങ്ങളോട് പറയും. 1972ലെ കോൺഗ്രസിന്റെ ഈ നിയമം നിങ്ങൾ അംഗീകരിക്കണ്ട. ഇത് ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് കൊണ്ടുവന്ന നിയമമല്ല," ഇ.പി. ജയരാജന്‍ പറഞ്ഞു.
ജനങ്ങളുടെയും കൃഷിക്കാരുടെയും സംരക്ഷണത്തിനായി വന്യമൃഗങ്ങളെ വേട്ടയാടാമെന്നും ഇ.പി. ജയരാജൻ പ്രസംഗത്തിൽ പറയുന്നു. അമ്പും വില്ലും മറ്റായുധങ്ങളും നാടൻ തോക്കും ഒക്കെ ഉപയോഗിച്ച് കർഷകർക്ക് വന്യമൃഗങ്ങളെ കൊല്ലേണ്ട സാഹചര്യമുണ്ടാവും. നിയമം കയ്യിലെടുക്കാൻ ജനങ്ങളോട് കർഷക സംഘത്തിന് ആഹ്വാനം ചെയ്യേണ്ടിവരുമെന്നും ഇ.പി പറഞ്ഞു.
വനനിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള കർഷക മുന്നേറ്റ ജാഥ. തിരുവനന്തപുരത്ത് എത്തുന്ന ജാഥ 30, 31 തീയതികളിൽ വനം വകുപ്പിന്റെ ആസ്ഥാന മന്ദിരം വളയും.